കൊച്ചി : പുതുവർഷത്തലേന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച അതീവസങ്കീർണമായ ഹൃദയശസ്ത്രക്രിയ അവസാനിക്കുമ്പോൾ ലോകമൊട്ടാകെ പുതുവർഷാഘോഷത്തിന്റെ ലഹരിയിലായിരുന്നു. കൊടുങ്ങല്ലൂർ സ്വദേശിയായ അമ്പത്തിയെട്ടുകാരൻ നജീബിന്റെ ജീവിതത്തിന്റെയും പുതുപ്പിറവിക്ക് സാക്ഷ്യം വഹിച്ചത് ആസ്റ്റർ മെഡ്സിറ്റിയിലെ ഒരു കൂട്ടം ഡോക്ടർമാരും. ഗൾഫിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന നജീബിന് പൊടുന്നനെയാണ് അസ്വസ്ഥതകൾ ഉണ്ടായത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ശസ്ത്രക്രിയ വേണ്ടിവരുമെന്നതിനാൽ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ നിർദേശിച്ചു. രണ്ടാമതെത്തിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ സങ്കീർണാവസ്ഥയിൽ ശസ്ത്രക്രിയ ബുദ്ധിമുട്ടാണെന്നറിയിച്ചതിനെ തുടർന്ന് അതീവഗുരുതര നിലയിലാണ് നജീബിനെ ആസ്ററർ മെഡ്സിററിയിലെത്തിച്ചത്.
തലച്ചോറിലേക്കുള്ള രണ്ട് രക്തക്കുഴലുകളിലെയും, രണ്ട് കൈകളിലേക്കുമുള്ള രക്തയോട്ടം ഏറെക്കുറെ പൂർണ്ണമായും നിലച്ച നിലയിലായിരുന്നു നജീബിനെ എത്തിക്കുത്. കൂടാതെ പക്ഷാഘാത സാധ്യത, ഹൃദയാഘാത സാധ്യത എന്നിവയ്ക്കു പുറമെ വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുന്ന അതിഗുരുതരാവസ്ഥയും. സുദീർഘവും അതിസങ്കീർണവുമായ ശസ്ത്രക്രിയ അല്ലാതെ മറ്റ് പോംവഴി ഒന്നുമുണ്ടായിരുന്നില്ലെന്നും ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. മനോജ് പി നായർ പറഞ്ഞു.
ഹൃദയത്തിലൂടെ ശരീരത്തിലേക്കുള്ള രക്തചംക്രമണം കൃത്യമായി നിയന്ത്രിക്കുന്ന അയോർട്ടിക് വാൽവ്, ഏറ്റവും വലിയ രക്തധമനിയുടെ ഒരു ഭാഗം ( അസെന്റിംഗ് അയോട്ട), ഹൃദയരക്തധമനിയുടെ ഒരു ഭാഗം എന്നിവയ്ക്കു പുറമെ ശിരസിലേക്ക് രക്തമെത്തിക്കുന്ന അയോട്ട പൂർണ്ണമായും മാറ്റിവെക്കുന്ന വിജയശതമാനം 30 ശതമാനം മാത്രമായിരുന്ന അതിസങ്കീർണമായ ശസ്ത്രക്രിയയാണ് നജീബിൽ നടത്തിയത്. ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധർ, ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റുകൾ, അനസ്തീഷ്യ & ക്രിട്ടിക്കൽ കെയർ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ശസ്ത്രക്രിയയിലുടനീളം സജീവമായിരുന്നു. ശസ്ത്രക്രിയ സമയത്ത് വലിയൊരളവിൽ തന്നെ രക്തവും ആവശ്യമായിരുന്നു. ശസ്ത്രക്രിയാനന്തരം അണുബാധ ഉണ്ടാകാതിരിക്കുവാൻ പ്രത്യേക സജ്ജീകരണങ്ങളുമായി ഇൻഫെക്ഷ്യസ് ഡിസീസ് സംഘം പൂർണ്ണ പിന്തുണ നൽകി. തീവ്രപരിചരണ വിഭാഗത്തിൽ മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് നജീബിനെ മുറിയിലേക്ക് മാറ്റിയത്. അഞ്ച് ദിവസങ്ങൾക്കു ശേഷം ഡിസ്ചാർജ് ചെയ്തു. ഭാര്യയ്ക്കും, മകനും, മരുമകനുമൊപ്പമെത്തിയാണ് നജീബ് തുടർപരിശോധനകൾ പൂർത്തിയാക്കിയത്. തന്റെ ജീവൻ കാത്ത് രക്ഷിച്ച ഡോക്ടർമാരോടും മറ്റ് സ്റ്റാഫുകളോടുമുള്ള നന്ദിയും സ്നേഹവും അറിയിച്ചാണ് നജീബ് മടങ്ങിയത്.
ആസ്റ്റർ മെഡ്‌സിറ്റിയിൽ ഞങ്ങൾ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും സങ്കീർണ്ണമായ കേസാണിത്. മാനേജ്മെന്റിന്റെയും, അനുബന്ധ വിഭാഗങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഇത്തരമൊരു സങ്കീർണ ശസ്ത്രക്രിയ വിജയകരമാക്കുവാൻ സാധിച്ചതെന്നും അനസ്തീഷ്യ & ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. സുരേഷ് ജി നായർ വ്യക്തമാക്കി.