ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിന്റെ വന്‍ വിജയത്തിന് പിന്നാലെ മിസൈല്‍ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. എസ്-400 വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയില്‍ നിന്ന് 300 മിസൈലുകള്‍ വാങ്ങാനാണ് തീരുമാനം. പാകിസ്ഥാനെതിരെ ഉപയോഗിച്ചിരുന്ന മിസൈലുകള്‍ക്ക് പകരമായാണ് ഇവ വാങ്ങുന്നത്.
ഓപ്പറേഷന് സിന്ദൂറിലും പിന്നീട് നാലു ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിലും ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിര്‍ണായകമായത് എസ്-400ന്റെ സാന്നിധ്യമാണ്. സംഘര്‍ഷത്തിനിടെ ആറോളം പാകിസ്താന് യുദ്ധ വിമാനങ്ങളും ഒരു ചാരവിമാനവും സേന തകര്‍ത്തത് എസ്-400 ഉപയോഗിച്ചായിരുന്നു.
അമേരിക്കന്‍ എഫ്-35 ലൈറ്റ്നിംഗ് കക ന് പകരം റഷ്യയുടെ അഞ്ചാം തലമുറ സുഖോയ്-57 യുദ്ധവിമാനങ്ങളുടെ രണ്ടോ മൂന്നോ സ്ക്വാഡ്രണുകള്‍ വാങ്ങുന്നത് ഇന്ത്യ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
റഷ്യയുടെ അല്‍മാസ്-ആന്റേ രൂപകല്‍പ്പന ചെയ്ത എസ്-400 ( സുദര്ശന് ചക്രം) ന് 400 കിലോമീറ്റര്‍ വരെ ദൂരെയുള്ള വിമാനങ്ങള്‍, ഡ്രോണുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയുള്‍പ്പെടെയുള്ള വ്യോമ ഭീഷണികളെ നേരിടാന്‍ സാധിക്കും. കൂടാതെ 600 കിലോമീറ്റര്‍ വരെ ദൂരെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാനും കഴിയും.
ഡിസംബര്‍ 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ കരാര്‍ പ്രധാന വിഷയമാകും. 10,000 കോടിയിലധികം വിലമതിക്കുന്നതാണ് ഈ പ്രതിരോധ കരാര്‍. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സില്‍ ഇതിനകം വാങ്ങലിന് അംഗീകാരം നല്‍കിയിട്ടുണ്ട്.


