ആലപ്പുഴ: അമ്പലപ്പുഴയിൽ മുതിർന്ന സിപിഎം നേതാവായിരുന്ന നേതാവ് ജി സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനം. സുധാകരൻ കോൺഗ്രസിന് മുന്നിൽ ഉപാധികൾ ഒന്നും വെച്ചിട്ടില്ല. മന്ത്രി സ്ഥാനമോ മറ്റു പദവികളോ ആവശ്യപ്പെട്ടിട്ടില്ല. അമ്പലപ്പുഴിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരൻ പ്രഖ്യാപിച്ചിരുന്നു.
മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തില്ല. ഇതോടെ അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന എം ലിജുവിന്റെ സ്ഥാനാർത്ഥിത്വം പ്രതിസന്ധിയിലായി. കോണ്‍ഗ്രസ് ജി സുധാകരന് പിന്തുണ പ്രഖ്യാപിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമായി അമ്പലപ്പുഴ മാറി.
പഴയ സഹപ്രവർത്തകനും നിലവിൽ എംഎൽഎയുമായ എച്ച് സലാമാണ് അമ്പലപ്പുഴയിൽ ജി സുധാകരന്റെ എതിരാളി.എച്ച് സലാം പൊളിറ്റിക്കൽ ക്രിമിനലാണെന്ന ജി സുധാകരന്‍റെ പരാമർശം ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ എല്ലാത്തിനോടും മറുപടി പറഞ്ഞു പോകാൻ താനില്ലെന്നായിരുന്നു സലാമിന്‍റെ പ്രതികരണം. വ്യക്തിപരമായ ശത്രുത ഇല്ലെന്നും താന്‍ കമ്മ്യൂണിസ്റ്റ് അല്ലായിരുന്നെങ്കില്‍ ജി സുധാകരന്‍ ഇലക്ഷന്‍ സെക്രട്ടറി ആക്കുമായിരുന്നോ എന്നും എച്ച് സലാം ചോദിച്ചിരുന്നു.
കെ സി വേണുഗോപാലുമായി ജി സുധാകരന്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. ജി സുധാകരന്‍ നിലപാട് വ്യക്തമാക്കിയ ശേഷം പിന്തുണക്കുന്ന കാര്യം ആലോചിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നത്. എച്ച് സലാമാണ് അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എച്ച് സലാമിനെ തോല്‍പ്പിക്കണമെന്ന ഒറ്റ അജണ്ടയാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്.










