ബാര്‍ കോഴ: ബാബുവിനെയും മാണിയെയും കുടുക്കിയത് ഐ ഗ്രൂപ്പ്; കോണ്‍ഗ്രസിലും യുഡിഎഫിലും പൊട്ടിത്തെറി

കൊച്ചി: കേരള കോണ്‍ഗ്രസിനെയും കെ.എം മാണിയെയും ഒതുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഴിച്ചു വിട്ട ബാര്‍ കോഴയെന്ന ഭൂതത്തെ കൃത്യമായി പ്രയോഗിച്ചത് ഐ ഗ്രൂപ്പെന്നു ആരോപണം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കത്തെ കൃത്യമായി പ്രയോഗിക്കാന്‍ വേണ്ടിയാണ് ഐ ഗ്രൂപ്പ് വിജിലന്‍സിനെ ഉപയോഗിച്ചു ബാബുവിനെയും മാണിയെയും കുടുക്കിയതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പിന്നില്‍, രമേശ് ചെന്നിത്തലയും കെ.മുരളീധരനുമാണെന്നും എ ഗ്രൂപ്പിലെയും യുഡിഎഫിലെയും ഉന്നത നേതൃത്വവും വ്യക്തമാക്കുന്നു.
ഭരണ തുടര്‍ച്ചയുണ്ടായാല്‍ ഇത്തവണത്തെ അഴിമതികള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സ്ഥാനത്തു നിന്നു ഉമ്മന്‍ചാണ്ടിയെ മാറ്റി നിര്‍ത്തുക എന്ന തന്ത്രമാണ് ഐ ഗ്രൂപ്പ് ബാര്‍ കോഴക്കേസിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ബാര്‍ കോഴക്കേസില്‍ കെ.എം മാണി രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യമുണ്ടായത് വിജിലന്‍സിന്റെ വീഴ്ചകൊണ്ടാണെന്നു നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രണ്ടു രീതിയിലുളള പരാമര്‍ശമുണ്ടായതാണ് കോടതിയുടെ വിമര്‍ശനത്തിനും മാണിയുടെ രാജിയിലും കലാശിച്ചത്. എസ്.പി സുകേശന്റെ റിപ്പോര്‍ട്ടും, വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടും രണ്ടു രീതിയിലുണ്ടായതാണ് കേസില്‍ നിര്‍ണായകമായി മാറിയത്.
എന്നാല്‍, മന്ത്രിബാബുവിന്റെ കാര്യത്തില്‍ പ്രഥമവിവര റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോലും തയ്യാറാകാതെ കേസുമായി കോടതിയെ സമീപിച്ചതാണ് കോടതിയുടെ പരാമര്‍ശനം രൂക്ഷമാകാന്‍ കാരണമെന്നാണ് എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസി്‌ന്റെയും – എ ഗ്രൂപ്പിന്റെും നിലപാടുകള്‍ ഐ ഗ്രൂപ്പിനു പൂര്‍ണമായി എതിരായി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ മൗനസമ്മതം ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു പിന്നിലുണ്ടെന്നാണ് സൂചന ലഭിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഭരണ തുടര്‍ച്ചയുണ്ടാവില്ലെന്ന മുന്നറിയിപ്പു ഐ ഗ്രൂപ്പും സുധീര വിഭാഗവും ഹൈക്കമാന്‍ഡിനു നല്‍കിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഹൈക്കമാന്‍ഡിന്റെ കര്‍ശന നിലപാടുകളെ തുടര്‍ന്നു പരസ്യമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ ആരും തയ്യാറാകുന്നില്ലെന്നു മാത്രമേയുള്ളൂ.
തിരഞ്ഞെടുപ്പില്‍ പരാജയമുണ്ടാകില്ലെന്നും വിജയവും ഭരണതുടര്‍ച്ചയും ഉണ്ടാകുമെന്നുമാണ് എ ഗ്രൂപ്പ് ഇപ്പോഴും പ്രചരിപ്പിക്കുന്നത്. അവസാന നിമിഷം ഉമ്മന്‍ചാണ്ടി മാജിക് ഉണ്ടാകുമെന്നും എ ഗ്രൂപ്പ് പറയുന്നു. എന്നാല്‍, ഭരണം തിരികെ കിട്ടിയാല്‍ പോലും ഇത് കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ മിടുക്കുകൊണ്ടാവില്ലെന്നാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്. മറിച്ച് പ്രതിപക്ഷത്തിന്റെയും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെയും പോരായ്മകള്‍ കൊണ്ടാവുമെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം.

Top