പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്നുകൊണ്ടിരിക്കെ എന്‍ഡിഎ 200 സീറ്റുകളില്‍ മുന്നിലെത്തി. 243 സീറ്റുകളാണ് ആകെ. 2010 ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 206 സീറ്റുകിട്ടിയിരുന്നു. അന്ന് ബിജെപിക്ക് 91 സീറ്റും ജെഡിയുവിന് 115 സീറ്റുമായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ വരുന്ന തെരഞ്ഞെടുപ്പുഫലത്തില്‍ 91 സീറ്റില്‍ ബിജെപിയും 82 സീറ്റില്‍ ജെഡിയുവുമാണ് മുന്നില്‍.
എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച സീറ്റുകളെ പോലും മറികടന്നാണ് എന്‍ഡിഎയുടെ തേരോട്ടം. ഇന്‍ഡി സഖ്യത്തിന്റെ മഹാഗണ്‍ബന്ധന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 37 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എന്‍ഡിഎ എത്തിയിരുന്നു.
തപാല്‍ വോട്ടെടുപ്പിലും എന്‍ഡിഎയുടെ മുന്നേറ്റമായിരുന്നു. വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ച പ്രശാന്ത് കിഷോറിന്റെ ജന്‍ സ്വരാജ് പാര്‍ട്ടിക്കും ഒരുഘട്ടത്തിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല. സംസ്ഥാനത്തെങ്ങും എന്‍ഡിഎ വിജയാഹ്ലാദത്തിനുള്ള ഒരുക്കം പ്രവര്‍ത്തകര്‍ തുടങ്ങി. എന്‍ഡിഎക്കൊപ്പമുള്ള ചിരാഗ് പാസ്വാന്റെ എല്‍ജെപി 21 സീറ്റില്‍ മുന്നിട്ടുനിന്ന് മികച്ച പ്രകടനം നടത്തുകയാണ്.
പ്രതിപക്ഷത്താവട്ടെ, ആര്‍ജെഡി 25 സീറ്റിലും കോണ്‍ഗ്രസ് വെറും 4 സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു. ഇന്ത്യാ സഖ്യത്തിലെ ഇടതുകക്ഷികളില്‍ സിപിഐഎംഎല്‍ 5 സീറ്റില്‍ മുന്നിലുണ്ട്. സിപിഎമ്മിനും സിപിഐക്കും ഒരു സീറ്റും നേടാനായില്ല. ജന്‍ സുരാജ് പാര്‍ട്ടി മത്സരിച്ച ഇടങ്ങളിലെല്ലാം പിന്നിലായി. 243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 66.91% എന്ന റെക്കോര്‍ഡ് പോളിങ് നടന്ന തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനും എന്‍ഡിഎക്കും ഭരണത്തുടര്‍ച്ചയാണ് എക്‌സിറ്റ് പോളുകളെല്ലാം പ്രവചിച്ചത്.
ബീഹാറിന്റെ ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ പോളിംങ് ശതമാനമാണ് ഇക്കുറി രേഖപ്പെടുത്തിയത്.


