ഏകീകൃത സിവില്‍ കോഡ്:മുസ്‌ലീങ്ങളെ വേദനിപ്പിക്കുന്ന തീരുമാനം.രാജ്യത്തെ സമാധാനം തകര്‍ക്കുമെന്നും കാന്തപുരം

കോഴിക്കോട്: ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. ഏതു മതത്തിന്റെ നിയമങ്ങളാണു സിവില്‍ കോഡായി മാറുകയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. മുസ്‌ലീങ്ങളെ വേദനിപ്പിക്കുന്ന തീരുമാനം സര്‍ക്കാര്‍ എടുക്കരുതെന്നും സമുദായങ്ങളെ ഭിന്നിപ്പിക്കരുതെന്നും കാന്തപുരം പറഞ്ഞു.
ഏകീകൃത സിവില്‍ നടക്കുന്ന ചര്‍ച്ചകള്‍ അപ്രസക്തമാണ്. അതിനോട് യോജിപ്പില്ല. മതങ്ങളുടെ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടരുത്. ഏതെങ്കിലും മതത്തെ വേദനിപ്പിക്കുന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കരുത്. മുത്തലാഖുമായി ബന്ധപ്പെട്ട് പാരമ്പര്യത്തില്‍ ഇടപെട്ട് കേന്ദ്രം ജനങ്ങളെ ഭിന്നിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.ഇവിടെ വിവിധ മതക്കാര്‍ ഉണ്ട്. ഹിന്ദുക്കള്‍ ഉണ്ട്, മുസ് ലീങ്ങല്‍ ഉണ്ട്, ക്രിസ്ത്യാനികള്‍ ഉണ്ട് ജൈനമതക്കാര്‍ ഉണ്ട് ഇതില്‍ ആരുടെ സംസ്‌ക്കാരമാണ് ഏക സിവില്‍ കോഡിലൂടെ കൊണ്ടുവരുക. ഇതില്‍ ഏതാണ് ഏകസിവില്‍ കോഡ് എന്ന് മനസിലാകുന്നില്ലെന്നും കാന്തപുരം പറഞ്ഞു.
ഏകീകൃത സിവില്‍ കോഡില്‍ കേന്ദ്ര നിയമ കമ്മീഷന്‍ ചോദ്യാവലി പുറത്തിറക്കിയ സാഹചര്യത്തിലും മതേതര രാജ്യത്ത് മുത്തലാഖിന് പ്രസക്തിയില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചതിലുമാണ് കാന്തപുരത്തിന്റെ പ്രതികരണം.രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര നിയമ കമ്മീഷന്‍ പൊതുജനങ്ങള്‍ക്കായുളള നിയമാവലിയും ഇന്നലെ പുറത്തിറക്കിയിരുന്നു.ഏകസിവില്‍ കോഡിന്റെ കാര്യത്തില്‍ പൊതുജനാഭിപ്രായം തേടിയ നിയമ കമീഷന്‍ 16 ചോദ്യങ്ങളാണ് മുന്നോട്ടു വെച്ചിരിക്കുന്നത്.
ഇന്ത്യയില്‍ ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ സര്‍ക്കാറിന് ശ്രമിക്കാമെന്ന് ഭരണഘടനയുടെ 44ാം അനുഛേദം പറയുന്നുവെന്നിരിക്കേ, ഈ വിഷയത്തില്‍ തുടര്‍ നടപടി ആവശ്യമാണെന്ന് കരുതുന്നുണ്ടോ? വിവിധ സമുദായങ്ങള്‍ക്ക് വ്യക്തിനിയമങ്ങളും കീഴ്വഴക്കങ്ങളും ഉണ്ടെന്നിരിക്കേ, വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍, ജീവനാംശം, പിന്തുടര്‍ന്ന തുടങ്ങിയ വിഷയങ്ങള്‍ ഏകസിവില്‍ കോഡിന്റെ പരിധിയില്‍ വരേണ്ടതുണ്ടോ? എന്നിങ്ങനെ നീളുന്നതാണ് ചോദ്യങ്ങള്‍. ഇക്കാര്യങ്ങളില്‍ 45 ദിവസത്തിനകം അഭിപ്രായം അറിയിക്കാനാണ് നിയമകമീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.മുത്തലാഖ് സമ്പ്രദായത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ലിംഗസമത്വവും സ്ത്രീ സംരക്ഷണവും വിട്ടു വീഴ്ച ചെയ്യാനാകാത്തതാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

 
മുത്തലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായ പാകിസ്ഥാനിലോ ബംഗ്ലാദേശിലോ പോലും മുത്തലാഖ് നിയമം നിലലനില്‍ക്കുന്നില്ലെന്നും എതിര്‍ക്കുക വഴി സ്ത്രീകളുടെ ഭരണഘടനാ അവകാശം സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സര്‍ക്കാര്‍ നിലപാട്.മുത്തലാഖ് സംബന്ധിച്ച് ഒന്നിലധികം ഹരജികള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് നാലാഴ്ചയ്ക്കകം അറിയിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.വിവിധ മുസ്‌ലിം വനിതാ സംഘടനകള്‍ ഉള്‍പ്പടെ മുത്തലാഖിന് വിധേയരായ മുസ്‌ലിം സ്ത്രീകളുമാണ് ഹരജിക്കാര്‍. ജംഇയത്തുല്‍ ഉലമ ഹിന്ദ്, ഓള്‍ ഇന്ത്യ മുസ്‌ലിം പെഴ്‌സണല്‍ ബോര്‍ഡ് എന്നീ സംഘടനകളാണ് എതിര്‍വാദക്കാര്‍. മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതിക്ക് ഇടപെടാനാകില്ലെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പെഴ്‌സണല്‍ ബോര്‍ഡ് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top