നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ മഞ്ജു വാര്യരോട് വിദേശ യാത്ര റദ്ദാക്കാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു. കേസ് നിർണ്ണായക ഘട്ടത്തിലാണെന്ന സൂചന നൽകുന്നതാണ് പോലീസിന്റെ ഈ നടപടി.
അടുത്തയാഴ്ച അമേരിക്കയിലേക്ക് പോകാനിരിക്കുകയായിരുന്നു മഞ്ജു. അമേരിക്കയിൽ അടുത്തയാഴ്ച നടക്കുന്ന പരിപാടികളിൽ മഞ്ജു പങ്കെടുക്കില്ലെന്ന് അവരുടെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചിക്കാഗോയിലും ന്യൂയോർക്കിലുമായി രണ്ട് അവാർഡ് ദാന പരിപാടിയിലാണ് മഞ്ജു പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ അമേരിക്കൻ സന്ദർശനം റദ്ദാക്കിയത് പോലീസ് നിർദേശപ്രകാരമല്ലെന്നും, തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂൾ കാരണമാണെന്നുമാണ് മഞ്ജുവിന്‍റെ നൽകുന്ന വിശദീകരണം. നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ മഞ്ജു വാര്യരെ സാക്ഷിയാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ മഞ്ജു വാര്യരെ കേസിൽ സാക്ഷിയാക്കുന്ന കാര്യത്തിൽ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നാണ് ആലുവ റൂറൽ എസ്പി എവി ജോർജ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് എഡിജിപി ബി സന്ധ്യയാണ് മഞ്ജുവിനെ ചോദ്യം ചെയ്തത്. വളരെ രഹസ്യമായിട്ടായിരുന്നു പോലീസ് മഞ്ജുവിനെ ചോദ്യം ചെയ്തത്.
ദിലീപുമായുള്ള വിവാഹബന്ധം തകരാനിടയായ എല്ലാ കാര്യങ്ങളെക്കുറിച്ചും മഞ്ജു എഡിജിപിയോട് വിശദീകരിച്ചുവെന്നാണ് റിപ്പോർട്ടുകള്‍ വന്നത്.


