ദലിത് കുടുംബത്തിലെ അമ്മയെയും ബാലികയുള്‍പ്പെടെ മൂന്ന് പെണ്‍മക്കളെയും മദ്യം കുടിപ്പിച്ച് രണ്ട് വര്‍ഷം പീഡിപ്പിച്ചതായി പരാതി; പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണി

പാലക്കാട് പുതുശ്ശേരിയില്‍ ദലിത് കുടുംബത്തിലെ അമ്മയേയും മൂന്ന് പെണ്‍കുട്ടികളേയും യുവാവ് വര്‍ഷങ്ങളായി പീഡിപ്പിച്ചതായി പരാതി. കുടുംബത്തിന്റെ ദാരിദ്ര്യം മതുലെടുത്ത് മദ്യം കുടിപ്പിച്ചാണ് പീഡിപ്പിച്ചിരുന്നതെന്ന് പാലക്കാട് അസിസ്റ്റന്റ് പോലീസ് സുപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു. പുതുശ്ശേരി പഞ്ചായത്തിലെ ദലിത് കുടുംബത്തേയാണ് കഞ്ചിക്കോട് സത്രപ്പടിയില്‍ ലക്ഷ്മി മൊബൈല്‍ കട നടത്തിയിരുന്ന പ്രസാദ് വര്‍ഷങ്ങളായി പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. രണ്ട് വര്‍ഷത്തോളമായി തുടരുന്ന പീഡന വിവരം വെളിപ്പെടുത്തിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സാമൂഹ്യപ്രവര്‍ത്തകനും പുതുശ്ശേരി പഞ്ചായത്ത് അംഗവുമായ ബാലമുരളിയും സാമൂഹ്യനീതിവകുപ്പും സംയുക്തമായി നല്‍കിയ പരാതിയില്‍ ഉണ്ട്. 12 വയസുള്ള ബാലികയുള്‍പ്പെടെ മൂന്നു പെണ്‍കുട്ടിളെയും അമ്മയെയും വര്‍ഷങ്ങളായി മദ്യം നല്‍കിയാണ് പീഡിപ്പിച്ചിരുന്നത്. എട്ടാം തരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി സഹപാഠികളോട് പറഞ്ഞപ്പോഴാണ് വര്‍ഷങ്ങളായി തുടരുന്ന പീഡനവിവരം പുറത്തറിഞ്ഞത്. വീടിനടുത്തുള്ള അങ്കണവാടിയില്‍ നടത്തിയ കൗണ്‍സിലിങ്ങിലും കുട്ടി കാര്യങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. പീഡന വിവരം പുറത്തു പറഞ്ഞതോടെ കുട്ടിയെ കാറിടിപ്പിച്ചു കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാരായ രണ്ട് ദളിത് പെണ്‍കുട്ടികള്‍ ഈ വര്‍ഷം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. മാസങ്ങളായി തുടരുന്ന പീഡനത്തെ തുടര്‍ന്ന് കുട്ടികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്.

Top