ഈദ് ബലിക്കെതിരെ കേന്ദ്രമന്ത്രി മേനകാ ഗാന്ധി: ഒട്ടകങ്ങള്‍ക്കു വംശനാശം സംഭവിക്കുന്നത് ഈദ് ബലി മൂലമെന്നു വിവാദ പരാമര്‍ശം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒട്ടകങ്ങളുടെ വംശനാശത്തിന് ബലിപെരുന്നാള്‍ കാലത്തെ ബലി വഴിവെക്കുന്നതായി വനിതാ ശിശുക്ഷേമ മന്ത്രിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മേനക ഗാന്ധി. 50,000ല്‍ താഴെമാത്രം അവശേഷിക്കുന്ന ഒട്ടകങ്ങളെ ബലിക്കായി കേരളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് അനധികൃതമായി കടത്തുകയാണെന്ന് ഒരു ദേശീയപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മേനക ആരോപിക്കുന്നു.
രാജസ്ഥാനിലെ ഗ്രാമീണജനത സഞ്ചാരത്തിനും നിത്യോപയോഗ വസ്തുക്കള്‍ കടത്തുന്നതിനും ഉപയോഗിച്ചുപോരുന്ന മൃഗം സംസ്ഥാനത്തിനു പുറത്ത് നടക്കുന്ന അനധികൃത ബലിമൂലം കഴിഞ്ഞ 10 വര്‍ഷംകൊണ്ട് നാലിലൊന്നായി ചുരുങ്ങി. കേരളം, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമെ ബിഹാറിലൂടെ ബംഗ്‌ളാദേശിലേക്കും കടത്തുന്നതായി മന്ത്രി പറയുന്നു.
ഈദിന് മുന്നോടിയായി ഒട്ടകക്കടത്ത് വന്‍തോതിലായിട്ടുണ്ട്. ഒട്ടകങ്ങളെ ഭക്ഷണത്തിനായി അറുക്കുന്നത് കേരള ഹൈകോടതി വിലക്കിയിട്ടുണ്ടെങ്കിലും പൊലീസിന്റെ അനാസ്ഥമൂലം ഒട്ടകങ്ങളെ രാജ്യം മുഴുവന്‍ എത്തിക്കുകയാണ് സംഘങ്ങള്‍. ഇസ്ലാമിക മര്യാദകള്‍ പ്രകാരവും ഒട്ടകബലി അസാധുവാണെന്ന് പറയുന്ന മേനക ആടിനു പകരം ഇപ്പോള്‍ ഒട്ടകത്തെ അറുക്കുന്നതുപോലെ നാളെ കടുവയെ അറുക്കുന്നത് ഫാഷനായി മാറിയേക്കുമെന്നും ആശങ്കപ്പെടുന്നു. പ്രവാചകന്‍ ഇബ്രാഹീമിനോട് മകനു പകരം ആടിനെ അറുക്കാനാണ് നിര്‍ദേശിച്ചത്. ബലിക്കു മുമ്പ് മൃഗങ്ങളെ ഇണക്കിയെടുക്കണമെന്നും ക്രൂരത പാടില്‌ളെന്നുമുള്ള വ്യവസ്ഥകളും ഒട്ടകബലിയില്‍ പാലിക്കപ്പെടുന്നില്‌ളെന്നും മേനക പറയുന്നു.

Top