ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേരള പൊലീസ് കേസെടുത്തു.കേന്ദ്ര ഏജൻസികളും സംസ്ഥാന സർക്കാരും തമ്മിൽ ഏറ്റുമുട്ടലിൽ

തിരുവനന്തപുരം: സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ പേര്‌ പറയാൻ സ്വപ്‌ന സുരേഷിനെ നിർബന്ധിച്ചെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ കേരള പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയതിനാണ് കേസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന കുറ്റം അടക്കമുള്ളവ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ്റെ നിയമോപദേശത്തെ തുടർന്നാണ് കേസെടുത്തത്.

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന സ്വപ്‌നയുടെ ശബ്‌ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. ഇത്‌ തന്റെ ശബ്‌ദമാണെന്ന്‌ സ്വപ്‌ന ക്രൈംബ്രാഞ്ചിനോട്‌ സമ്മതിക്കുകയും ചെയ്തു. സ്വപ്‌നയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന നാല്‌ വനിതാ പൊലീസ്‌ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ സ്വപ്‌നയെ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയതായി അന്വേഷണ സംഘത്തോട്‌ പറഞ്ഞു. സ്വപ്‌നയെ ഇഡി ചോദ്യം ചെയ്യുമ്പോൾ ഇവരും ഒപ്പമുണ്ടായിരുന്നു. ഡി വൈ എസ്‌ പി രാധാകൃഷ്‌ണൻ മുഖ്യമന്ത്രിയുടെ പേര്‌ പറഞ്ഞാൽ മാപ്പ്‌ സാക്ഷിയാക്കാമെന്ന് സ്വപ്‌നയ്‌ക്ക്‌ വാഗ്‌ദാനം നൽകിയതായും മൊഴിയുണ്ട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെറ്റായി ഒരാളെ കേസില്‍ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിൻ്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസുമായി ബന്ധമില്ലാത്തവരുടെ പേര്‌ പറയിക്കാനുള്ള ശ്രമം ഗുരുതര നിയമലംഘനമാണ്‌. കേസ്‌ അട്ടിമറിക്കാനും വഴി തിരിച്ചുവിടാനുമാണിതെന്നാണ് സർക്കാർ വാദം.

മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്നായിരുന്നു സ്വപ്നയുടെ ശബ്ദരേഖ. ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡി 2020 നവംബർ 20ന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ഈ അന്വേഷണത്തിലാണ് ഇ ഡിക്കെതിരെ സാക്ഷിമൊഴികൾ ലഭിച്ചത്. തുടർന്ന് നിയമോപദേശം അനുകൂലമായതിനെ തുടർന്നാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

Top