വിദേശത്തുനിന്നും പണമല്ലാത്ത സഹായങ്ങള്‍ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: പ്രളയം ഉഴുതുമറിച്ച കേരളത്തിനെ പുനർ നിർമ്മിക്കാൻ മലയാളികളുടെ ഉദാരമായ സാംപ്പണമാണ് നടക്കുന്നത് .ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെ സഹായിക്കാൻ വസ്ത്രവും മറ്റും കളക്ട് ചെയ്യുന്നവർക്ക് പുതിയ സർക്കാർ നിർദേശം .വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന പണമല്ലാത്ത സംഭാവനകള്‍ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചതായി സര്‍ക്കാര്‍. ഇത്തരം സംഭാവനകള്‍ മറ്റു സംഘടനകള്‍ വഴി എത്തിക്കാനാണ് നിര്‍ദേശം.

‘രാജ്യത്തിനു പുറത്തുനിന്നും പണമല്ലാത്ത സംഭാവനകള്‍ സ്വീകരിക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ സര്‍ക്കാറിന് അത് സ്വീകരിക്കാനാവില്ല. അത്തരം സംഭാവനകള്‍ വിവിധ സംഘടനകള്‍ വഴി എത്തിക്കാം.’ എന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. യു.എ.ഇ അടക്കമുള്ള വിദേശരാജ്യങ്ങള്‍ ഇത്തരത്തില്‍ സംഭാവനകള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തുവന്നിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ മറ്റുതരത്തിലുള്ള സഹായങ്ങളും പ്രവഹിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

അതിനിടെ, ദുരിതബാധിത മേഖലയില്‍ ഇപ്പോഴും കുറേപ്പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നു വൈകുന്നേരത്തോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പൊതുജനങ്ങള്‍ രക്ഷാപ്രവര്‍ത്തകരുമായി പരമാവധി സഹകരിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ പരമാവാധി അനുസരിക്കുകയും വേണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 900 എയര്‍ ലിഫ്റ്റ് നടത്തിയിട്ടുണ്ട്. നാല് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു. 169 എന്‍.ഡി.ആര്‍.എഫ് ഗ്രൂപ്പും അഞ്ച് കോളം ബി.എസ്.എഫും 23 ആര്‍മി ഗ്രൂപ്പും എന്‍ജിനീയറിങ് വിഭാഗവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ട്.

22 ഹെലികോപ്റ്ററുകളും 84 നേവി ബോട്ടുകളും 35 കോസ്റ്റ് ഗാര്‍ഡ് ബോട്ടുകളും സഹായത്തിനെത്തിയിട്ടുണ്ട്.

കേരള ഫയര്‍ ഫോഴ്സിന്റെ 59 ബോട്ടും തമിഴ്നാട് ഫയര്‍ഫോഴ്സിന്റെ 16 ബോട്ടുകളും സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. കൂടാതെ ഒഡീഷയില്‍നിന്ന് 75 റബ്ബര്‍ ബോട്ടുകള്‍ മനുഷ്യശേഷി ഉള്‍പ്പെടെ എത്തും.3,200 ഫയര്‍ഫോഴ്സ് സേനാംഗങ്ങളും 40,000 പോലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സന്നദ്ധസംഘടനകളും 500 ലധികം ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കുന്നു.

സംസ്ഥാനത്താകെ ഏഴ് ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍. ക്യാമ്പുകളിലേക്ക് ഭക്ഷണവും വെള്ളവും മരുന്നും വസ്ത്രങ്ങളും ആവശ്യമാണ്.അതേസമയം എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ടാകും. കോട്ടയം, തൃശ്ശൂര്‍, കൊല്ലം, ആലുപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായ ചെങ്ങന്നൂരില്‍ സ്ഥിതിഗതികള്‍ നിയന്തണവിധേയമാകുന്നുണ്ട്. രാവിലെ ആറ്മണിമുതല്‍ ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ചെങ്ങന്നൂരിലെ ആറായിരത്തിലേറെ ആളുകളെ കരയ്‌ക്കെത്തിച്ചിരുന്നു. ശനിയാഴ്ച്ച ഒരടിയോളം വെള്ളം കുറഞ്ഞെങ്കിലും പല സ്ഥലത്തും കനത്ത കുത്തൊഴുക്കും മഴയും കാറ്റും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിരുന്നു.

ചാലക്കുടി ടൗണ്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. മാളയുടെ സമീപ പ്രദേശങ്ങളായ കുണ്ടൂര്‍, കൂഴൂര്‍, അന്നമനട പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം .ഭക്ഷണം, മരുന്ന്, വെളളം ,അവശ്യസാധനങ്ങളൊക്കെ ക്യാമ്പുകളിലെത്തുന്നുണ്ട്.

കോഴിക്കോട് ജില്ലാ ഭരണകൂടം ,മാധ്യമസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ഉള്‍പ്പെടെ എല്ലാവരും അവശ്യവസ്തുക്കള്‍ എത്തിക്കുന്നുണ്ട്. ജില്ലയിലെ മന്ത്രിമാരായ ഏ.സി.മൊയ്തീന്‍, അഡ്വ.സുനില്‍കുമാര്‍, പ്രൊ.സി.രവീന്ദ്രനാഥ് (തൃശൂരും എറണാകുളത്തും) ഇടപെടുന്നു. ലോറികളിലും ഹെലികോപ്റ്ററുകളിലുമായി ക്യാമ്പുകളില്‍ അവശ്യസാധനങ്ങള്‍ എത്തിയ്ക്കുന്നു.

Top