കുവൈറ്റ് : ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ അധ്യാപിക ഷിലു മേരി സാമുവല്‍ നിര്യാതയായി. ഇന്നലെ വൈകിട്ട് പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്നാണ് യു എല്‍ സി ലോജിസ്റ്റിക് കമ്പനി ഡയറക്ടര്‍ ആലപ്പുഴ കാറ്റാനം കോട്ടപ്പുഴയ്ക്കല്‍ അലക്സി സക്കറിയയുടെ ഭാര്യയുമായ ശില് മരിച്ചത് .അലക്സി അവധിയ്ക്ക് നാട്ടില്‍ പോയിരിക്കെയാണ് വൈകുന്നേര൦ പെട്ടെന്നുണ്ടായ അസുഖത്തെത്തുടര്‍ന്നാണ് ഷിലുവിനു ആകസ്മികമായ മരണം സംഭവിച്ചിരിക്കുന്നത്.
കവിതകളെ പ്രണയിച്ച ഷീലു ടീച്ചര്‍ ഈ 17 -)൦ തീയതിയാണ് തന്റെ അവസാനത്തെ കവിത കുറിയ്ക്കുന്നത്. ‘എങ്ങോട്ടേക്കാണീ … നാളുകള്‍ മറിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നു !’ .ദിവസങ്ങള്‍ക്ക് ശേഷം ആ വരികള്‍ അറംപറ്റിയതു പോലാകുകയായിരുന്നു.
ലോകം അറിയപ്പെടാതെ പോയ കവയിത്രിയാണ് ഷീലു.. അവരുടെ സുഹൃത്തുക്കള്‍ പറയുന്നു. സ്കൂളില്‍ എത്തിയാല്‍ കുട്ടികള്‍ക്ക് മുമ്പില്‍ ഏറ്റവും സന്തോഷവതിയും ഉല്ലാസവതിയുമായ അധ്യാപികയായിരുന്നു ഷീലു ടീച്ചര്‍.കുട്ടികളോട് വെറും വിദ്യാര്‍ഥി – അധ്യാപിക ബന്ധത്തേക്കാള്‍ അപ്പുറമായി സ്നേഹവും വാത്സല്യവും ചേര്‍ന്ന അടുപ്പം അവര്‍ കാത്ത് സൂക്ഷിക്കുന്നു. അതിനാല്‍ തന്നെ ഷീലു ടീച്ചറുടെ വിയോഗം കുട്ടികള്‍ക്ക് വിശ്വസിക്കാനാകുന്നില്ല.ഇന്നലെ സ്കൂള്‍ കഴിഞ്ഞു വീട്ടിലെത്തിയ ഷിലു കുട്ടികളെ ട്യൂഷനയച്ചിരുന്നു. കുട്ടികള്‍ മടങ്ങി വരുന്നതിനിടയില്‍ ഷിലുവിന് അത്യാഹിതം സംഭവിച്ചു.കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ സജീവ അംഗമായിരുന്നു.സ്കൂളിലെ കലാ , സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ എല്ലാം സജീവമായി പ്രവര്‍ത്തന രംഗത്തുള്ള ഷിലു ടീച്ചര്‍ രാവിലെയും സ്കൂളില്‍ സജീവമായി ഉണ്ടായിരുന്നതാണ്.
ഉച്ചയ്ക്ക് രണ്ടു മണിക്ക് സബാ ആശുപത്രി മോര്‍ച്ചറിയിലാണ് ഷിലു ടീച്ചറുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നത്. കമ്മ്യൂണിറ്റി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും സുഹൃത്തുക്കളും അടങ്ങുന്ന മലയാളി സമൂഹം ഇവിടെ അന്തിമോപചാരം അര്‍പ്പിക്കും.രാത്രിയിലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പുലര്‍ച്ചെ അഞ്ച് മണിക്ക് മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.കുവൈറ്റ് വ്യവസായിയും യു എല്‍ സി ലോജിസ്റ്റിക് കമ്പനി ഡയറക്ടറുമായ ആലപ്പുഴ കാറ്റാനം കോട്ടപ്പുഴയ്ക്കല്‍ അലക്സി സക്കറിയയുടെ ഭാര്യയാണ് ഷിലു ടീച്ചര്‍.അവധിയ്ക്ക് നാട്ടിലായിരുന്ന അലക്സി ഇന്ന് രാവിലെ കുവൈറ്റിലെത്തിയിട്ടുണ്ട്. മൃതദേഹത്തോടൊപ്പം ഇന്ന് വൈകിട്ട് അലക്സിയും മക്കളായ അഷ്ണയും ആഷിഖയും നാട്ടിലേക്ക് പോകും.
ഷിലുവിന്റെ കവിത;
ശുഭദിനം
എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ല
എന്റെ നാട്ടിലെനിയ്ക്കു വേറെ രാജാക്കളില്ല.
…
രാവിന്റെ നിശബ്ദതയിൽ രാജാവായ് വാഴുന്ന പൂച്ചയെ കണ്ടപ്പൊൾ എന്തൊക്കെയോ ചിന്തകൾ മനസിലേക്ക്
അലയടിച്ചു വന്നു .
ആ മുഖം…… ആ നോട്ടം ….. അവളെത്ര സന്തോഷവതിയാണു. ഇന്നലകളെ ഓർത്തുള്ള വിഷമമില്ല . നാളെയെക്കുറിച്ചുള്ള വേവലാതിയുമില്ല .അവളുടെ മുൻപിൽ ആ നിമിഷം മാത്രമേ ഉള്ളു . വിശന്നപ്പോൾ ആരുടെയൊക്കെയോ ഔദാര്യം കൊണ്ട് കിട്ടിയ ആഹാരം പരാതിയില്ലാതെ വയറു നിറയെ കഴിച്ചു . സൂക്ഷിച്ചു വയ്ക്കാൻ സമ്പാദ്യങ്ങളൊന്നും ഇല്ലാത്തതു കൊണ്ട് അത് കള്ളന്മാർ കൊണ്ടു പോകുമെന്നോ സമ്പാദിച്ചതെല്ലാം അനുഭവിച്ചു തീർക്കാൻ ഉള്ള യോഗം ഉണ്ടായിരിക്കുമോ ഇങ്ങനെയൊന്നും തന്നെ ഉള്ള ടെൻഷനുകളൊന്നുമേയില്ലാതെ എത്ര സമാധാനത്തോടെയാണു അവളുടെ തലയുയർത്തിപ്പിടിച്ചുള്ള ആ കിടപ്പ് .
മനുഷ്യൻ മൃഗതുല്ല്യനായി മാറി എന്ന് നമ്മൾ വല്ലാതെ തരം താഴ്ത്തി പറയുന്ന ഒരു വാചകം ആണു എന്നാൽ ചില ചില കാര്യങ്ങളെങ്കിലും നമ്മൾ ഈ മൃഗങ്ങളെ കണ്ടു പഠിക്കേണ്ടിയിരിയ്ക്കുന്നു .
പരസ്പരം വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചും മാനസികമായും
ശാരീരികമായും സഹജീവികളെ പരമാവധി ദ്രോഹിച്ചു ജയിച്ചു നിങ്ങൾ നേടുന്ന വിജയം ശാശ്വതം ആണോ ?
എന്തെല്ലാം നേടിയിട്ടും സ്വസ്ഥത ഇല്ലാതെ ഒരൽപ്പം മനസമാധാനത്തിനു വേണ്ടി ആൾദൈവങ്ങളെ തേടി അലയുന്ന കാഴ്ച്ചയാണിന്ന് നമുക്ക് കാണാൻ സാധിയ്ക്കുന്നത് .
എങ്ങോട്ടേയ്ക്കാണീ യാത്രകളൊക്കെ ….
എല്ലായാത്രയും അവസാനിയ്ക്കുന്ന ഒരു സ്ഥലം ഉണ്ടല്ലൊ “ ആറടി മണ്ണു .. അതേ ആറടി മണ്ണിലേയ്ക്കുള്ള യാത്ര ഇനി അധികമില്ല .. താളുകൾ മറിഞ്ഞു പോയിക്കൊണ്ടേയിരിയ്ക്കുന്നു . ഒപ്പം ദൂരം കുറഞ്ഞു കൊണ്ടുമിരിയ്ക്കുന്നു . ദൂരമേറെയില്ലിനി കാലവും ഏറെയില്ല .
എന്തൊക്കെയോ വെട്ടിപ്പിടിയ്ക്കുവാനുള്ള ഓട്ടപ്പാച്ചിലിൽ ജീവിയ്ക്കാൻ മറന്നു പോയവരേ … ചെയ്യുവാനേറെയുണ്ട് സമയമധികമില്ല താനും .
വിശുദ്ധ വേദപുസ്തകം പറയുന്നു
“ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസമത്രേ ആകുന്നു “


