സഖാവേ..വേദന തോന്നുന്നുണ്ട്..മുഷ്ടി ചുരുട്ടി ഇന്‍ക്വിലാബ് വിളിച്ചതിന്… എസ് എഫ് ഐയുടെ ഗുണ്ടായിസത്തിന് ഇരയായ സൂര്യഗായത്രി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ അനാശാസ്യം നടത്തിയതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതെന്ന എസ്എഫ്ഐയുടെ പരാക്കെതിരെ സദാചാരഗുണ്ടായിസത്തിനിരയായ സൂര്യഗായത്രിയുടെ മറുപടി. കള്ളകഥമെനഞ്ഞ എസ് എഫ് ഐയോടുളള ചോദ്യങ്ങളാണ്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐയുടെ വാദത്തിലെയും സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് സി തോമസും പറഞ്ഞതിലെയും വൈരുദ്ധ്യം ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. എസ്എഫ്ഐ വാദങ്ങള്‍ക്കോരോന്നും മറുപടി പറുന്നതിനൊപ്പം ചില ചോദ്യങ്ങള്‍ തിരിച്ചു ചോദിക്കുന്നുമുണ്ട്. ജിജീഷിനെ മര്‍ദ്ദിച്ചശേഷം ബഞ്ചില്‍ കിടത്തി വെള്ളം കുടിപ്പിച്ചത് എന്തിനാണ്? ഞങ്ങളെ തല്ലാന്‍ നിങ്ങള്‍ക്കാരാണ് അധികാരം നല്‍കിയത്?
മര്‍ദ്ദനമേറ്റ ജിജീഷിനെ പിടിച്ചുവെച്ച ശേഷം കേസ് കൊടുക്കില്ലെന്നുറപ്പാക്കാന്‍ ഫോണ്‍ ചെയ്യിപ്പിച്ചതായും സൂര്യഗായത്രി പറയുന്നു. ഫോണ്‍ ചെയ്യിച്ചതിന്റെ തെളിവ് കയ്യിലുണ്ടെന്ന് സൂര്യഗായത്രി അവകാശപ്പെട്ടു. സ്ഥിരം കെട്ടുകഥകള്‍ മാത്രമാണ് എസ്എഫ്ഐയുടെ ആയുധം. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചതില്‍ ഇപ്പോള്‍ വേദന തോന്നുന്നു എന്ന് പറഞ്ഞാണ് മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകയായ സൂര്യഗായത്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സൂര്യ ഗായത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൊതുവായി പറഞ്ഞുകേട്ട ആരോപണങ്ങള്‍ക്ക് വ്യക്തമായി മറുപടി പറഞ്ഞുകൊള്ളട്ടെ….
ആരോപണം 1.
പൊളിറ്റ്ക്സ് ഡിപ്പാര്‍ട്ട്മെന്റിലെ ക്ലാസിനകത്തായിരുന്നു പ്രശ്നം നടന്നത്…
#സത്യാവസ്ഥ
പൊളിറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പരിസരത്തുപോലും ഞങ്ങള്‍ പോയിട്ടില്ല.
ഈ പ്രശ്നത്തിന്റെ തുടക്കം പരിപാടി നടക്കുന്ന ആള്‍ക്കൂട്ടമുള്ള സ്റ്റേജ് പരിസരത്തു വച്ചായിരുന്നു.അവിടെ ഞങ്ങള്‍ ഇരിക്കുന്നതും എസ് എഫ് ഐക്കാരിലെ മൂന്നുപേര്‍ ജിജീഷിനെ വന്നു വിളിച്ചുകൊണ്ടുപോകുന്നതിനും സാക്ഷികള്‍ ഉണ്ട്.
അതിനുശേഷം പുറത്തേക്കിറങ്ങിയ ഞങ്ങളെ കൊടിമരത്തിന്റെ ചുവട്ടില്‍ വച്ചു ഏതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു.
2.ജിജീഷിനെ ഉപദ്രവിച്ചിട്ടില്ല
#സത്യാവസ്ഥ
ഉപദ്രവിച്ചിട്ടില്ലെങ്കില്‍ പിന്നെങ്ങനെയാണ് കോളേജില്‍ നിന്നും പുറത്തിറങ്ങിയ അവന്റെ ശരീരത്തില്‍ ഇത്രയും പാടുകളും നീരുകളും?ഞങ്ങളെ ഗേറ്റിന് പുറത്താക്കിയശേഷം അവനെ റൂമിനകത്തെ ബജ്ഞില്‍ കിടത്തി വെള്ളം കൊടുത്തത് എന്തിനായിരുന്നു? വഴിയില്‍ പോകുന്നവരെ കിടത്തി വെള്ളം കുടിപ്പിക്കുന്ന ശീലമുണ്ടോ?
3.ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല.
#സത്യാവസ്ഥ
ഞങ്ങളെ ഉപദ്രവിക്കാതെ എങ്ങനെയാണ് കോളേജില്‍ നിന്നും പുറത്തിറങ്ങി ജനറല്‍ ആശുപത്രിയില്‍ പോയ ഞങ്ങള്‍ക്ക് ചതവുണ്ടെന്നു ഡോക്ടര്‍ പറഞ്ഞത്..?
വൈസ് പ്രിന്‍സിപ്പലിന്റെ മുന്നില്‍ വച്ചായിരുന്നു..പല വ്യക്തികളുടെയും മുന്നില്‍ വച്ചായിരുന്നു ഞങ്ങളെ അവര്‍ ഉപദ്രവിച്ചതും അശ്ലീലം പറഞ്ഞതും.
4.ഫോട്ടോ പ്രചരണം
#സത്യാവസ്ഥ
ഇത് നിങ്ങള്‍ ചൂഴ്ന്നെടുത്ത ഫോട്ടോയല്ലല്ലോ ന്റെ സഖാക്കളേ..അസ്മിത പബ്ലിക്കായി എഫ് ബി യില്‍ ഇട്ട ഫോട്ടോ തന്നെയല്ലേ…കോളേജിനകത്തു നിന്നു ഫോട്ടോയെടുക്കാന്‍ പാടില്ലന്നോ…ഇതുവരെ ഞങ്ങള്‍ എടുത്തിട്ടില്ലെന്നോ ആരും പറഞ്ഞു കേട്ടിട്ടില്ല. അടുത്തു നില്‍ക്കുന്ന ഒരു ഫോട്ടൊയെടുത്തുള്ള പ്രചരണം എത്രമേല്‍ ദുഃഖമാണ്.
ഇനി ചില ചോദ്യങ്ങള്‍ അങ്ങോട്ട് ചോദിക്കട്ടെ…
1.കോളേജിന്റെ 150 വാര്‍ഷികപരിപാടികള്‍ നടക്കുന്ന വേളയില്‍..കായികമന്ത്രിയുടെ പരിപാടിക്കുശേഷമുള്ള ‘സ്വപ്നവേട്ട’എന്ന നാടകത്തിന്റെ സ്‌ക്രീനിങ്ങിന് കൂടിയിരിക്കുന്ന വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും പ്രമുഖരുടെയും എസ് എഫ് ഐക്കാരുടെയും സാന്നിധ്യത്തില്‍ എങ്ങനെയാണ് ഒരു ക്ലാസ് മുറിക്കകത്ത് ഞങ്ങള്‍ അനാശാസ്യം നടത്തുന്നത്?
ആദ്യം നിങ്ങള്‍ പറഞ്ഞു ഞങ്ങള്‍ മൂന്നുപേരെന്നു..
പിന്നെ പറഞ്ഞു ഞാന്‍ കാവല്‍നിന്നൂന്നു..
ജെയ്ക്ക് പറഞ്ഞതാകട്ടെ അനാശാസ്യമെന്നു പറയുന്നില്ല..സംസാരിച്ചിരിക്കുമ്പോഴെന്നു..
നിങ്ങളെന്താണ് ഇങ്ങനെ മാറി മാറി പറയുന്നത്..?
ഏഷ്യാനെറ്റിലെ ചര്‍ച്ചയില്‍ ആദ്യം ജെയ്ക്ക് പറഞ്ഞത് മൂന്നാം വര്‍ഷ ക്ലാസ് മുറിയെന്നും..പിന്നീട് പറഞ്ഞത് ഒന്നാം വര്‍ഷ ക്ലാസ്റൂമെന്നുംം…ശരിക്കും ഏതാണ്?
നിങ്ങളീ പറയുന്ന പൊളിറ്റ്ക്സ് ക്ലാസ് രണ്ടാമത്തെ ഗേറ്റിനു സമീപമല്ലേ സുഹൃത്തുക്കളെ..
വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കാണാന്‍ കഴിയുന്ന ഒരു ക്ലാസ് റൂമാണോ നിങ്ങള്‍ ഞങ്ങളുടെ അനാശാസ്യ കേന്ദ്രമായി തെരഞ്ഞെടുത്തത്?
ഞങ്ങളെ തല്ലാന്‍ നിങ്ങള്‍ക്കാരാണ് അധികാരം നല്‍കിയത്?
കേസ് കൊടൂക്കരുതെന്നും നിങ്ങള്‍ പോയാല്‍ മാത്രമേ എനിക്ക് പുറത്തുവരാന്‍ കഴിയുള്ളൂ എന്നു ജിജീഷിനെ കൊണ്ട് എന്നെ വിളിപ്പിച്ചത് എന്തിനായിരുന്നു?
(അതും ഇല്ല എന്നാണെങ്കില്‍ അതിനു തെളിവ് ഞങ്ങളുടെ കയ്യിലുണ്ട്)
മുന്‍പ് നിങ്ങളുടെ പല അനീതിക്കള്‍ക്കെതിരെ വിമര്‍ശിച്ചു എന്നതല്ലേ സഖാവേ എസ് എഫ് ഐ ക്കാരിയായ എനിക്ക് നേരെ ഇങ്ങനൊരു ആക്രമണത്തിന് നിങ്ങള്‍ മുതിര്‍ന്നത്??
നിങ്ങളുടെ സ്ഥിരം പരിപാടിയാണല്ലോ ആണുങ്ങളെ കഞ്ജാവാക്കുക എന്നതും എതിര്‍ത്ത് പറയുന്ന പെണ്‍കുട്ടികളെ അനാശാസ്യക്കാരിയാക്കുക എന്നതും .ഇത് ഒരുപാട് കേട്ടിട്ടുള്ളത് കൊണ്ടും മുന്‍കാല സംഭവങ്ങള്‍ ഒരുപാടുള്ളത് കൊണ്ടും നിങ്ങള്‍ക്കൊന്ന് മാറ്റിപിടിച്ചൂടെ?
സ്ഥിരം കെട്ടു കഥകള്‍ മാത്രമാണല്ലോ നിങ്ങളുടെ ആയുധം. സഖാവേ..വേദന തോന്നുന്നുണ്ട്..മുഷ്ടി ചുരുട്ടി ഇന്‍ക്വിലാബ് വിളിച്ചതിന്…

Top