തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ പിരിച്ച പണവും യുഎന്‍എ നേതാവ് ജാസ്മിന്‍ഷാ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. പതിനൊന്ന് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നായിരുന്നു ജാസ്മിന്‍ഷാ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ ഇതിനുവേണ്ട പിരിവും പൂര്‍ത്തിയാക്കി.
വിദേശത്തും നിന്നും സ്വദേശത്തുനിന്നുമായി ലക്ഷങ്ങള്‍ പിരിച്ചു. മുംബൈയിലെ ഒരു കമ്പനിമാത്രം പത്ത് ലക്ഷം യുഎന്‍എയ്ക്ക് നല്‍കി. പക്ഷെ ആ തുകയൊന്നും ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയട്ടില്ല. മരുന്ന് കമ്പനികള്‍, പ്രമുഖ സ്വകാര്യ ആശുപത്രികള്‍, വിദേശ റിക്രൂട്ടിങ് ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്നായി വിവിധ അക്കൗണ്ടുകളിലേയക്ക് നഴ്‌സിങ് സംഘടനയ്ക്ക് കോടികളാണ് വന്നുകൊണ്ടിരുന്നത്.
നഴ്‌സുമാരുടെ ലെവിമാത്രം പ്രതിമാസം മുപ്പത്ത് ലക്ഷമാണ് പിരിച്ചെടുക്കുന്നത്. ഓഫിസ് നിര്‍മ്മാണത്തിന്റെ പേരില്‍ പിരിച്ച പണം ജാസ്മിന്‍ഷായുടെ ഭാര്യയുടെ പേരില്‍ മൂന്ന് ഫ്‌ളാറ്റുകള്‍ വാങ്ങി. ഭാര്യയുടെ പേരിലുള്ള ഇനോവ കാറിന് പ്രതിമാസം എണ്‍പതിനായിരം വാടക സംഘനയില്‍ നിന്നു വാങ്ങുന്നു.തൃശൂരിലെ ഓഫിസിന് വാടക അറുപത്തി അയ്യായിരം. കഴിഞ്ഞ മാസങ്ങളില്‍ ജാസ്മിന്‍ഷായുടെ ഡ്രൈവര്‍മാത്രം 59 ലക്ഷം രൂപയാണ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചത്. നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നതോടെ വിദേശ രാജ്യങ്ങളിലേക്ക് നഴ്‌സിങ് റിക്രൂട്ടമെന്റും നടത്തുന്നതും സംഘടനയുടെ നെറ്റ് വര്‍ക്ക് മുഖേനെയാണ് ഇതിനായും ഒരു നഴ്‌സില്‍ നിന്ന് ജാസ്മിന്‍ഷാ കൈപ്പറ്റുന്നത് ലക്ഷങ്ങളാണ്. നഴ്‌സുമാര്‍ സ്വന്തമായി ആശുപത്രി നിര്‍മ്മിക്കുന്നുവെന്ന പ്രചരണം നടത്തിയും വിദേശത്ത് നിന്ന് വ്യാപകമായി പണപ്പിരിവ് നടത്തി. പതിനായിരം രൂപയുടെ ഓഹരികളാണ് പിരിച്ചത്. വിദേശത്തെ നഴ്‌സുമാര്‍ ലക്ഷങ്ങള്‍ നല്‍കി ഓഹരി വാങ്ങി. ഒടുവില്‍ ആശുപത്രി പദ്ധതിയും ഉപേക്ഷിച്ചു.
നഴ്‌സുമാരുടെ സംഘടനാ അക്കൗണ്ട് വഴി കള്ളപ്പണ ഇടപാടുകള്‍ നടത്തിയതായും സംശയമുണ്ട്. ഇതിന് തെളിവാണ് ബിഗ് സോഫ്റ്റ് ടെക്‌നോളജി എന്ന സ്ഥാപനം വിവിധ സമയങ്ങളിലായി ലക്ഷങ്ങള്‍ ഈ അക്കൗണ്ട് വഴി പണകൈമാറ്റം നടത്തിയിരിക്കുന്നത്. നഴ്‌സിങ് മേഖലയുമായി ബന്ധമില്ലാത്ത ജാസ്മിന്‍ഷാ നഴ്‌സാണെന്ന വ്യാജ പ്രചരണം നടത്തിയാണ് ഇതുവരെ നഴ്‌സിങ് സംഘടനാ തലപ്പത്ത് തുടരുന്നത്. ഭാര്യ നഴ്‌സായതിന്റെ പേരില്‍ ആദ്യ യോഗത്തിനെത്തിയ ജാസ്മിന്‍ഷാ തന്റെ നേതൃത്വപാടവം കൊണ്ട് സംഘടയെ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.