തന്ത്രിമാരെ നിരന്തരം ആക്ഷേപിച്ച് ഇടത് മന്ത്രിമാര്‍; അപമാനം തുടര്‍ന്നാല്‍ എന്ത് വേണമെന്നറിയാമെന്ന് മേല്‍ശാന്തി

തന്ത്രിമാരെ തുടര്‍ച്ചയായി ആക്ഷേപിക്കുന്നെന്ന് പരാതി. പിണറായി മന്ത്രിസഭയിലെ മന്ത്രിമാരാണ് തന്ത്രിമാരെ വിടാതെ പിടിച്ചിരിക്കുന്നത്. നട അടച്ചിടുമെന്ന മേല്‍ശാന്തിയുടെ പ്രസ്താവനയ്‌ക്കെതിരെ ഇടതുപക്ഷത്തു നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കൂടാതെയാണ് നിയമസഭയിലും തന്ത്രിമാര്‍ക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്. ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വി.എന്‍.വാസുദേവന്‍ നമ്പൂതിരി.

ആചാര ലംഘനത്തിന് കൂട്ടുനില്‍ക്കില്ലെന്ന സൂചനയാണ് മേല്‍ശാന്തിയും നല്‍കുന്നത്. ഇതോടെ യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ ശ്രമം നടത്തിയാല്‍ നട അടയ്ക്കാനുള്ള സാധ്യതയാണ് ശക്തമാകുന്നത്. തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാര്‍ മാത്രമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ശബരിമല നട അടച്ചിട്ടുമെന്ന് പ്രസ്താവന നടത്തിയ തന്ത്രിയില്‍ നിന്ന് വിശദീകരണം തേടിയ സംഭവത്തില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കവേ ആണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇങ്ങനെ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ശബരിമല മേല്‍ശാന്തി പ്രതികരിച്ചത്. മനോരമ ന്യൂസിനോടാണ് മേല്‍ശാന്തി തന്റെ നിലപാട് വിശദീകരിച്ചത്. തന്ത്രിയെ ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരനാണെന്നും മറ്റും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതാണ് മേല്‍ശാന്തിയുടെ വിമര്‍ശനത്തിന് കാരണം. നിയമസഭയിലടക്കം അപമാനിക്കുന്ന സ്ഥിതിയാണ്. ഇത് വേദനയുണ്ടാക്കുന്നു. അപമാനം തുടര്‍ന്നാല്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും മേല്‍ശാന്തി പറഞ്ഞു വയ്ക്കുന്നു. ഇതോടെ ശബരിമലയിലെ വിവാദങ്ങളില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന് മേല്‍ശാന്തിമാര്‍ തയ്യാറാണെന്ന സൂചനയാണ് ഉയരുന്നത്.

പാലക്കാട് വരിക്കശ്ശേരി ഇല്ലത്തെ അംഗമായ വാസുദേവന്‍ നമ്പൂതിരി നിലവില്‍ ബെംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ സര്‍ക്കാരുമായി അദ്ദേഹത്തിന് നേരിട്ട് ഒരു ബന്ധവുമില്ല. ഒരു വര്‍ഷത്തേക്ക് പുറപ്പെടാശാന്തിയായിട്ടാണ് ഇത്തവണ തെരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ വാസുദേവന്‍ നമ്പൂതിരിക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. ഈ സാഹചര്യത്തിലാണ് പൂജാരിമാരുടെ പ്രതിനിധിയായി ദേവസ്വം മന്ത്രിക്കെതിരെ മേല്‍ശാന്തി വിമര്‍ശനം ഉയര്‍ത്തുന്നത്. തന്ത്രിയും മേല്‍ശാന്തിയും ദേവസ്വം മന്ത്രിയുടെ പ്രസ്താവനയില്‍ ചര്‍ച്ച നടത്തിയെന്നും ഇതോടെ വ്യക്തമാവുകയാണ്.

ഒരു ക്ഷേത്രം തന്ത്രിയെ നിയമിക്കുന്നത് ദേവസ്വം ബോര്‍ഡോ, സംസ്ഥാന സര്‍ക്കാരോ, നിയമസഭയോ ഒന്നുമല്ല. തന്ത്രി എന്നത് ഒരു ഹെറിഡിറ്ററി പദവിയാണ്. മുന്നൂറ്ററുപത്തഞ്ചു ദിവസവും ക്ഷേത്രത്തിലെത്തി ആചാരാനുഷ്ഠാനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന മേലാള പ്രതിനിധിയുമല്ല തന്ത്രി. പ്രതിഷ്ഠാദി സങ്കീര്‍ണ്ണ താന്ത്രിക ക്രിയകള്‍ യഥാസമയം വിധിയാം വണ്ണം നടത്തുകയും, തന്റെ മുന്നിലെത്തുന്ന വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുകയോ, തീരുമാനം എടുക്കുകയോ ചെയ്യുന്ന, കേരളീയ ക്ഷേത്ര സമ്പ്രദായത്തിന്റെ പരമാചാര്യനാണ് ഓരോ ക്ഷേത്രം തന്ത്രിമാരും. അമ്പലം പണി മുതല്‍ പ്രതിഷ്ഠവരെയുള്ള ക്രിയകള്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്നു. ഇദ്ദേഹത്തിനു ശേഷം ആ ക്ഷേത്രത്തിലെ നിത്യനിദാനങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് തന്ത്രിയുടെ പകരക്കാരനായി മേല്‍ശാന്തിമാരെ ഓരോ ക്ഷേത്രങ്ങളിലും നിയമിക്കുന്നതാണ് പണ്ടു മുതലെയുള്ള പതിവെന്നാണ് വിശ്വാസം. ഇതാണ് കടകംപള്ളി നിയമസഭയില്‍ തള്ളിപ്പറഞ്ഞത്. ഇതാണ് മേല്‍ശാന്തിയുടേയും മറ്റും പ്രതികരണത്തിന് കാരണം.

ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണെന്നും അവര്‍ക്കെതിരെ നടപടി എടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും ദേവസ്വം മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. തന്ത്രിമാര്‍ക്ക് ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ല. ദേവസ്വം ബോര്‍ഡിന്റെ 6000 ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ് തന്ത്രി. ശാന്തിക്കാരുടേത് പോലെ ഉത്തരവാദിത്തം നിറവേറ്റേണ്ടവരാണ് അവരും. തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ട്. അതനുസരിച്ചാണ് വിശദീകരണം ചോദിച്ചത്. തന്ത്രിയുടെ വിശദീകരണം ബോര്‍ഡ് പരിശോധിച്ച് വരികയാണെന്നും കടകംപള്ളി പറഞ്ഞു. ബോര്‍ഡിലെ ഏതൊരു ജീവനക്കാരനേയും പോലെ തന്ത്രിയും അച്ചടക്ക നടപടിക്ക് വിധേയരായിരിക്കുമെന്നായിരുന്നു കടകംപള്ളിയുടെ നിലപാട്. ഇതിനൊപ്പം ജി സുധാകരനും തന്ത്രിയെ വിമര്‍ശിച്ചിരുന്നു

തന്ത്രിമാരുടെ ചൈതന്യം നിര്‍ണ്ണയിക്കാനുള്ള ചുമതല മന്ത്രി സുധാകരനെ ഏല്‍പ്പിച്ച വിവരം അറിഞ്ഞില്ലെന്ന് അഖില കേരള തന്ത്രി സമാജം വിര്‍ശിച്ചിരുന്നു. തന്ത്രിമാര്‍ക്കെതിരെ സുധാകരന്‍ നടത്തിയ പ്രസ്താവന വഹിക്കുന്ന പദവിക്ക് ചേരാത്തതാണെന്നും സമാജം ചൂണ്ടിക്കാട്ടി. ക്ഷേത്രാചാരങ്ങളെയും,സംസ്‌ക്കാരത്തെയും ബോധപൂര്‍വ്വം തകര്‍ക്കാനാണ് സുധാകരന്‍ ശ്രമിക്കുന്നതെന്നും സമാജം ഭാരവാഹികള്‍ പറഞ്ഞു. ശബരിമലയിലെ കഴുതകള്‍ക്കുള്ള ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്നും, ഇത് ഭക്തജനങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

Top