കൊല്ലത്ത് മദ്യപിച്ച് ഔദ്യോഗിക വാഹനത്തിലെത്തിയ ക്രൈംബ്രാഞ്ച് ഐ.ജി ജയരാജൻ, ഡ്രൈവർ സന്തോഷ് എന്നിവരെ അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകീട്ട് നാലോടെ കൊല്ലം അഞ്ചൽ -തടിക്കാട് റോഡിൽ പൊലീസ് സ്റ്റേഷന് സമീപത്തുനിന്നാണ് ഇരുവരേയും കസ്റ്റഡിയിലെടുത്തത്. ഐ.ജിയുടെ ഔദ്യോഗിക വാഹനം റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽപെട്ട പൊലീസ് അടുത്ത് ചെന്ന് വിവരമന്വേഷിച്ചപ്പോഴാണ് ഇരുവരും മദ്യപിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടത്. ഉടൻ തന്നെ സ്റ്റേഷനിൽനിന്ന് എസ്.ഐയും സംഘവുമെത്തി ഡ്രൈവർ സീറ്റിൽനിന്ന് സന്തോഷിനെ ഒഴിവാക്കി. വാഹനത്തോടൊപ്പം ഇരുവരേയും കൊല്ലം അഞ്ചൽ സ്റ്റേഷനിലെത്തിച്ചു. തുടർന്ന് ഐ.ജിയെ കൊട്ടാരക്കര റൂറൽ എസ്.പി ഒാഫിസിേലക്ക് കൊണ്ടുപോയി. വൈദ്യപരിശോധനയിൽ ഇരുവരും മദ്യപിച്ചെന്ന് ബോധ്യമായി. മദ്യപിച്ച് വാഹനമോടിച്ചതിന് സന്തോഷിനെതിരെ കേസടുത്തശേഷം ജാമ്യത്തിൽവിട്ടു.