കോട്ടയം: കണ്ണൂരിലെ ഷുഹൈബ് വധം കോൺഗ്രസ് സി.പി.എം ഭീകരതക്ക് എതിരെ പ്രചാരണം നടത്തിത്തുടങ്ങി .സംസ്ഥാനത്ത് ചുവപ്പ്-കാവി ഭീകരതയാണ് അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂരിലെ ജയിലുകൾ സിപിഎം കൊലയാളി സംഘത്തിന്‍റെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ജയിലിനുള്ളിൽ ആസുത്രണം ചെയ്ത ശേഷമാണ് കൊലയാളി സംഘങ്ങൾ പുറത്തിറങ്ങി ആളെ വെട്ടിക്കൊല്ലുന്നത്. മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ ശുഹൈബിനെ സിപിഎം നേരത്തെ നോട്ടമിട്ടിരുന്നതാണ്. കൊല നടന്ന ദിവസത്തിന് തൊട്ടുമുൻപ് സിപിഎം പ്രവർത്തകർ ശുഹൈബിനെതിരേ പരസ്യമായി കൊലവിളി നടത്തിയിരുന്നു. പോലീസ് വിഷയത്തിൽ അന്നേ ഇടപെട്ടിരുന്നെങ്കിൽ ആ ചെറുപ്പക്കാരന്‍റെ മരണം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശുഹൈബിനെ വധിച്ചത് വ്യക്തമായ ഗുഡാലോചനകൾക്ക് ശേഷമാണ്. സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്‍റെ പങ്ക് കേസിൽ അന്വേഷിക്കണം. സിപിഎം ഭീകര പാർട്ടിയായി മാറിയിരിക്കുകയാണെന്നും കണ്ണൂരിൽ സമാധാനം പുലരരുതെന്ന് അവർക്ക് നിർബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്ക് ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കാൻ ബാധ്യതയുണ്ടെന്നും ചെന്നിത്തല ഓർമിപ്പിച്ചു.