സ്വകാര്യ വ്യക്തിക്ക് ഭൂമി നല്‍കിയ വിവാദം: നടപടി ഭൂസംരക്ഷണ നിയമം അനുസരിച്ചാണെന്ന് സബ് കളക്ടര്‍ ദിവ്യ എസ്.അയ്യര്‍

തിരുവനന്തപുരം: കൈയേറ്റക്കാരനില്‍ നിന്ന് ഒഴിപ്പിച്ച ഭൂമി അയാള്‍ക്കു തന്നെ തിരിച്ചു കൊടുത്ത തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്.അയ്യരുടെ നടപടി റവന്യൂ മന്ത്രി സ്റ്റേ ചെയ്തു. ഇത് സംബന്ധിച്ച് വര്‍ക്കല എം.എല്‍.എ. വി. ജോയ് നല്‍കിയ പരാതിയിലാണ് നടപടി. ഭൂമിതിരിച്ചുകൊടുത്തതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് മന്ത്രി നിര്‍ദ്ദേശിച്ചു. വര്‍ക്കല വില്ലിക്കടവില്‍ സംസ്ഥാന പാതയോരത്ത് സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വച്ചിരുന്ന ഭൂമി കഴിഞ്ഞ ജൂലൈയില്‍ റവന്യുവകുപ്പ് ഏറ്റെടുത്തിരുന്നു. നടപടിക്കെതിരെ സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സബ് കലക്ടറോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു ഭൂമി സ്വകാര്യ വ്യക്തിക്കു വിട്ടുകൊടുത്തു ദിവ്യ എസ്. അയ്യര്‍ ഉത്തരവിറക്കിയത്. വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ വര്‍ക്കല- പാരിപ്പള്ളി സംസ്ഥാന പാതയോരത്തെ സ്ഥലമാണ് സ്വകാര്യ വ്യക്തിക്കു പതിച്ചു നല്‍കിയത്. 27 സെന്റ് റോഡ് പുറമ്പോക്കു സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി വര്‍ക്കല തഹസീല്‍ദാര്‍ കഴിഞ്ഞ ജൂലൈ 19നാണ് ഏറ്റെടുത്തത്. ഇവിടെ അയിരൂര്‍ പൊലീസ് സ്റ്റേഷനു കെട്ടിടം നിര്‍മിക്കണമെന്നു തീരുമാനിച്ചു സ്ഥലം ഒഴിച്ചിടുകയും ചെയ്തു. എന്നാല്‍ റവന്യുവകുപ്പിന്റെ നടപടി ചോദ്യം ചെയ്തു ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചു. ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് സബ് കലക്ടര്‍ പരാതിക്കാരിയുടെ ഭാഗം കേട്ടതിനുശേഷം തഹസീല്‍ദാറുടെ നടപടി റദ്ദാക്കുകയായിരുന്നു.

Top