ബസ് ചാര്‍ജ് കൂട്ടുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുണ്ടാകുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡീസല്‍ വില കൂടിയത് മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചു. പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ചാര്‍ജ് കൂട്ടണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. അത്തരം നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി  നിയമസഭയിൽ പറഞ്ഞു‍. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ചില കേന്ദ്രങ്ങളാണ് ഇതിനു പിന്നില്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒഴിവാക്കാനുള്ള സര്‍വകക്ഷി യോഗങ്ങളും ഫലം കാണുന്നില്ല. എങ്കിലും ക്രമസമാധാനനില ഭദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ മുതലാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച സ്വകാര്യ ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അനിശ്ചിത കാല സ്വകാര്യ ബസ് സമരം മാറ്റിവച്ചത്. നിരക്ക് കൂട്ടുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബസുടമകള്‍ പറഞ്ഞിരുന്നു. നിരക്കു വർധനയ്ക്കൊപ്പം വിദ്യാർഥികളുടെ സൗജന്യനിരക്കു വർധിപ്പിക്കണമെന്നും 140 കിലോമീറ്ററിൽ കൂടുതലുള്ള റൂട്ടുകളിലെ നിരോധനം നീക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പ് നല്‍കിയതായി ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ പറഞ്ഞിരുന്നു. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച്‌ നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങളില്‍ അധികം വൈകാതെ തീരുമാനമുണ്ടായില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് തന്നെ തിരിയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും അവര്‍ അറിയിച്ചിരുന്നു. പുതിയ ഗതാഗത മന്ത്രി ചുമതലയേറ്റ ശേഷം ബസ് ചാർജ് വർധന നടപ്പാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഇതു പരിഗണിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും തീരുമാനം അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലേക്കു മാറ്റുകയായിരുന്നു. ഇപ്പോൾ ചാർജ് കൂട്ടിയാൽ നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധവും സർക്കാരിനു നേരിടേണ്ടി വരും. നേരത്തേ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന എൻസിപി അംഗം എ.കെ. ശശീന്ദ്രൻ ഇന്നു വീണ്ടും മന്ത്രിസഭയിലെത്തുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇപ്പോൾ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്നത്.

Top