വീട്ടില്‍ അതിക്രമിച്ച് കയറി;കൊല്ലുമെന്ന് ഭീഷണിമുഴക്കി !വീഡിയോ പങ്കുവെച്ച് നടന്‍ വിജയകുമാറിന്റെ മകള്‍

തിരുവനന്തപുരം: നടന്‍ വിജയകുമാറിനെതിരെ ഗുരുതര ആരോപണവുമായി മകളും നടിയുമായ അർഥന ബിനു. അച്ഛനും നടനുമായ വിജയകുമാർ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുന്ന വീഡിയോ പങ്കുവെകൊണ്ടാണ് മകളും നടിയുമായ അർത്തന ബിനു പ്രതികരിച്ചത് . ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വിജയകുമാർ മതിൽ ചാടികടക്കുന്നത് കാണാം. തന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുവെന്ന് പൊലീസിൽ കേസ് നിലനിൽക്കുമ്പോളാണ് വിജയകുമാറിന്റെ ഇത്തരം അക്രമമെന്നും അർത്ഥന പറയുന്നു.

വീട്ടില്‍ അതിക്രമിച്ച കടന്ന വിജയകുമാർ തന്നേയും സഹോദരിയേയും അമ്മയേയും ഭീഷണിപ്പെടുത്തിയെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ അർത്ഥന വ്യക്തമാക്കുന്നത്. വിജയകുമാർ ജനല്‍ വഴി ഭീഷണിപ്പെടുത്തുന്നതിന്റേയും മതില്‍ ചാടിക്കടന്ന് പുറത്തേക്ക് പോകുന്നതിന്റേയും ദൃശ്യങ്ങളും മകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വിജയകുമാർ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് നിർത്തിയില്ലെങ്കില്‍ താന്‍ ഏതറ്റം വരേയും പോകുമെന്ന് പറഞ്ഞതായും അർഥന പറയുന്നു. നേരത്തേയും നിരവധി തവണ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പേരില്‍ പൊലീസ് കേസ് നിലനില്‍ക്കുന്നുണ്ടെന്നും താരം കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

അർഥന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം :

ഏകദേശം 9:45 ന് തന്നെ ഞങ്ങള്‍ സഹായത്തിനായി പോലീസ് സ്റ്റേഷനിൽ വിളിച്ചിട്ടും ആരും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഞാൻ ഈ കുറിപ്പ് പങ്കുവെക്കുന്നത്. മലയാള ചലച്ചിത്ര നടൻ കൂടിയായ എന്റെ പിതാവ് വിജയകുമാറാണ് വീഡിയോയിലുള്ളത്.ഞങ്ങളുടെ വസതിയിൽ അതിക്രമിച്ചു കയറിയ ശേഷം മതിൽ ചാടിക്കടന്ന് തിരിച്ചുപോകുന്നതാണ് ഈ വിഡിയോയിൽ കാണുന്നത്… എനിക്കും എന്റെ അമ്മയ്ക്കും എന്റെ സഹോദരിക്കും അനുകൂലമായി ഏകദേശം പത്തു വർഷം മുമ്പ് പുറപ്പെടുവിച്ച ഒരു സംരക്ഷണ ഉത്തരവ് നിലവിലുള്ള സാഹചര്യത്തില്‍ കൂടിയാണ് അദ്ദേഹത്തിന്റെ ഈ അതിക്രമം.

എന്റെ മാതാപിതാക്കൾ നിയമപരമായി വിവാഹമോചനം നേടിയവരാണ്, ഞാനും എന്റെ അമ്മയും സഹോദരിയും 85 വയസ്സുള്ള എന്റെ അമ്മൂമ്മയ്‌ക്കൊപ്പം ഞങ്ങളുടെ അമ്മയുടെ വീട്ടിൽ താമസിച്ച് വരികയാണ്. ഇവിടേക്ക് വർഷങ്ങളായി അയാൾ അതിക്രമിച്ചു കയറുന്നു. അതിനെതിരെ ഞങ്ങൾ നിരവധി തവണ പൊലീസില്‍ കേസുകള്‍ കൊടുത്തിട്ടുണ്ട്.

ഇന്നു അയാള്‍ ഞങ്ങളുടെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി. വാതിൽ പൂട്ടിയിരുന്നതിനാൽ ജനല്‍ വഴി അദ്ദേഹം ഞങ്ങളെ ഭീഷണിപ്പെടുത്തി. എന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോൾ ഞാൻ അയാളോട് സംസാരിച്ചു. സിനിമയിൽ അഭിനയിക്കുന്നത് നിർത്തണമെന്നും അനുസരിച്ചില്ലെങ്കിൽ ഏതറ്റം വരെയും പോകുമെന്നും പറഞ്ഞ് എന്നേയും ഭീഷണിപ്പെടുത്തി. എനിക്ക് അഭിനയിക്കണമെങ്കിൽ പുള്ളി പറയുന്ന സിനിമകളിൽ അഭിനയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ സമയമൊക്കെ അയാള്‍ ജനലില്‍ മുട്ടി അട്ടഹസിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജീവിക്കാൻ വേണ്ടി എന്റെ മുത്തശ്ശി എന്നെ വിറ്റുവെന്നാണ് അയാൾ ആരോപിക്കുന്നത്. ഞാൻ ഇപ്പോൾ ഷൂട്ടിംഗ് പൂർത്തിയാക്കിയ എന്റെ മലയാളം സിനിമയുടെ ടീമിനെയും അദ്ദേഹം ചീത്ത പറഞ്ഞു. അതിക്രമിച്ചുകയറുന്നതിനെതിരെ ഞാനും എന്റെ അമ്മയും അദ്ദേഹത്തിനെതിരെ ഫയൽ ചെയ്ത ഒരു കേസ് കോടതിയിൽ നടക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്. ഞാൻ സിനിമയിൽ അഭിനയിക്കുന്നത് എന്റെ ഇഷ്ടത്തിന് മാത്രമാണ്. അഭിനയം എപ്പോഴും എന്റെ അഭിനിവേശമാണ്, എന്റെ ആരോഗ്യം എന്നെ അനുവദിക്കുന്നിടത്തോളം ഞാൻ അഭിനയിക്കുന്നത് തുടരും.

ഞാൻ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ അത് തടയാൻ അദ്ദേഹം കേസ് കൊടുത്തു. ഞാൻ ഷൈലോക്കിൽ അഭിനയിച്ചപ്പോഴും അദ്ദേഹം കേസ് കൊടുത്തിരുന്നു. സിനിമ മുടങ്ങാതിരിക്കാൻ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയിൽ അഭിനയിച്ചതെന്ന് എനിക്ക് എഴുതി ഒപ്പിട്ടു കൊടുക്കേണ്ടിവന്നു. കൂടുതൽ എഴുതാനുണ്ട് എന്നാൽ ഇവിടെ എഴുതുന്നതിന് പരിമിതിയുള്ളതുകൊണ്ട് ഇവിടെ നിർത്തുകയാണ്. എന്റെ അമ്മയ്ക്ക് നൽകാനുള്ള പണവും സ്വർണവും തിരിച്ചുകിട്ടാൻ ഞങ്ങൾ ഫയൽ ചെയ്ത കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

Top