ഗുവാഹത്തി: സ്ത്രീ സംരക്ഷണം ലക്ഷ്യമിട്ടുള്ള ബഹുഭാര്യത്വ നിരോധന ബില്‍ അസം നിയമസഭ പാസാക്കി. രാജ്യത്തെ ബഹുഭാര്യത്വത്തിനെതിരായ ഏറ്റവും കര്‍ശനമായ നിയമ ചട്ടക്കൂടുകളില്‍ ഒന്നാണ് നിയമനിര്‍മ്മാണം. ഉത്തരാഖണ്ഡിന് പിന്നാലെ ബഹുഭാര്യത്വം ക്രിമിനല്‍ കുറ്റമാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് അസം.
ഇതുപ്രകാരം ബഹുഭാര്യത്വം ഏഴുവര്‍ഷംവരെ തടവുലഭിക്കാവുന്ന ക്രിമിനല്‍ക്കുറ്റമാണ്. നിലവിലെ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹംചെയ്താല്‍ 10 വര്‍ഷംവരെ തടവനുഭവിക്കേണ്ടിവരും.ഇത്തരം വിവാഹങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഗ്രാമമുഖ്യന്മാര്‍, ഖാസികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് രണ്ടുവര്‍ഷംവരെ തടവും നിയമം വ്യവസ്ഥചെയ്യുന്നു. ഈ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ജോലിക്കോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കോ അര്‍ഹതയില്ല. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും കഴിയില്ല.
അതേസമയം സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളെ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്തതവണയും മുഖ്യമന്ത്രിയായാല്‍ അസമില്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ പറഞ്ഞു. സ്ത്രീകളുടെ വിവാഹ പ്രായം 19 ല്‍ നിന്ന് 21 ആയി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു


