കോട്ടയം: കൊവിഡ് പ്രതിസന്ധിയെ തുടർന്നു ജീവനൊടുക്കിയ കുറിച്ചിയിലെ ഹോട്ടൽ ഉടമയുടെ ഓട്ടിസം ബാധിതനായ മകന്റെ പഠന ചിലവ് യൂത്ത് കോൺഗ്രസ് ഏറ്റെടുക്കും. സർക്കാരിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ശേഷം ജീവനൊടുക്കിയ കുറിച്ചിയിലെ വിനായക ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവഭവനിൽ സരിൻ മോഹന്റെ(42)മകൻ സിദ്ധാർത്ഥിന്റെ പഠന ചിലവാണ് യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മനും, ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയും സരിന്റെ വീട്ടിലെത്തിയ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഓട്ടിസം ബാധിച്ച കുട്ടിയുടെ തുടർ പഠനം, സബ്സിഡിയോടെ റൗണ്ട് ടേബിൾ കെ.ആർ.ടി ആർ.ടി 121 ന്റെ നേതൃത്വത്തിലുള്ള സ്പർശ് സ്‌കൂൾ ഏറ്റെടുക്കും. ഇതിൽ നിന്നും ബാക്കിയാകുന്ന പഠന ചിലവാണ് ഇനി യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുന്നതെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അറിയിച്ചു. കുറിച്ചിയിലെ ഹോട്ടൽ ഉടമയായിരുന്ന സരിൻ, കഴിഞ്ഞ 19 നാണ് സർക്കാരിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ശേഷം ജീവനൊടുക്കിയത്.
സരിന്റെ വീട്ടിലെത്തിയ ചാണ്ടി ഉമ്മനും, ചിന്റു കുര്യൻ ജോയിയും ബന്ധുക്കളുമായി ചർച്ച നടത്തി. തുടർന്നാണ് കുട്ടിയുടെ പഠനം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനത്തിലെത്തിയത്. ഇതു സംബന്ധിച്ചുള്ള ഉറപ്പ്, കുട്ടിയുടെ മാതാവ് രാധു മോഹന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈമാറിയിട്ടുണ്ട്.


