ബെയ്റൂട്ട്: ലെബനനില്‍ ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. 254 പേരാണ് ഒറ്റ രാത്രിയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 1155 പേര്‍ക്ക് പരിക്കേറ്റു. ഇറാനെതിരെ യുഎസ്- ഇസ്രയേല്‍ സംയുക്ത വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഇസ്രയേല്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിൽ വെടിനിര്‍ത്തലും ഹോർമുസ് കടലിടുക്ക് തുറക്കുന്നതും അനിശ്ചിതത്വത്തിലായി.
വെടിനിര്‍ത്തല്‍ കരാറിനെ ഇന്ത്യ സ്വാഗതം ചെയ്തെങ്കിലും അതീവ ജാഗ്രതയോടെയാണ് ഇന്ത്യയുടെ നീക്കങ്ങള്‍.എല്ലാ ഇന്ത്യക്കാരോടും ഉടനടി ഇറാന്‍ വിടണമമെന്നും,ഇറാന്‍ കടല്‍ മേഖലയില്‍ ഉള്ള നാവികര്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണമെന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്.അര്‍മേനിയ, അസര്‍ബെയ്ജാന്‍ അതിര്‍ത്തികളിലൂടെ ഇറാന്‍ വിടാനാണ് ഇന്ത്യ സൗകര്യം ഏര്‍പ്പെടുത്തുന്നത്.ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷക്ക് മുന്‍ഗണനയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചകള്‍ക്കായി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഖത്തറിലെത്തി.
മധ്യ ബെയ്‌റൂട്ടിലുളള നിരവധി ജനവാസ മേഖലകളിലാണ് ഇസ്രയേല്‍ ആക്രമണമുണ്ടായത്. രാജ്യത്തുടനീളം ഇസ്രയേല്‍ നൂറിലധികം വ്യോമാക്രമണങ്ങള്‍ നടത്തിയെന്ന് ആരോഗ്യമന്ത്രി റാകന്‍ നസറുദ്ദീന്‍ സ്ഥിരീകരിച്ചു. ആംബുലന്‍സുകള്‍ ഇപ്പോഴും രോഗികളുമായി ആശുപത്രികളിലേക്ക് പായുകയാണെന്നും ലെബനന്‍ ആരോഗ്യമേഖലയെ സഹായിക്കാന്‍ അന്താരാഷ്ട്ര സംഘടനകളോട് തങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും നസറുദ്ദീന്‍ പറഞ്ഞു.
മാര്‍ച്ച് 2-ന് സൈനിക നടപടി ആരംഭിച്ചതിന് ശേഷം ലെബനനില്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ബെയ്‌റൂട്ട്, ബെക്ക താഴ്‌വര. തെക്കന്‍ ലെബനന്‍ എന്നിവിടങ്ങളിലെ ജനവാസ മേഖലകളാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്. ഹിസ്ബുളളയെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് അറിയിച്ചു. ‘ലെബനനില്‍ ഉടനീളം ഹിസ്ബുളള തീവ്രവാദികള്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം അപ്രതീക്ഷിത ആക്രമണമാണ് നടത്തിയത്. ഓപ്പറേഷന്‍ ബീപ്പേഴ്‌സ് ആരംഭിച്ചതിന് ശേഷം ഹിസ്ബുളള നേരിടുന്ന ഏറ്റവും വലിയ ആക്രമണമാണിത്’- കാറ്റ്‌സ് പറഞ്ഞു.










