ഗൌരി ലങ്കേഷിന്‍റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഗൌരി ലങ്കേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് വീടിനു മുന്നിലെ സിസിടിവി കാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് വീണ്ടെടുത്തു. സിഡിയിലാണ് അന്വേഷണ സംഘം ദൃശ്യങ്ങള്‍ ശേഖരിച്ചത്. ഇന്നലെ രാത്രിയാണ് വീടിനു മുന്നില്‍ വച്ച് ഗൌരി ലങ്കേഷിനെ അക്രമികള്‍ ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചക്ക് ശേഷം നടക്കും. പൊലിസിന്‍റെ മൂന്ന് സംഘങ്ങളാണ് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഇതിലൊരു സംഘത്തെ ക്രൈംബ്രാഞ്ച് തലവന്‍ തന്നെയാണ് നയിക്കുന്നത്. സംഘപരിവാറിനെതിരെ നിരന്തരമായി പോരാടിയ വ്യക്തികളിലൊരാളായിരുന്നു ഗൌരി ലങ്കേഷ്. ഇക്കാര്യം കൂടി കണക്കിലെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. തനിക്ക് ഭീഷണിയുള്ളതായി ഗൌരി ലങ്കേഷ് പരാതിപ്പെടുകയോ മറ്റുള്ളവരെ അറിയിക്കുകയോ ചെയ്തിരുന്നില്ല. മരണം നടന്ന് നിമിഷങ്ങള്‍ക്കകം ആഭ്യന്തര മന്ത്രി തന്നെ സ്ഥലതെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത് സംഭവത്തെ സംസ്ഥാന സര്‍ക്കാര്‍ ഗൌരവത്തോടെ കാണുന്നതിന്‍റെ സൂചനയാണ്. അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊലപാതികളെ എത്രയും പെട്ടെന്ന് വലയിലാക്കുക എന്നതിനാണ് അന്വേഷണ സംഘം പ്രാമുഖ്യം നല്‍കുന്നത്.

ഗൌരി ലങ്കേഷിനെ പിന്തുടര്‍ന്നെത്തിയാണ് അക്രമണം അഴിച്ചുവിട്ടതെന്നാണ് പൊലീസിന്‍റെ നിഗമനം. ഗൌലി ലങ്കേഷ് വീടിനുള്ളില്‍ കയറിയ ഉടന്‍ സംഘത്തിലൊരാള്‍ കോളിങ് ബെല്‍ അടിക്കുകയും പുറത്തുവന്ന മാധ്യമ പ്രവര്‍ത്തകക്കു നേരെ വെടിയുതിര്‍ക്കുകയാണെന്നാണ് അനുമാനം. ഏഴ് ബുള്ളറ്റുകളാണ് അക്രമി സംഘം ഉതിര്‍ത്തത്. ഇതില്‍ നാലെണ്ണം വീടിന്‍റെ ചുമരില്‍ തട്ടിയപ്പോള്‍ മൂന്നെണ്ണം ഗൌരി ലങ്കേഷിന്‍റെ ഹൃദയത്തിലും തലയിലുമായി തുളച്ചു കയറുകയായിരുന്നു. ഇതിനിടെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ഗൌരി ലങ്കേഷിന്‍റെ കുടുംബം ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top