പാട്ന: ബീഹാറില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ തേരോട്ടം തുടരുകയാണ്. പ്രതീക്ഷിച്ച സീറ്റുകളില്‍പോലും ഇന്ത്യാ സഖ്യത്തിന് ലീഡ് തുടരാന്‍ കഴിഞ്ഞിട്ടില്ല. 60 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് വെറും ഏഴ് സീറ്റുകളില്‍ മാത്രമാണ് മുന്നേറാനായത്.
രാഘോപുരില്‍ തേജസ്വി യാദവ് ലീഡ് കുറഞ്ഞിട്ടുണ്ട്.ആര്‍ജെഡിയുടെ ബലത്തിലാണ് ഇന്ത്യാ സഖ്യം പിടിച്ചുനില്‍ക്കുന്നത്. കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യാ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മുകേഷ് സാഹ്നിക്കും ലീഡ് ചെയ്യാനായിട്ടില്ല.രണ്ട് ഘട്ടങ്ങളിലായാണ് ബീഹാറിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായത്.
രണ്ടാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു. അതിനുതൊട്ടുപിന്നാലെ തന്നെ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവന്നിരുന്നു. ബീഹാറില്‍ ബിജെപി- ജെഡിയു നേതൃത്തിലുള്ള മുന്നണി 130ലേറെ സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരുമെന്നാണ് ഭൂരിഭാഗം സര്‍വേകളിലും പറഞ്ഞിരുന്നത്. 243 സീറ്റുകളുള്ള നിയമസഭയില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.കോണ്‍ഗ്രസും ആര്‍ജെഡിയുമടക്കമുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന മഹാസഖ്യം 100ലേറെ സീറ്റ് നേടുമെന്ന് നാല് എക്സിറ്റ് പോളുകള്‍ മാത്രമാണ് പ്രവചിച്ചത്.
ആദ്യ തിരഞ്ഞെടുപ്പ് നേരിട്ട പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജിന് പരമാവധി അഞ്ച് സീറ്റ് ലഭിക്കാമെന്നാണ് ഈ സര്‍വേകളില്‍. എന്നാല്‍,ഒരു സീറ്റ് പോലും കിട്ടില്ലെന്ന് മറ്റു എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. ബീഹാറിലെ സ്ത്രീകളില്‍ 65 ശതമാനവും എന്‍ഡിഎയ്ക്കാണ് വോട്ട് ചെയ്തതെന്ന് മാട്രിസ് സര്‍വേയില്‍ പറയുന്നു. 27 ശതമാനം സ്ത്രീകള്‍ മഹാസഖ്യത്തിന് വോട്ട് ചെയ്തു. 2020ല്‍ 125 സീറ്റ് നേടിയാണ് എന്‍ഡിഎ സഖ്യം ഭരണത്തിലെത്തിയത്. ഇന്ത്യാസഖ്യം നേടിയത് 110 സീറ്റും


