ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം: സിനിമാ മേഖല വീണ്ടും സ്തംഭനത്തിലേയ്ക്ക്

കൊച്ചി: വേതനവര്‍ധന ആവശ്യപ്പെട്ടു സിനിമാ സാങ്കേതികവിദഗ്ധരുടെ സംഘടനയായ ഫെഫ്കയും എതിര്‍നിലപാടുമായി നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും രംഗത്തുവന്നതോടെ സിനിമാ വ്യവസായം പ്രതിസന്ധിയിലേക്ക്. ഇന്നലെ എറണാകുളത്ത് ചേര്‍ന്ന ഇരുസംഘടനകളുടെയും യോഗം അവരവരുടെ നിലപാടുകളില്‍ ഉറച്ചുനിന്നു.
സാങ്കേതികവിദഗ്ധരും ആര്‍ട്ടിസ്റ്റുകളും ശമ്പളവര്‍ധന ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ജനുവരി ഒന്നുമുതല്‍ സിനിമാ നിര്‍മാണം നിര്‍ത്തിവെയ്ക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് ് അസോസിയേഷന്‍ ഭാരവാഹികള്‍ പൊതുയോഗശേഷം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
33.5 ശതമാനം ശമ്പളവര്‍ധനയാണ് ഫെഫ്ക ആവശ്യപ്പെട്ടിട്ടുള്ളത്. കേരളത്തിലെ സിനിമാ വ്യവസായം പ്രതിസന്ധിയിലായ ഈ ഘട്ടത്തില്‍ ശമ്പളം വര്‍ധിപ്പിക്കാനാവില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ അറിയിച്ചു. സിനിമാ വ്യവസായ മേഖലയില്‍ എന്നും പ്രശ്‌നങ്ങളാണ്. എല്ലാവരും ചേര്‍ന്നു ചര്‍ച്ച നടത്തി പരിഹരിക്കാറുമുണ്ട്. എന്നാല്‍, ഇപ്പോഴത്തെ ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷന്‍ പറയുന്നു. പ്രൊഡ്യൂസേഴ്‌സ് ് അസോസിയേഷനുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായി ഫെഫ്ക വേതനം വര്‍ധിപ്പിക്കുകയായിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്റെ പൊതുയോഗം തീരുമാനിച്ചു.
സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന ഈ നടപടി പിന്‍വലിക്കുകയും നിര്‍മാതാക്കളുടെ കൈയില്‍നിന്നു വാങ്ങിയ അധികപണം തിരിച്ചുനല്‍കാതെയും ചര്‍ച്ചയില്ലെന്നും തീരുമാനമുണ്ട്. സെപ്റ്റംബര്‍ 30 വരെ വേതനവര്‍ധനയില്ലെന്ന് കരാറുണ്ടാക്കിയിരുന്നു. അത് അവസാനിച്ച സാഹചര്യത്തിലാണ് യാതൊരു മുന്നറിയിപ്പും കൂടാതെ പത്തോളം നിര്‍മാതാക്കളില്‍നിന്ന് അധികതുക വാങ്ങിയത്. ആ തുക തിരിച്ചുകൊടുക്കാതെ അവരെവെച്ചു പുതിയ സിനിമ പിടിക്കില്ല. അതേസമയം നേരത്തെയുള്ള തുകയ്ക്ക് സഹകരിക്കാന്‍ തയാറുള്ളവരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുമെന്നും ആരും തയാറാകുന്നില്ലെങ്കില്‍ ജനുവരി ഒന്നുമുതല്‍ സിനിമാ ചിത്രീകരണം നിര്‍ത്തിവയ്ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍, ട്രഷറര്‍ ആര്‍. രഞ്ജിത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
എന്നാല്‍, വേതനവര്‍ധന സംബന്ധിച്ച തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഫെഫ്കയും അറിയിച്ചു. വളരെ ചെറിയ വര്‍ധനയാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് ഫെഫ്ക ഭാരവാഹികളായ ബി. ഉണ്ണികൃഷ്ണനും കമലും സിബി മലയിലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരുമാസം നാലു ലക്ഷം രൂപയുടെ വര്‍ധനമാത്രമേ എല്ലാ ജീവനക്കാര്‍ക്കുംകൂടി ആവശ്യപ്പെട്ടിട്ടുള്ളൂ. ഇതു കൂടിയ തുകയാണെന്ന് കരുതുന്നില്ല. താരങ്ങള്‍ ചിത്രീകരണവേളയില്‍ കൊണ്ടുവരുന്ന കാരവനുമാത്രം ഇതിന്റെ നാലിരട്ടി തുകയാണ് ഒരുദിവസം കൊടുക്കേണ്ടിവരുന്നത്.
ഇതേക്കുറിച്ച് നിര്‍മാതാക്കള്‍ ഓര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു. വേതനവര്‍ധനയില്‍നിന്നു പിന്നോട്ടുപോകുന്ന പ്രശ്‌നമേയില്ലെന്നും അതേസമയം ഷൂട്ടിങ്ങിന് തടസമാവില്ലെന്നും അവര്‍ അറിയിച്ചു.
സെപ്റ്റംബര്‍ 15ന് അവസാനിച്ച കരാര്‍ കാലയളവിനുശേഷം ഡിസംബര്‍ 14വരെ കാത്തിരുന്നെങ്കിലും നടപടിയാകാത്തതിനെ തുടര്‍ന്നാണ് അഞ്ച് പ്രൊഡ്യൂസര്‍മാരില്‍നിന്നും കൂടുതല്‍ തുക ശമ്പളമായി വാങ്ങിയത്.
അത് തിരിച്ചുകൊടുത്താല്‍ മാത്രമേ ചര്‍ച്ചയുള്ളൂവെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട് ശരിയല്ല. തുക തിരിച്ചുകൊടുക്കുന്ന പ്രശ്‌നമേയില്ല. എന്നാല്‍, ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയാറാണെന്നും അവര്‍ അറിയിച്ചു.

Top