സ്വന്തം ലേഖകൻ
കോട്ടയം: കൂട്ടുകാരി വാട്‌സാപ്പ് വഴി ഭാര്യയ്ക്ക് അയച്ച തമാശചിത്രം ഭർത്താവിന് കിട്ടിയതിനെ തുടർന്ന് വീട്ടിൽ മർദ്ദനവും കുടുംബകലഹവും. തന്റെ മൊബൈലിലേക്ക വന്ന ചിത്രം ഭാര്യയുടെ ജാരന്റേതാണെന്ന് തെറ്റിദ്ധരിച്ച് ഭർത്താവ് വീട്ടമ്മയെ എടുത്തിട്ടിടിക്കുകയും ചിത്രം ഭാര്യാ പിതാവിനെയും കുടുംബത്തെയും നാട്ടുകാരേയും ഇക്കാര്യം കാണിക്കുകയും ഭാര്യയെ അപമാനിക്കുകയും ചെയ്തു.
കോട്ടയംകാരിയായ വീട്ടമ്മയ്ക്ക് കൂട്ടുകാരി വിനയകുമാർ എന്ന പേരിൽ അയച്ച ഉഗാണ്ടാ സ്വദേശിയെന്ന് തോന്നിക്കുന്ന പ്രായമായ ഒരാളുടെ ചിത്രമാണ് പൊല്ലാപ്പെല്ലാം ഉണ്ടാക്കിയത്. ചിത്രത്തിനൊപ്പം ഒരു വിനയ് കുമാർ നിന്നെ അന്വേഷിച്ചെന്നും ഫോൺ നമ്പർ ചോദിച്ചെന്നും പറഞ്ഞായിരുന്നു സന്ദേശം അയച്ചത്. ഭാര്യയ്ക്കാണ് അയച്ച് കൊടുത്തതെങ്കിലും കിട്ടിയത് ഭർത്താവിനായി പോയി. ചിത്രം ഭാര്യയുടെ ജാരന്റേത് എന്ന് തെറ്റിദ്ധരിച്ച് ഭർത്താവ് ഭാര്യാ വീട്ടുകാരെയും ഒരു നാട്ടുകാരനേയും കാണിക്കുകയും തുടർന്ന് അപമാനിതയായി വീട്ടമ്മ വീടു വിട്ടു പോകുകയും ചെയ്തു.
രണ്ടു ദിവസം മുമ്പ് നടന്ന സംഭവത്തിൽ യുവതി ഗാന്ധിനഗറിലെ വനിതാ ശിശു ക്ഷേമകേന്ദ്രത്തിൽ അഭയംതേടിയിരുന്നു. എന്നാൽ വിടാൻ കൂട്ടാക്കാതിരുന്ന ഭർത്താവ് നിരന്തരം ഭീഷണി ഉയർത്താൻ തുടങ്ങിയതോടെ യുവതി പോലീസിന് മുന്നിൽ എത്തുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂട്ടുകാരി തമാശയ്ക്ക് അയച്ച ചിത്രവും ഭർത്താവിന്റെ സംശരോഗവുമെല്ലാം വെളിയിലായത്. പല്ലില്ലാത്ത ഒരു നീഗ്രോ വംശജനായ വൃദ്ധൻ ചിരിക്കുന്ന ദൃശ്യമാണ് വിനയകുമാർ എന്ന അടിക്കുറിപ്പോടെ കൂട്ടുകാരി അയച്ചു കൊടുത്തത്. രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ ഇതിനകം ഭർത്താവ് നാണം കെടുത്തിയിരുന്നു.


