ഹണി ട്രാപ്പ് ; ഫെയ്സ്ബുക്കിലൂടെ 57 കാരനെ കുടുക്കിയ സംഘം പോലീസ് പിടിയിലായി

കോട്ടയം :
ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട് വൈക്കം  സ്വദേശിയായ ഗൃഹനാഥനെ  ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിൽ മുഖ്യപ്രതിയായ യുവതിയും കൂട്ടാളിയും  പോലിസ് പിടിയിലായി. കാസർകോഡ് ഹോസ്ദുർഗ് ഗുരുപുരം സ്വദേശിനി രജനി (28), ഇവരുടെ കൂട്ടാളി എരുമേലി സ്വദേശി സുബിൻ (35) എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം വൈപ്പിൻ  പുതുവൈപ്പ് തോണി പാലത്തിനു  സമീപം താമസിക്കുന്ന തുറക്കൽ  ജസ്ലിൻ ജോസിയെ കഴിഞ്ഞ ദിവസം വൈക്കം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കാസർകോഡ് സ്വദേശിനിയായ 28കാരി വൈക്കം വല്ലകം സ്വദേശിയായ 57 കാരനായ ഗൃഹനാഥനെ ഫെയ്സ്ബുക്കിലൂടെ അടുപ്പം സ്ഥാപിച്ചു വരുതിയിലാക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 28നു യുവതി ഗൃഹനാഥനെ ചേർത്തല ഒറ്റപുന്നയിലെ ലോഡ്ജിൽ വിളിച്ചു വരുത്തി. പിന്നീട് യുവതിയുമൊത്തുള്ള ദൃശ്യങ്ങൾ പകർത്തി ഇതുപയോഗിച്ച് ഗൃഹനാഥനെ ഭീഷണിപ്പെടുത്തി. 50 ലക്ഷം രൂപ ചോദിച്ചാണ് വില പേശൽ തുടങ്ങിയതെങ്കിലും പിന്നീട് 20 ലക്ഷം രൂപ നൽകാമെന്ന് ധാരണയായതായി പോലീസ് പറഞ്ഞു. ഇതിന്റെ ആദ്യ ഗഡുവായി 1,35000 രൂപ യുവതിയും കൂട്ടരും കൈക്കലാക്കി. വൈക്കത്ത് വർക്ക് ഷോപ്പ് നടത്തുന്ന ഗൃഹനാഥനോട് യുവതിയുടെ കൂട്ടാളികൾ വൈക്കം ബോട്ടുജെട്ടിക്കു സമീപത്തു വച്ചു പണത്തെ ചൊല്ലി കലഹിച്ചതോടെയാണ് പ്രശ്നം വഷളായത്. കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ട 57 കാരൻ ജീവിതം തകരാതിരിക്കാൻ കടം വാങ്ങിയും പണം നൽകേണ്ട സ്ഥിതിയുണ്ടാകുമെന്ന് വന്നതോടെ സുഹൃത്തുക്കളുടേയും മറ്റും പ്രേരണയാൽ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഗൃഹനാഥനെ കുടുക്കിയ യുവതിക്ക് വൈക്കത്തെ ചില പ്രമുഖരായ വ്യാപാരികളടക്കമുള്ളവരുമായി ബന്ധമുണ്ടെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്.വൈക്കം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.ജെ തോമസ്സ്, വൈക്കം എസ്സ്.എച്ച്.ഒ കൃഷ്ണൻ പോറ്റി, എസ്സ് ഐ അജ്മൽ ഹുസൈൻ, അബ്ദുൾ സമദ്, ഏ എസ് ഐ പ്രമോദ്, സുധീർ, എസ്സ് സി പി ഒ മാരായ ശിവദാസപണിക്കർ, ബിന്ദുമോഹൻ, സി.പി.ഒ സെയ്ഫൂദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top