തിരുവനന്തപുരം: സ്ത്രീ പ്രവേശനത്തിനെതിരേ ശബരിമല സന്നിധാനത്ത് ഭക്തജന പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഗവര്‍ണര്‍ പി. സദാശിവം പൊലീസിനോട് വിശദീകരണം തേടി. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ വിളിച്ചുവരുത്തിയാണ് നിലവിലെ സ്ഥിതി ആരാഞ്ഞത്. ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് ഗവര്‍ണര്‍ ഡിജിപിയോട് നിര്‍ദേശിച്ചു. അതേസമയം, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയാണ്.
വിഷയത്തില്‍ സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കണമെന്നാണ് ചര്‍ച്ച. യുവതികളുമായി സന്നിധാനത്തു നിന്നും തിരിച്ചിറങ്ങാനാണ് പൊലീസിന് ദേവസ്വം മന്ത്രികടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എത്തിയത് ഭക്തര്‍ അല്ലെന്നും അതിനാല്‍ അവരെ തിരിച്ചിറക്കണം എന്നുമാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല. വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. വിശ്വാസികളായ അയ്യപ്പന്‍മാരുടെ ഇടമാണിത്. ആക്ടിവിസം നടത്താനുള്ള സ്ഥലമല്ല. ആക്ടിവിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കാനാകില്ല എന്നും മന്ത്രി പറഞ്ഞു. ശബരിമല സംഘര്‍ഷഭൂമിയാക്കാന്‍ അനുവധിക്കില്ലെന്നും അതേസമയം സുപ്രിം കോടതിയുടെ വിധി അംഗീകരിക്കാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ടെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.
യുവതികളേയും കൊണ്ട് മലകയറാന്‍ തുടങ്ങിയ വിവരം രണ്ട് കിലോമീറ്റര്‍ പിന്നിട്ട ശേഷമാണ് അറിഞ്ഞത്. പ്രതിഷേധം കൊണ്ടല്ല, ആക്റ്റിവിസ്റ്റുകളായതുകൊണ്ടാണ് വന്നവരെ മടക്കി അയയ്ക്കുന്നത്. വന്നവര്‍ ആരെന്ന് പൊലിസ് മുന്‍കൂട്ടി മനസ്സിലാക്കേണ്ടിയിരുന്നുവെന്നും കടകംപള്ളി പറഞ്ഞു. ഹൈദരാബാദ് സ്വദേശി കവിതയും എറണാകുളം സ്വദേശിയായ രഹ്ന ഫാത്തിമയുമായാണ് പൊലീസിന്റെ സഹായത്തോടെ രാവിലെയോടെ സന്നിധാനത്തേക്ക് പുറപ്പെട്ടത്. എന്നാല്‍ സന്നിധാനത്തുനിന്നും 700 മീറ്റര്‍ അകലെ നടപ്പന്തലില്‍ വെച്ച് ഭക്തന്മാരുടെ ശക്തമായ പ്രതിഷേധം ഉയരും ഇവിടെ വച്ച് യാത്ര താല്‍ക്കാലികമായി അവസാനിപ്പിക്കുകയുമായിരുന്നു. യാത്രാ മധ്യേ പൊലീസിനും യുവതികള്‍ക്കും നേരെ പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നും കല്ലേറ് ഉണ്ടായിരുന്നു.


