ആലപ്പുഴ നഗരസഭയില്‍ കൂട്ടത്തല്ല്; അംഗങ്ങള്‍ തമ്മില്‍ പൂരത്തെറി; കസേരകള്‍ ഏറ്

രാഷ്ട്രീയ കേരളത്തെ അപമാനിതരാക്കി നഗരസഭയില്‍ കൂട്ടത്തല്ല്. ആലപ്പുഴ നഗരസഭയിലാണ് അംഗങ്ങള്‍ ചേരിതിരിഞ്ഞ് കൈയാങ്കളി നടത്തിയത്. ചെയര്‍മാന്‍ തോമസ് ജോസഫിന് മര്‍ദ്ദനമേറ്റു. നിരവധി കൗണ്‍സിലര്‍മാര്‍ക്കും പരിക്കുണ്ട്. ഒരംഗം തെറിവിളിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണ ചേര്‍ന്നപ്പോഴും കൗണ്‍സില്‍ അംഗങ്ങള്‍ പോരിനിറങ്ങിയത് വാര്‍ത്തയായിരുന്നു. നഗരസഭാ സെക്രട്ടറിയെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ചര്‍ച്ചയ്ക്കും അതുവഴി തര്‍ക്കത്തിനും വഴിവെച്ചത്.യുഡിഎഫ് അംഗമാണ് ആദ്യം അസഭ്യപരാമര്‍ശം നടത്തിയതെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ പറയുന്നു. എന്നാല്‍ അതിന് ശേഷം പരസ്പരം തെറിവിളിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഡിഎഫ് അംഗങ്ങളെ എല്‍ഡിഎഫ് അംഗങ്ങള്‍ തടഞ്ഞുവച്ചു. സ്ഥിതിഗതികള്‍ വഷളായതോടെ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. എന്നിട്ടും അംഗങ്ങള്‍ നഗരസഭാ ഓഫീസ് വിട്ടു പുറത്തുപോയില്ല. മന്ത്രി തോസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട രേഖകള്‍ കാണാതായ വിഷയത്തിലുള്ള ചര്‍ച്ചകളാണ് വിഷയത്തിന്റെ തുടക്കം. രേഖകള്‍ കാണാതായ വിഷയത്തില്‍ ഇടത് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. സമരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയ വിഷയവും ചര്‍ച്ചയ്ക്ക് വന്നു. ചെയര്‍മാന്റെ നിര്‍ദേശം മറികടന്നാണ് ഇവര്‍ക്ക് സെക്രട്ടറി ശമ്പളം നല്‍കിയത്. സെക്രട്ടറിക്കെതിരേ നടപടിയെടുക്കാന്‍ യോഗം തീരുമാനിച്ചു. സെക്രട്ടറിക്കെതിരേ നടപടിയെടുക്കാന്‍ കൗണ്‍സില്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബഹളത്തിനിടെയാണ് ബന്ധപ്പെട്ട പ്രമേയം യുഡിഎഫ് പാസാക്കിയത്. കഴിഞ്ഞതവണയും കൗണ്‍സില്‍ ഹാളിന്റെ വാതിലില്‍ തന്നെയാണ് ഉന്തും തള്ളുമുണ്ടായത്. ഇത്തവണയും സ്ഥലംമാറിയില്ല. യുഡിഎഫ് അംഗത്തിന്റെ അസഭ്യ പരാമര്‍ശത്തെ തുടര്‍ന്ന് ബഹളമുണ്ടാകുകയും കൗണ്‍സില്‍ യോഗം ഏറെ നേരം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. അസഭ്യ പ്രയോഗം നടത്തിയ യുഡിഎഫ് അംഗത്തെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് അംഗങ്ങള്‍ രംഗത്തെത്തി. എന്നാല്‍ ഇതിന് യുഡിഎഫ് തയ്യാറായില്ല. തുടര്‍ന്ന് ബഹളം രൂക്ഷമായി. പിന്നീട് രക്ഷയില്ലെന്ന് കണ്ടാണ് യോഗം പിരിച്ചുവിടാന്‍ തീരുമാനിച്ചത്. അപ്പോള്‍ അംഗങ്ങള്‍ പുറത്തുപോകാത്തെ ബഹളം തുടരുകയായിരുന്നു. യോഗം പിരിച്ചുവിട്ട ശേഷം ചെയര്‍മാന്‍ തോമസ് ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് വരുമ്പോഴാണ് ഇടതുപക്ഷ അംഗങ്ങള്‍ അവരെ തടഞ്ഞത്. ഇടതുപക്ഷത്തെ വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ വാതില്‍ക്കല്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. വാതില്‍ അടച്ചതോടെ ബഹളം രൂക്ഷമായി. ഇതോടെ യുഡിഎഫ് അംഗങ്ങള്‍ വാതില്‍തുറക്കാന്‍ ശ്രമിച്ചു. തുറക്കാതിരിക്കാന്‍ എല്‍ഡിഎഫ് അംഗങ്ങളും തയ്യാറെടുത്തു. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമമുണ്ടായി. അതിനിടെയാണ് കസേരയേറുണ്ടായത്. കൈയാങ്കളിയും തുടങ്ങി. പ്രശ്‌നങ്ങള്‍ക്കിടയിലൂടെ പുറത്തേക്ക് പോകാന്‍ ശ്രമിക്കവെയാണ് ചെയര്‍മാന് മര്‍ദ്ദനമേറ്റത്. അദ്ദേഹം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. എന്നിട്ടും പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പോലീസ് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും അംഗങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. എല്‍ഡിഎഫ് അംഗങ്ങള്‍ വൈകിയും കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Top