ചെങ്ങന്നൂര്‍: പിതാവിനോടുള്ള വൈരാഗ്യമാണ് പ്രവാസി മലയാളിയെ ക്രൂരമായി കൊലചെയ്യാന്‍ കാരണമെന്ന് മകന്റെ മൊഴി. സാമ്പത്തീകമായ ആവശ്യങ്ങള്‍ പിതാവ് നിഷേധിച്ചതോടെ ആസുത്രിതമായി കൊലച്ചെയുകയായിരുന്നെന്ന് ഷെറിന്‍ പറഞ്ഞു. കുട്ടിക്കാലം മുതലേ ഷെറിന് അച്ഛനോട് വിരോധമുണ്ടായിരുന്നു. ഷെറിന് സ്വത്ത് നല്‍കില്ലെന്ന് ജോയി വി.ജോണ്‍ പറയുമായിരുന്നു. ഇതുമൂലം അച്ഛന്‍ അവഗണിക്കുന്നുവെന്ന തോന്നല്‍ ഷെറിനുണ്ടായി. അച്ഛനും സഹോദരങ്ങളും നാട്ടിലെത്തുമ്പോള്‍ വീട്ടില്‍നിന്നും മാറിത്താമസിക്കാന്‍ പറയുമായിരുന്നു.
മുതിര്‍ന്നതിനുശേഷവും ജോയി ഷെറിനെ മര്‍ദിക്കുമായിരുന്നു. ഇതൊക്കെയാണ് കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്നും എസ്പി: ബി.അശോക് കുമാര്‍ പറഞ്ഞു.കൊലപാതകം ഷെറിന്‍ ആസൂത്രിതമായി ചെയ്തതാണെന്ന് വ്യക്തമായി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് ജോയിയുടേതായിരുന്നു. ഷെറിന്‍ തോക്ക് മോഷ്ടിച്ചെടുത്തതാണെന്നും എസ്പി പറഞ്ഞു.
അതേസമയം, മകന്റെ വെടിയേറ്റു മരിച്ച ജോയി വി.ജോണിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ശരീര ഭാഗങ്ങള്‍ ചങ്ങനാശേരി വേലൂരിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും തല ചിങ്ങവനം ഇലക്ട്രിക് കെമിക്കല്‍സില്‍ നിന്നുമാണ് കണ്ടെടുത്തത്. പമ്പയില്‍ മംഗലം പാലത്തിനു സമീപം ഒരു കാലും കൈയും ഇട്ടിട്ടുണ്ട്.
പിതാവിനെ താന്‍ കൊലപ്പെടുത്തിയെന്നു മകന്‍ ഷെറിന്‍ ഇന്നു രാവിലെയാണ് പൂര്‍ണമായി സമ്മതിച്ചത്. ഇന്നലെ വരെ എവിടെയാണ് ശരീര ഭാഗങ്ങള്‍ ഇട്ടതെന്നു ഷെറിന്‍ പറഞ്ഞിരുന്നില്ല. രണ്ടു ദിവസം ഉറക്കാതെ നിരന്തരം ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
അതിക്രൂരമായ കൊലപാതകമാണ് ഷെറിന്‍ നടത്തിയത്. കടമുറികളുടെ പണം നല്‍കാത്തതു സംബന്ധിച്ച തര്‍ക്കമാണ് കൊലയില്‍ എത്തിയത്. മുളക്കുഴയില്‍ കാറില്‍ വച്ചു പിതാവിന്റെ തലയ്ക്കു നേരെ നാലു റൗണ്ടു വെടി വച്ചു. അച്ഛന്റെ മൃതദേഹത്തിന്റെ ചിത്രം ഇയാള്‍ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്നു മൃതദേഹം കത്തിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് വെട്ടുകത്തി എടുത്തു കൈകളും കാലുകളും വെട്ടി മാറ്റി. തലയും ഉടലും വേര്‍പെടുത്തി. ഇവ ഓരോ ചാക്കിലാക്കി കൈകളും കാലുകളും പമ്പയിലും ഉടലും തലയും മറ്റു സ്ഥലങ്ങളിലും കൊണ്ടിട്ടു.
ഏതാനും നാളുകളായി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തിരുവനന്തപുരത്തു കാര്‍ നന്നാക്കാന്‍ പോകുന്നതിനു ഡ്രൈവര്‍ വരാത്തതു കൊണ്ടാണ് ജോയ് ഷെറിനെ വിളിച്ചത്. കാറില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അബദ്ധത്തില്‍ വെടിവച്ചതായി മകന്‍ ഫോണില്‍ വിളിച്ചു പറഞ്ഞ വിവരം ജോയിയുടെ ഭാര്യ മറിയാമ്മ പൊലീസില്‍ അറിയിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.