അഭിനന്ദനന്റെ മാതാപിതാക്കളെ വിമാനത്തില്‍ സഹയാത്രികര്‍ സ്വീകരിച്ചത് ഹര്‍ഷാരവത്തോടെ

മകന്‍ തിരിച്ചെത്തുന്നത് കാണാന്‍ ഡല്‍ഹിയിലേയ്ക്ക് യാത്രതിരിച്ച പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദിന്റെ മാതാപിതാക്കള്‍ക്ക് വിമാനത്തില്‍ ആദരവ് നല്‍കി സഹയാത്രികര്‍. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമാണ് ഇവര്‍ തലസ്ഥാനത്തേയ്ക്ക് പുറപ്പെട്ടത്. അഭിനന്ദന്റെ അച്ഛന്‍ എസ് വര്‍ദ്ധമാനും അമ്മ ഡോ. ശോഭയുമാണ് തലസ്ഥാനത്തേക്ക് പുറപ്പെട്ടത്. വിമാനത്തില്‍ പ്രവേശിച്ച ഇന്ത്യയുടെ ധീരപുത്രന്റെ മാതാപിതാക്കളെ കരഘോഷങ്ങളോടെയാണ് സഹയാത്രികര്‍ എതിരേറ്റത്. ഇരുവരെയും കണ്ടതോടെ എഴുന്നേറ്റുനിന്ന് സ്വാഗതം ചെയ്യുകയായിരുന്നു യാത്രക്കാര്‍. ഇരുവരും വിമാനത്തില്‍ പ്രവേശിച്ച് സീറ്റുകളിലേക്ക് എത്തുന്നതുവരെ സഹയാത്രികര്‍ ആര്‍പ്പുവിളിയും കൈയ്യടികളും തുടര്‍ന്നു. പുലര്‍ച്ചെ ഒരുമണിയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തിയത്. ഇവിടെ നിന്ന് വാഗാ അതിര്‍ത്തിയിലേക്കാണ് ഇവര്‍ പോയത്. അവിടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം അവര്‍ മകനെ സ്വീകരിക്കും. ലാഹോറിലെത്തിക്കുന്ന അഭിനന്ദനെ റെഡ്‌ക്രോസിന് പാക് സൈന്യം കൈമാറും. അതേസമയം മകന്റെ കാര്യത്തില്‍ ആശ്വസിപ്പിക്കാനെത്തിയവരെ, ‘ആശങ്കപ്പെടേണ്ട, അവന്‍ ഒരു കുഴപ്പവും കൂടാതെ തിരിച്ചെത്തുമെന്ന്’ പറഞ്ഞ് തിരിച്ചാശ്വസിപ്പിക്കുകയായിരുന്നു, അഭിനന്ദനന്റെ അച്ഛന്‍ എസ്. വര്‍ധമാനെന്നും സഹയാത്രികര്‍ പറയുന്നു.

Top