ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കള്‍ ഉപയോഗിച്ചതായി സംശയം. 70 കിലോ അമോണിയം നൈട്രേറ്റാണ് കാറിലുണ്ടായിരുന്നത്. പാക് ബന്ധത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
പാക് നിര്‍ദ്ദേശപ്രകാരം വന്‍ സ്‌ഫോടനത്തിനാണ് ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിട്ടിരുന്നത്. അതിനിടെയാണ് വൈറ്റ് കോളര്‍ ഭീകരരെ കൂട്ടത്തൊടെ അറസ്റ്റ് ചെയ്യുകയും വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടുകയും ചെയ്തത്. കൂട്ടാളികള്‍ അറസ്റ്റിലായതോടെ ഡോ. ഉമര്‍ സമ്മര്‍ദ്ദത്തിലായി. തുടര്‍ന്ന് കൈവശം സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചെന്നും സ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം തന്നെ ഇയാള്‍ ചാവേര്‍ സ്‌ഫോടനം നടത്തിയതാണെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്.
ഭീകരര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ കിട്ടിയത് പാക് സൈന്യത്തിന്റെ പിന്തുണയോടെയാണെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനം നടത്തിയ ഉമര്‍ 11 മണിക്കൂറോളം ഡല്‍ഹിയില്‍ ചെലവഴിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്. ഏറ്റവും തിരക്കേറിയ കൊണാട്ട് പ്ലേസിലും, മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മയൂര്‍ വിഹാറിലും കാറുമായി ഇയാള്‍ പോയിരുന്നു.
ജമ്മു ഷോപ്പിയാന്‍ സ്വദേശി ഇമാം ഇര്‍ഫാന്‍ അഹമ്മദാണ് ഭീകരരെ റിക്രൂട്ട് ചെയ്തത്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ഇയാള്‍ അടക്കം ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ശ്രീനഗര്‍ മെഡിക്കല്‍ കോളജിലെ പാര മെഡിക്കല്‍ ജീവനക്കാരനാണ് ഇമാം ഇര്‍ഫാന്‍ അഹമ്മദ്. ഇവിടെ പഠിക്കുന്ന നിരവധി മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഭീകരവാദത്തിലേക്ക് എത്തിച്ചെന്നും സൂചനയുണ്ട്.
ഫരീദാബാദിലെ അല്‍ ഹലാം മെഡിക്കല്‍ കോളജ് ഭീകരരുടെ ലോഞ്ച് പാഡ് എന്ന തരത്തിലായിരുന്നു പ്രവര്‍ത്തിച്ചത്. ഇവിടത്തെ ജീവനക്കാരില്‍ 40 ശതമാനവും കശ്മീരികളാണ്. സ്ഥാപനത്തിലെ വനിത ഡോക്ടറായ ഷെഹിന്‍ ആണ് ഫരീദാബാദ് സംഘത്തിന് ധനസഹായം നല്‍കിയത്. ജെയ്ഷയുടെ ഇന്ത്യയിലെ വനിതാ വിഭാഗത്തിന്റെ നേതാവാണിവര്‍. സ്ഥാനപത്തിന്റെ ക്വാട്ടേഴ്‌സില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തിയിരുന്നു. വിവിധ ഇടങ്ങളില്‍ നിന്നായി 2,900 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് പിടിച്ചെടുത്തത്.


