ഡേറ്റ ഷെയര്‍ ചെയ്യാതെ ഫെയ്‌സ്ബുക്കിന് നിലനില്‍പ്പില്ലെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്

ഡേറ്റ ഷെയര്‍ ചെയ്യാതെ ഫെയ്‌സ്ബുക്കിന് നിലനില്‍പ്പില്ലെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്.  യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റിക്കുമുന്നില്‍ ഹാജരായി ചോദ്യങ്ങളോടു പ്രതികരിക്കവെയാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേംബ്രിഡ്ജ് അനലിറ്റിക്ക ഡാറ്റ ചോര്‍ത്തിയ 87 മില്യണ്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളില്‍ താനും ഉള്‍പ്പെടുമെന്ന് സക്കര്‍ബര്‍ഗ് നേരത്തെ യുഎസ് സെനറ്റിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍ വിവരങ്ങള്‍ പങ്കുവെച്ചില്ലെങ്കില്‍ ഫെയ്‌സ്ബുക്കിന് നിലനില്‍പ്പുണ്ടാകില്ലെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞത്. തീവ്രവാദ സ്വഭാവമുള്ള ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. വ്യക്തികളുടെ സ്വകാര്യത ഉറപ്പുവരുത്താന്‍ ഫെയ്‌സ്ബുക്കിനോട് യുഎസ് സെനറ്റ് ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളല്ലാത്തവര്‍ക്ക് തങ്ങളുടെ ഡാറ്റ ഡിലീറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഉറപ്പാക്കണമെന്നും സെനറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ നിയന്ത്രണം ലഭിക്കുന്നില്ലെന്ന് ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വിമര്‍ശനത്തെ സക്കര്‍ബര്‍ഗ് തള്ളിക്കളഞ്ഞിരുന്നു. ഫെയ്‌സ്ബുക്കില്‍ ആര് എപ്പോള്‍ എന്തു പങ്കുവയ്ക്കാനെത്തിയാലും അവര്‍ക്കു അവിടെവച്ചുതന്നെ എല്ലാം നിയന്ത്രിക്കാനാകും. ആ സംവിധാനം ഉപയോക്താവിനു അപ്പോള്‍തന്നെ ഉപയോഗിക്കാനാകുന്ന വിധമാണു സജ്ജീകരിച്ചിരിക്കുന്നത്. അല്ലാതെ സെറ്റിങ്‌സില്‍ കയറി മാറ്റേണ്ട കാര്യമില്ല, സക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച അഞ്ച് മണിക്കൂര്‍ ചോദ്യങ്ങളെ നേരിട്ട സക്കര്‍ബര്‍ഗ് രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് യുഎസ് കോണ്‍ഗ്രസിനു മുന്നില്‍ ഹാജരാകുന്നത്. പതിവു വസ്ത്രമായ ഗ്രേ ടീ ഷര്‍ട്ടിനു പകരം സ്യൂട്ട് ധരിച്ചാണ് സക്കര്‍ബര്‍ഗ് ഹാജരായത്. സെനറ്റര്‍മാരുടെ ചൂടന്‍ ചോദ്യത്തിനു മുന്നില്‍ പതറാതെ കൃത്യമായ ഉത്തരങ്ങളാണ് സക്കര്‍ബര്‍ഗ് നല്‍കിയത്. ഇതു ഓഹരിവിപണിയിലും പ്രതിഫലിച്ചു. സക്കര്‍ബര്‍ഗിന്റെ പ്രകടനത്തില്‍ മതിപ്പു തോന്നിയ നിക്ഷേപകരുടെ പ്രയത്‌നത്തില്‍ ചൊവ്വാഴ്ച മാത്രം 4.5 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഫെയ്‌സ്ബുക്കിന്റെ ഓഹരികള്‍ നേടിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്ക് എടുക്കുകയാണെങ്കില്‍ ഒരു ദിവസം ഫെയ്‌സ്ബുക്ക് നേടുന്ന മികച്ച വളര്‍ച്ചയാണിത്. എന്നാല്‍ ബുധനാഴ്ച രാവിലത്തെ വ്യാപാരത്തില്‍ 0.7% ഇടിവു രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്നതില്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. ഫെയ്‌സ്ബുക്കിന് ഡേറ്റ കൈമാറ്റത്തില്‍ നിയന്ത്രണം ഇല്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് എങ്ങനെയാണ് നിയന്ത്രണം ഉണ്ടാവുകയെന്ന് ന്യൂജഴ്‌സിയില്‍നിന്നുള്ള ഫ്രാങ്ക് പല്ലോണ്‍ ചോദിച്ചു.

Top