ഓഫീസിൽ മന്ത്രി റിയാസിന്റെ മിന്നൽ പരിശോധന; ജീവനക്കാർ കൃത്യസമയത്ത് എത്തുന്നില്ല, അനധികൃത ലീവ്; നടപടിയെടുക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ഓഫീസിൽ ജീവനക്കാർ കൃത്യസമയത്ത് ഹാജരാകുന്നില്ലെന്ന പരാതിയെത്തുടർന്ന്  പൊതുമരാമത്ത് വിഭാഗം ചീഫ് ആർക്കിടെക്ടിന്റെ ഓഫീസിൽ മന്ത്രി പിഎ മുഹമ്മദ് റിയാസ് പരിശോധന നടത്തി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെ ആയിരുന്നു പരിശോധന. ആർക്കിടെക്ടിന്റെ ഓഫീസും അനുബന്ധ ഓഫീസുകളും നടന്നു പരിശോധിച്ച മന്ത്രി മുഴുവൻ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

മൂവ്മെന്റ് രജിസ്റ്റർ, കാഷ്വൽ ലീവ് രജിസ്റ്റർ, ക്യാഷ് ഡിക്ലറേഷൻ, സ്റ്റോക്ക് രജിസ്റ്റർ, പഞ്ചിങ് സ്റ്റേറ്റ്മെൻ്റ് തുടങ്ങിയവയാണ് പരിശോധിച്ചത്. ഓഫീസിലെ ആകെ ജീവനക്കാരുടെ എണ്ണം, രേഖാമൂലം അവധിയെടുത്ത ജീവനക്കാരുടെ എണ്ണം, അനധികൃതമായി ലീവെടുത്ത് ജീവനക്കാരുടെ എണ്ണം എന്നിവ പരിശോധിച്ചു. ക്യാഷ് രജിസ്റ്ററിൽ ഒരു എൻട്രി മാത്രമാണ് ഉണ്ടായിരുന്നതെന്ന്  കണ്ടെത്തി.

പഞ്ചിങ് സ്റ്റേറ്റ്മെന്റിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇത് അന്വേഷിക്കാൻ പൊതുമരാമത്ത് വിഭാഗം വിജിലൻസ് വിഭാഗത്തെ മന്ത്രി ചുമതലപ്പെടുത്തി.

ബയോമെട്രിക് പഞ്ചിങ് സംവിധാനം നേരത്തെ തന്നെ സ്പാർക്കുമായി ബന്ധപ്പെടുത്താൻ തീരുമാനിച്ചിരുന്നതാണെങ്കിലും ചീഫ് ആർക്കിടെക്ടിൻ്റെ ഓഫീസിൽ ഇത് നടപ്പാക്കാത്തതിനാൽ ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.

ജീവനക്കാരിൽ ചിലർ പഞ്ച് ചെയ്ത് പിന്നീട് പുറത്തേക്ക് പോകുന്നു എന്ന പരാതിയെത്തുടർന്നാണ് പരിശോധന നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർ വരുന്നതിലും പോകുന്നതിലും കൃത്യതയില്ല. ഇ- ഓഫീസ് ഫയലിങ് കൃത്യമായി നടക്കുന്നില്ല. വകുപ്പിനെ കടലാസുരഹിതമാക്കുക മാത്രമല്ല അഴിമതിക്ക് സാധ്യതയുള്ള കാര്യങ്ങൾ ഇല്ലായ്മ ചെയ്യുകയും ലക്ഷ്യമാണ്. പഞ്ചിങ് സമ്പ്രദായം ഉൾപ്പെടെ പരിഷ്കരിച്ച് നടപ്പാക്കുന്നത് നേരത്തെ പല യോഗങ്ങളിലും പറഞ്ഞതാണ്.

ഓഫീസിൽ കാര്യങ്ങളെല്ലാം ശരിയായി നടക്കുന്നുണ്ടെന്നാണ് ജീവനക്കാർ യോഗങ്ങളിൽ പറഞ്ഞതെങ്കിലും നേരിട്ട് പരിശോധിച്ചപ്പോൾ പലതും കുത്തഴിഞ്ഞ രീതിയിലാണെന്ന് കണ്ടെത്തി. ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

Top