തോമാശ്ലീഹാ കേരളത്തില്‍ എത്തിയെന്നതിന് തെളിവില്ല .മെത്രാനെ തിരഞ്ഞെടുക്കുമ്പോള്‍ ജാതിനോക്കുന്നു.തോമാശ്‌ളീഹ ബ്രാഹ്മണരെ മാമോദീസാ മുക്കി എന്നത് ശുദ്ധ അസംബന്ധം-ഫാ പോള്‍ തേലക്കട്ട്

കൊച്ചി:തോമാശ്ലീഹാ കേരളത്തിലെത്തിയെന്നതിന് വ്യക്തമായ തെളിവില്ല. ഒന്നാം നൂറ്റാണ്ടില്‍ ഇവിടെ തോമാശ്ലീഹാ വന്ന് ബ്രാഹ്മണരെ മാമോദീസാ മുക്കിയെന്ന് പറയുന്നത് ശുദ്ധ അസംബന്ധം തന്നെയാണ്. അക്കാര്യം ബെനഡിക്ട് മാര്‍പാപ്പ പോലും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേരളത്തിലെ ചില മതമേധാവികള്‍ അതംഗീകരിക്കാന്‍ തയാറിയില്ല. അക്കാലത്ത് ബ്രാഹ്മണര്‍ കേരളത്തിലെത്തിയിട്ടില്ല എന്നതാണ് യഥാര്‍ഥ ചരിത്രം.തന്നെയുമല്ല, അന്നത്തെ ക്രിസ്റ്റിയാനിറ്റിയില്‍ ജാതിവേര്‍തിരിവുകള്‍ ഉണ്ടായിരുന്നില്ല. പിന്നീട് ബ്രാഹ്മണ്യത്തിന്റെ കേരളത്തിലേക്കുള്ള വരവോടെയാണ് ക്രൈസ്തവര്‍ക്കിടയില്‍ ജാതിയുടെ വേര്‍തിരിവുകള്‍ കടന്നു വന്നത്. അതിന്നും നിലനില്‍ക്കുന്നു. സുറിയാനി ക്രിസ്ത്യാനികളും ലത്തീന്‍ ക്രിസ്ത്യാനികളും തമ്മില്‍ സാമൂഹ്യപരമായ അന്തരം ഇന്നും നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ഥ്യമല്ലേ. ലോകത്തിലെ ഏറ്റവും മാനവികമായ കാഴ്ചപ്പാടുള്ള രണ്ടു ബോധധാരകളാണ് മാര്‍ക്‌സിസവും ക്രിസ്റ്റിയാനിറ്റിയും. ഇവ രണ്ടിലേക്കും സവര്‍ണ ജാതിബോധം കടന്നു വന്നതോടെയാണു രണ്ടിലും ജാതി കാഴ്ചപ്പാടുകള്‍ വേരോടിത്തുടങ്ങിയത്. ഇ.എം.എസും പി. ഗോവിന്ദപ്പിള്ളയും തങ്ങളുടെ പേരിന്റെയൊപ്പം വാല്‍ ചേര്‍ക്കുന്നത് ഈ സവര്‍ണ ജാതിബോധം കൊണ്ടു തന്നെയാണെന്നതില്‍ സംശയമില്ല. എന്തിന് ക്രൈസ്തവ സഭകളില്‍ മെത്രാനെ തെരഞ്ഞെടുക്കുമ്പോഴും കന്യാസ്ത്രീകളെ തെരഞ്ഞെടുക്കുമ്പോഴുമൊക്കെ ജാതി ഒരു നിര്‍ണായക ഘടകമായി കടന്നു വരുന്നുണ്ട്. തുറന്നു പറച്ചിലുമായി ഫാ പോള്‍ തേലക്കട്ട് വിവാദത്തിലേക്ക് കടന്നിരിക്കയാണ് .

മലയാളികളെയാകെ ഒരുതരം നിരര്‍ഥകമായ സവര്‍ണ സ്വത്വബോധം നയിക്കുന്നുണ്ട്. ഊതിപ്പെരുപ്പിച്ച കുടുംബ മഹിമകളും ജാതിചരിത്രങ്ങളും സൃഷ്ടിച്ച് സ്വയം മഹത്വം കല്‍പ്പിക്കുന്നവരുടെ സമൂഹമായി മാറിയിരിക്കുന്നു മലയാളികള്‍. ഇത് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രമായി ഗ്രസിച്ചിരിക്കുന്ന കാര്യമല്ല. നമ്മുടെ അഭിസംബോധനകളില്‍ പോലും വ്യാജമായ ദുരഭിമാന അടയാളങ്ങള്‍ പ്രകടമാണ്. അരമന എന്നാല്‍ പാതി മന എന്നാണ്. അതേപോലെ തിരുമേനി എന്നാല്‍ പവിത്രമായ മേനി എന്നാണ്. ഈ പ്രയോഗങ്ങളെല്ലാം തന്നെ സവര്‍ണ ജാതിബോധത്തില്‍നിന്ന് ഉല്‍ഭവിച്ചിട്ടുള്ളതാണെന്നതില്‍ സംശയമില്ല. എന്നു മുതലാണ് ക്രിസ്ത്യന്‍ മതത്തില്‍ അത്തരം അഭിസംബോധനകള്‍ കടന്നു വന്നതെന്നു ചിന്തിക്കേണ്ടതുണ്ട്.യേശുക്രിസ്തു ജീവിച്ച പോലെ ജീവിക്കുന്നത് സഭയ്ക്ക് കൈമോശം വന്നിട്ടുണ്ട് എന്ന്  മംഗളം ദിനപത്രത്തിലെ ഈ വിഷയത്തേക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു ഫാ. പോള്‍ തേലക്കാട്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തോമാശ്ലീഹ വന്നു മാമോദീസ മുക്കിയ ബ്രാഹ്മണരാണെന്ന ചിലരുടെ അവകാശവാദം ജാതി വ്യവസ്ഥയെ അനുകൂലിക്കലല്ലേ?

തോമ ശ്ലീഹാ മാമോദീസ മുക്കിയ ബ്രാഹ്മണരെന്ന് ചിലര്‍ വാദിക്കുന്നത് ശുദ്ധ അസംബന്ധമാണ്. തോമാ ശ്ലീഹ വന്നുവെന്ന് പറയപ്പെടുന്നത് ഒന്നാം നൂറ്റാണ്ടിലാണ്. ആ സമയത്ത് ഇവിടെ ബ്രാഹ്മണരില്ല. ഇവിടെ ബ്രാഹ്മണര്‍ എത്തിയത് ഏഴാം നൂറ്റാണ്ടിന് ശേഷമാണെന്നാണ് ചരിത്രം വിശദമാക്കുന്നത്. അപ്പോ എങ്ങനെയാണ് ഒന്നാം നൂറ്റാണ്ടിലെ തോമാശ്ലീഹാ ഏഴാം നൂറ്റാണ്ടിലെ ബ്രാഹ്മണരെ മാനസാന്തരപ്പെടുത്തുക?

എന്നിട്ടുമെന്താണ് സഭ ഈ കാര്യത്തില്‍ നിലപാട് എടുക്കാത്തത്?

ഞാന്‍ സഭയ്ക്കെതിരായ റിബല്‍ ഒന്നുമല്ല. സഭ പുലര്‍ത്തേണ്ട നിലപാട് യേശുക്രിസ്തു ജീവിച്ച പോലെ ജീവിക്കലാണ്. അത് സഭയ്ക്ക് കൈമോശം വന്നിട്ടുണ്ട്. അങ്ങനെ പെരുമാറുന്നതില്‍ സഭയെ വിലക്കുന്നത് ജാതീയ ചിന്തയാണ്. യേശു ക്രിസ്തു റിബല്‍ ആയിരുന്നു. മനുഷ്യത്വത്തെക്കുറിച്ചുള്ള അഗാധമായ സ്നേഹത്തിന് പുറത്താണ് ക്രിസ്തു റിബല്‍ ആയത്.

സമൂഹത്തിലെ ഏറ്റവും സാധാരണക്കാരന്റെ ഒപ്പമാണ് യേശുക്രിസ്തുവുണ്ടായിരുന്നത്. എന്നാല്‍ സഭ ഇന്ന് പിന്തുടരുന്നത് ആ നിലപാടാണോ?

ക്രിസ്തീയതയുടെ ആദിമ സ്വാഭാവത്തെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ ആഢ്യബോധം നമ്മളെ വിലക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. അത് നമ്മുടെ കുഴപ്പമാണ്. ക്രിസ്തു എന്നും സാധാരണക്കാര്‍ക്ക് ഒപ്പമായിരുന്നു.
ജാതി വ്യവസ്ഥ ഇല്ലാത്ത ക്രിസ്ത്യാനികള്‍ക്ക് എന്തിനാണ് ജാതി ചിന്ത?

ജാതീയത അവകാശപ്പെടാത്ത ഒരു മാനവിക തത്വമാണ് ക്രിസ്തീയത. അതു പോലെ തന്നെയാണ് മാര്‍ക്സിസവും. എന്നാല്‍ ഇന്ത്യയിലേക്കെത്തുമ്പോള്‍ രണ്ടു വിഭാഗത്തിനും ഈ മനോഭാവം ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഇവിടെയുള്ള കമ്യൂണിസ്റ്റുകാര്‍ ജാതിയുടെ വാല്‍ ഒപ്പം കൂട്ടുന്നതും, ക്രിസ്ത്യാനികള്‍ തോമാശ്ലീഹാ മാമോദീസ മുക്കിയ ബ്രാഹ്മണരാണ് തങ്ങളെന്ന് അവകാശപ്പെടുന്നതും. ഒരു ജാതിയുടേയും കാഴ്ചപ്പാട് പുലര്‍ത്താത്ത മാര്‍ക്സിസത്തില്‍ പോലും ഇതാണ് അവസ്ഥ.

ക്രിസ്ത്യാനികള്‍ക്കിടയില്‍ മെത്രാന്മാര്‍ക്കിടയില്‍ ഉപയോഗിക്കുന്ന തിരുമേനി, അരമന തുടങ്ങിയ പദ പ്രയോഗങ്ങള്‍ ഒക്കെ ഇതിന്റെ പിന്തുടര്‍ച്ചയാണ്. അത് നല്‍കുന്ന ധ്വനി എന്നത് ഉള്ളിന്റെ ഉള്ളില്‍ ജാതീയമായ കണ്ണുകളോടെ കാര്യങ്ങള്‍ നോക്കി കാണുന്നുവെന്നതിന്റെ തെളിവാണ്. എല്ലാവര്‍ക്കും ഒരു ആഢ്യവര്‍ഗം ആകാനുള്ള മോഹം അന്തര്‍ലീനമായിട്ടുണ്ട്. അതാണ് ഇത്തരം പ്രവണതകളുടെയെല്ലാം പിന്നിലുള്ളത്.

ക്രിസ്തുമതത്തിന് ഇത്തരം ജാതിവ്യവസ്ഥയുടെ പിന്തുണ ആവശ്യമാണോ?

ഒരു ആവശ്യവും ഇല്ലാത്ത കാര്യമാണ് അത്. സഭയില്‍ അങ്ങനെ പാടില്ല. എന്നിട്ടാണ് ഈ ക്രിസ്ത്യാനികള്‍ ഈ മനോഭാവോം കൊണ്ട് നടക്കുന്നത്. അത് ഹിന്ദുത്വ അജന്‍ഡയുടെ വേരുകള്‍ നമ്മളില്‍ ചുവടുറപ്പിക്കുന്നതിന്റെ ലക്ഷണമാണ്. ഹിന്ദുത്വത്തിന്റെ വേരുകള്‍ ഇവിടെ എല്ലാവരിലും പരന്നിട്ടുണ്ട്. ആ ഭയമാണ് എനിക്ക് പങ്ക് വക്കാനുള്ളതും.

സമീപകാലത്ത് ജാതി വ്യവസ്ഥ കൂടുതല്‍ ശക്തിപ്പെടുകയാണല്ലോ ?

ഞാന്‍ മേല്‍ജാതിക്കാരനാണ് എന്ന് ആള്‍ക്കാരുടെ മനസില്‍ തോന്നുന്നത് അപകടകരമായ ഒരവസ്ഥയാണ്. അത് എന്നെ ബാധിക്കില്ല എന്ന് ഞാന്‍ പറയില്ല. അത്തരം ഒരു പ്രവണത ഇവിടെ വന്നതില്‍ എനിക്കും ഉത്തരവാദിത്ത്വമുണ്ട്. ഞാന്‍ അതില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുന്നില്ല. അത് നാടിന് ശാപമായ പ്രവണതയാണ്. ജാതി സമ്പ്രദായം നമ്മുടെ നാടിന്റ ശാപമായി മാറുന്ന അവസ്ഥയാണ്.

ദളിത് വിഭാഗങ്ങളില്‍ നിന്ന് ക്രിസ്തുമതത്തിലെത്തിയവര്‍ക്ക് സഭയില്‍ നിന്ന് ജാതീയ വിവേചനം പിന്നെ എന്തുകൊണ്ടാണ്?

ഒരു പള്ളീലും ആദിവാസി ക്രിസ്ത്യാനിയെന്നോ അല്ലാത്ത ക്രിസ്ത്യാനിയെന്നോ വേര്‍തിരിച്ച് കാണുന്നത് എന്തിനാണ്. ആരാ അത്തരം ചിന്തക്ക് വളമിട്ട് നല്‍കിയത്. അതില്‍ പുരോഹിതര്‍ക്ക് കൃത്യമായ പങ്കുണ്ട്. ആ വേര്‍തിരിവ് സൃഷ്ടിച്ചത് ഞാനടങ്ങുന്ന പുരോഹിതരാണ്. അങ്ങനെ പാടില്ലാന്ന് അറിയാവുന്നവര്‍ തന്നെ ചെയ്യുന്നത് പ്രോല്‍സാഹിക്കപ്പെടാന്‍ പറ്റില്ല.

ദളിത് സമുദായത്തിന് നേരെ ഉയര്‍ന്ന ആക്രമണങ്ങളും അവരുടെ ചെറുത്ത് നില്‍പിനെയും കുറിച്ച് എന്താണ് അഭിപ്രായം?

ഇവിടെ മറ്റേത് സമൂഹത്തേപ്പോലെയും ജീവിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. അവര്‍ക്ക് ആനുകൂല്യം നല്‍കുന്ന ബ്രാഹ്മണരായി നമ്മള്‍ മാറുന്നയിടത്താണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. എന്നേപ്പോലെ എന്റെ ചുറ്റുപാടുള്ള ഏതു മനുഷ്യനേപ്പോലെയും അന്തസായി ജീവിക്കാനുള്ള സമത്വം നല്‍കുകയെന്നതാണ് നമ്മുടെ മൗലീകമായ ഉത്തരവാദിത്വം.

കേരളത്തില്‍ ദളിതര്‍ ആക്രമിക്കപ്പെടുന്നത് എങ്ങനെയാണ് കാണുന്നത്?

ഹിന്ദുത്വം ഇവിടെ വളരുന്നു എന്നതിന്റെ തെളിവാണത്. അത് ബിജെപി വ്യാപിക്കുന്നത് കൊണ്ടല്ല. പക്ഷേ അവര്‍ നമ്മളിലെല്ലാം ഉറങ്ങിക്കിടക്കുന്ന ജാതീയത ഉണര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്. അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അത് ഹിന്ദുക്കളില്‍ മാത്രമല്ല, മുസ്ലിമിലും ക്രിസ്ത്യാനിയിലുമെല്ലാം അവര്‍ ഉണര്‍ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഹിന്ദുത്വം എന്നത് ഹിന്ദുക്കളുടെ മാത്രം പ്രശ്നമല്ലെന്ന് പറയുന്നത്. നമ്മളില്‍ ഉറങ്ങിക്കിടക്കുന്ന ആഢ്യ മനോഭാവം ഉണര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ടെന്നത് അപകടകരമായ വസ്തുതയാണ്. ആ അപകടത്തെക്കുറിച്ചുള്ള സൂചന മാത്രമാണ് ഞാന്‍ നല്‍കുന്നത്.

അപരിഷ്കൃതമായ ആഢ്യ മനോഭാവം ഉണര്‍ത്താന്‍ ബിജെപിക്ക് കഴിയുന്നുണ്ട്. അതില്‍ മത വ്യത്യാസമില്ല. അങ്ങനെ അവര്‍ക്ക് ചെയ്യാന്‍ അവസരം നല്‍കിയത് ഞാന്‍ അടക്കമുള്ള സമൂഹമാണ്. പറയനെയും പുലയനെയും പാവപ്പെട്ടവനെയും താഴ്ന്നവനായി കാണുന്ന കണ്ണുകള്‍ ശുചിയാക്കാന്‍ നമ്മുക്ക് കഴിയണം.

 Share
 Share
 Tweet
 Share
 Email
Top