താനു സാബുവും മദ്യപിച്ചിരുന്നില്ല; പാഡിയില്‍ പിന്നീട് സംഭവിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ജാഫര്‍ ഇടുക്കി

 

കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത നീക്കണമെന്ന് നടന്‍ ജാഫര്‍ ഇടുക്കി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മണിയുടെ ഔട്ട്ഹൗസായ പാഡിയില്‍നിന്ന് താന്‍ ഇറങ്ങിയതിന് ശേഷം നടന്ന സംഭവങ്ങളില്‍ ദുരൂഹതയുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ജാഫര്‍ ആവശ്യപ്പെട്ടത്. അതേസമയം, താന്‍ ഇറങ്ങുന്നതുവരെ മണിയും ഒപ്പമുണ്ടായിരുന്ന മറ്റൊരു നടന്‍ തരികിട സാബുവും മദ്യപിച്ചിട്ടുണ്ടായിരുന്നില്ല എന്നും ജാഫര്‍ ആവര്‍ത്തിച്ചു.

ഒരു സിനിമയുടെ കഥയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് കലാഭവന്‍ മണിയെ കാണാന്‍ പോയത്. നേരത്തെ വിളിച്ച് സമയം ചോദിച്ച ശേഷമാണ് പോയതെന്നു ജാഫര്‍ ഇടുക്കി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചാലക്കുടിയില്‍ ഒരു ഹോട്ടലിലാണ് താന്‍ താമസിച്ചത്. പിന്നീട് മണി വിളിച്ച് ഔട്ട് ഹൗസ് ആയ പാഡിയിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് താന്‍ പോയത്.
മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ സാബുവും ഒപ്പമുണ്ടായിരുന്നു. പാഡിയില്‍ മണിക്കൊപ്പം മുരുകന്‍, അരുണ്‍, വിപിന്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. അവിടെ ചെന്നപ്പോള്‍ ആകെ രണ്ട് ടിന്‍ ബിയറുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരെണ്ണം മാത്രമാണ് പൊട്ടിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

10.30 ആയപ്പോള്‍ സാബു പോയി. അദ്ദേഹത്തിന് ദീര്‍ഘദൂരം യാത്ര പോകാന്‍ ഉണ്ടായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് ക്ഷീണിതന്‍ ആയിരുന്നു സാബു. അപ്പോള്‍ മണി തന്നെയാണ് ഡ്രൈവറെ വിളിച്ച് സാബുവിനെ കൊണ്ടു വിടാന്‍ പറഞ്ഞത്. തുടര്‍ന്ന് 11.15 ആയപ്പോള്‍ താനും മണിയുടെ ഔട്ട് ഹൗസില്‍ നിന്നും തിരികെ പോന്നു. അടുത്ത ദിവസം കൊടകരയില്‍ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. വൈകീട്ട് മൂന്നു മണിക്കാണ് അറിയുന്നത് മണിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ജാഫര്‍ ഇടുക്കി പറഞ്ഞു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ജാഫര്‍ ഇടുക്കിയും, തരികിട സാബുവും ഒപ്പമുണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. ഇതിനിടെ മണിയുടെ മരണത്തില്‍ സാബുവിന് പങ്കുള്ളതായ ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉയരുകയും സാബു ഉള്‍പ്പടെയുള്ളവരില്‍ സംശയമുണ്ടെന്നും മണിയുടെ സഹോദരന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു.

അതേസംയ മരിക്കുന്നതിന് മുമ്പ് സുഹ്യത്തുകള്‍ക്കൊപ്പം കലാഭവന്‍ മണി മദ്യപിച്ച ചാലക്കുടിയിലെ ‘പാഡി’യില്‍ തൃശ്ശൂര്‍ റേഞ്ച് ഐ.ജി.എം.ആര്‍.അജിത്ത് കുമാറിന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് റേഞ്ച് ഐ.ജി നേരിട്ടെത്തി പാഡിയില്‍ പരിശോധനകള്‍ നടത്തിയത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ ശേഖരിച്ച മണിയുടെ രക്തസാമ്പിളുകള്‍ കാക്കനാട്ടെ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവയുടെ ഫലം പുറത്തു വരുന്നതോടെ കീടനാശിനി എങ്ങനെ മണിയുടെ ഉള്ളിലെത്തി എന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.

മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത് അതീവ ഗൗരവുമള്ള വിഷയമാണെന്ന് തൃശ്ശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്ത് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ ഇതുവരെയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എന്നാല്‍ നിരവധി പേര്‍ പൊലീസ് നിരീക്ഷണത്തിലുണ്ടെന്നും ഐ ജി വ്യക്തമാക്കി.

Top