കത്തോലിക്കാ സഭ വൈദികർമൂലം അടുത്തകാലത്ത് ധാരാളം ലൈംഗീക അപവാദങ്ങൾ കേൾക്കാൻ ഇടയായി. ഇതിനൊരു ശാശ്വത പരിഹാരം നിർദ്ദേശിച്ചിരിക്കുകയാണ് ഒരു കന്യാസ്ത്രീ. വൈദീകർക്ക് പകരം റോബോട്ടുകളെ ഉപയോഗിക്കണമെന്നാണ് കത്തോലിക്ക ദൈവശാസ്ത്രജ്ഞയും കന്യാസ്ത്രീയുമായ ഇലിയ ദലിയോ പറയുന്നത്.
ക്രൈസ്തവ സഭയില്‍ ലൈംഗികാതിക്രമങ്ങള്‍ കുറയ്ക്കാൻ ഇതാണ് ഉത്തമ മാർഗ്ഗമെന്നും ഇലിയ പറഞ്ഞു. റോബോര്‍ട്ട് വൈദികര്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യില്ലെന്നും, ലിംഗസമത്വം പാലിക്കുമെന്നും ഇവർ പറയുന്നു. വില്ലനോവ സര്‍വകലാശാലയില്‍ ദൈവശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന ഫ്രാന്‍സിസ്‌കന്‍ സഭാംഗമാണ് വിവാദ അഭിപ്രായം ഉയര്‍ത്തിയ ഡോ ഇലിയ ദലിയോ.
‘കത്തോലിക്കാ സഭയുടെ കാര്യമെടുക്കൂ. അതില്‍ പുരുഷനാണ് മേല്‍ക്കോയ്മ. പുരുഷാധിപത്യം ശക്തമാണ്, അതോടൊപ്പം ലൈംഗികാതിക്രമങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങളും ഉണ്ട്. അതുകൊണ്ട് എനിക്കൊരു ഒരു റോബോട്ട് വൈദികന്‍ വേണോ? ആകാം,’ ഇലിയ പറഞ്ഞു.
ഇതിനെതിരെ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. റോബോട്ടുകള്‍ക്ക് ധാരണാശക്തിയും മനശക്തിയും ഇല്ലാത്തതിനാല്‍ ദൈവകൃപ ലഭിക്കില്ലെന്ന് സിസ്റ്റര്‍ മേരി ക്രിസ്റ്റ അഭിപ്രായപ്പെട്ടു.
മനുഷ്യന്റെ ആത്മീയതയും പരസ്പര സഹവര്‍ത്തിത്ത്വവും അനുഗ്രഹീതമായ മനസില്‍ നിന്നുണ്ടാവുന്നതാണെന്നാണ് കത്തോലിക്കാ വിശ്വാസമെന്നും അവര്‍ പറഞ്ഞു. റോബോട്ടുകളെ ഉപയോഗിക്കുന്നത് കൊണ്ട് മനുഷ്യര്‍ ഭയക്കേണ്ടതില്ലെന്നും അവരെ പങ്കാളികളായി കണ്ടാല്‍ മതിയെന്നും ദെലിയോ കൂട്ടിച്ചേര്‍ത്തു. ജപ്പാനില്‍ ബുദ്ധ വിഭാഗത്തിന്റെ ചടങ്ങുകളില്‍ റോബോട്ടുകള്‍ സംസ്‌കാര കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത് വലിയ വാര്‍ത്തയായതിന് പിന്നാലെയാണ് ഈ ആവശ്യവും ഉയര്‍ന്നിരിക്കുന്നത്.










