കൊച്ചി: ഉഴവൂർ വിജയൻ മരിക്കുന്നതിന് മുൻപ് ഭീഷണിപ്പെടുത്തി കൊണ്ടുള്ള ഫോൺ ലഭിച്ചിരുന്നതിന്റെ തെളിവുകൾ പുറത്ത്! അതേ സമയം ഉഴവൂര് വിജയനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ചെയര്‍മാനുമായ സുള്‍ഫിക്കര്‍ മയൂരി കൊലവിളി നടത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും പുറത്തുവന്നു.. ഉഴവൂര്‍ വിജയന്‍ പാര്‍ട്ടി നേതാക്കളില്‍നിന്നു ഭീഷണി നേരിട്ടതായി കായംകുളത്തെ വ്യവസായി നൗഷാദ് ഖാന്‍ സ്ഥിരീകരിച്ചു. ഒരു ചാനല്‍ ചര്‍ച്ചക്കിടെയാണ് വെളിപ്പെടുത്തല്‍. ഉഴവൂര്‍ വിജയന്‍ നേരിട്ടിരുന്ന ഭീഷണി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി. ജയരാജനെയും അറിയിച്ചിരുന്നതായി എന്‍വൈസി നേതാവ് മുജീബ് റഹ്മാന്‍ വെളിപ്പെടുത്തി.
വിജയന്റെ മരണത്തിന് തൊട്ടുമുന്‍പ് അതിരൂക്ഷ പരാമര്‍ശങ്ങള്‍ ഉന്നയിച്ചു നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ‘അടികൊടുക്കും, കൊല്ലും, ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല’ എന്നിങ്ങനെയായിരുന്നു സംഭാഷണം.
എന്‍സിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഇങ്ങനെ സംസാരിച്ച സുള്‍ഫിക്കര്‍ ഇതിനു പിന്നാലെ വിജയനെ നേരിട്ടും വിളിച്ചു. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂര്‍ വിജയന്‍ കുഴഞ്ഞുപോയതായി സന്തതസഹചാരിയായിരുന്ന എന്‍സിപി നേതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
അതേസമയം, ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കുന്നതു തന്റെ ശബ്ദമല്ലെന്നു സുള്‍ഫിക്കര്‍ മയൂരി പ്രതികരിച്ചു. കൊലവിളി നടത്തിയതു താനല്ലെന്നു തെളിയിക്കാന്‍ മുജീബ് റഹ്മാനെ വെല്ലുവിളിക്കുന്നുവെന്നും മയൂരി പറഞ്ഞു. എന്നാല്‍ ഭീഷണിപ്പെടുത്തിയതു സുള്‍ഫിക്കര്‍ മയൂരി തന്നെയെന്നു മുജീബ് പറഞ്ഞു. വെല്ലുവിളി സ്വീകരിക്കുകയാണെന്നും മുജീബ് റഹ്മാന്‍ പ്രതികരിച്ചു.


