കാന്‍സര്‍ രോഗികളായ യുവാക്കളുടെ എണ്ണം കൂടുന്നു; കാന്‍സറിനെതിരെ’കേരള കാന്‍ ‘പോരാട്ടവുമായി മനോരമ

കാന്‍സറിന് കീഴ്പ്പെട്ട് മരണത്തിലേക്ക് നടന്നുകയറുകയാണ് കേരളത്തിന്റെ യൗവ്വനം. ജീവിത ശൈലിയിലെ താളപ്പിഴകള്‍ കൊണ്ടുണ്ടാകുന്ന മലാശയ കാന്‍സറാണ് ചെറുപ്പക്കാര്‍ക്കിടയില്‍ പെരുകുന്നത്. രണ്ടുവര്‍ഷം മുമ്പ് നൂറ് റെക്ടല്‍ കാന്‍സര്‍ രോഗികളില്‍ യുവാക്കളുടെ എണ്ണം 11 ആയിരുന്നത് ഇപ്പോള്‍ നേരെ ഇരട്ടിയായി. ഇത് ആഗോളശരാശരിയുടെ നാലിരട്ടിയുമാണ്. അത്യന്തം ആശങ്കാജനകമായ ഈ കണക്കുകള്‍ പുറത്ത് വിട്ടു കൊണ്ട് കാന്‍സര്‍ രോഗത്തിനെതിരായ മനോരമ ന്യൂസ് പരമ്പര തുടങ്ങുന്നു കേരള കാന്‍
തിരക്കിട്ടോടുകയാണെല്ലാവരും. നന്നായൊന്നുറങ്ങാനോ നല്ലയാഹാരം കഴിക്കാനോ നേരമില്ലാത്തത്ര തിരക്ക്. പക്ഷേ തിരക്കിട്ടയീ ജീവിതം നമ്മുടെ ചെറുപ്പക്കാരെ കൊണ്ടെത്തിക്കുന്നത് കാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങളില്‍. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ഈ പഠനങ്ങള്‍ ‍ ചിലപ്പോള്‍ നിങ്ങളെ പേടിപ്പിച്ചേക്കാം.
സംസ്ഥാനത്തെ ഏറ്റവും മികച്ച കാന്‍സര്‍ ചികില്‍സാ കേന്ദ്രമായ തിരുവനന്തപുരം ആര്‍സിസിയില്‍ മലാശയ കാന്‍സര്‍ രോഗബാധയുമായെത്തുന്നവരുടെ എണ്ണം വല്ലാതെ കൂടിയതിനെ തുടര്‍ന്നാണ് കേന്ദ്ര ഗവേഷണ സ്ഥാപനമായ രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ഈ വിഷയത്തില്‍ പഠനം തുടങ്ങിയത്.മലാശയ കാന്‍സറുമായി ആര്‍സിസിയില്‍ ഈ വര്‍ഷം ചികില്‍സ തേടിയെത്തിയ നൂറില്‍ 22 േപരും െചറുപ്പക്കാര്‍.അതും 20നും മുപ്പതിനും ഇടയില്‍ പ്രായമുളളവര്‍. 2014ല്‍ 15ഉം 2013 ല്‍ 11 ഒന്നുമായിരുന്നു ഈ കണക്ക്. രണ്ടുവര്‍ഷം കൊണ്ട് നേരെ ഇരട്ടിയായി. ലോകശരാശരി നൂറില്‍ അഞ്ചു മാത്രമാണെന്നു കൂടി അറിയുന്നിടത്താണ് കേരളത്തിലെ ചെറുപ്പക്കാരെ കാര്‍ന്നു തിന്നുന്ന രോഗത്തിന്‍റെ തീവ്രത ബോധ്യമാകൂ. റെഡ് മീറ്റ്, ജനിതകമാറ്റം വരുത്തിയ കോഴിയിറച്ചി,ശീതളപാനീയങ്ങള്‍, മൈദ കലര്‍ന്ന ആഹാരവസ്തുക്കള്‍ എന്നിവയിലെ വിഷാംശമാണ് റെക്ടല്‍ കാന്‍സറിന് മുഖ്യകാരണമെന്ന് പരീക്ഷണഫലം.ശസ്ത്രക്രിയയും കീമോ തെറാപ്പിയുമാണ് മലാശയ കാന്‍സറിനും ചികില്‍സ.പക്ഷെ കീമോയ്ക്കും റേഡിയേഷനും ശേഷം രോഗികള്‍‍ക്ക് മരുന്നുകളോടുള്ള പ്രതികരണശേഷി കുറയുന്നുവെന്നും യുവാക്കളില്‍ രോഗം കൂടുതല്‍ ശക്തിയോടെ തിരിച്ചെത്തുന്നുവെന്നും ഗവേഷകര്‍ തെളിയിച്ചിരിക്കുന്നു.പ്രതിവിധി ഒന്നേയുള്ളു.രോഗം വരാതെ കാക്കുക.

Top