ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനിനു ജപ്പാന്റെ സഹായം; ഒരു ലക്ഷം കോടി രൂപ സഹായം നല്‍കും

ദില്ലി: നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലേക്ക് ഇന്ത്യ ഉറ്റുനോക്കിയിരുന്നു. ഇപ്പോഴിതാ ഏകദേശം ഒരുലക്ഷം കോടിരൂപ വായ്പ വാഗ്ദാനം നല്‍കി ജപ്പാന്‍. ഒരു ശതമാനത്തില്‍താഴെ പലിശയ്ക്കാണ് ജപ്പാന്‍ ഇന്ത്യക്ക് 15 ബില്യണ്‍ ഡോളറോളം വാഗ്ദാനം ചെയ്തിരിക്കുന്നത്
ഇന്ത്യ പുതിയ അതിവേഗ ട്രെയിനുകള്‍ പാളത്തിലിറക്കാന്‍ പദ്ധതിയിടുന്നു എന്നറിഞ്ഞതു മുതല്‍ കമ്പോളം പിടിക്കാന്‍ ചൈനയും ജപ്പാനും കിണഞ്ഞു പരിശ്രമിക്കുകയാണ്.
ഹൈസ്പീഡ് ടെക്‌നോളജി നമുക്ക് തരാനായി നിരവധി ആളുകളുണ്ടെന്നും ടെക്‌നോളജിയും ഫണ്ടും വാഗ്ദാനം ചെയ്തിരിക്കുവന്നത് ജപ്പാനാണെന്ന് ഇന്ത്യന്‍ റെയില്‍ ബോര്‍ഡ് ചെയര്‍മാന്‍ എ കെ മിത്തല്‍ പറയുന്നു.
മുംബൈ അഹമ്മദാബാദ് റൂട്ടിലാണ് ഏകദേശം 505 കിലോമീറ്റര്‍ ഇടനാഴിയില്‍ ബുള്ളറ്റ് ട്രെയിന്‍ വരുന്നത്. രണ്ട് മണിക്കൂറിനകം മുംബൈയില്‍നിന്ന് അഹമ്മദാബാദില്‍ എത്താന്‍ കഴിയുന്നതാണ് ഈ ബുള്ളറ്റ് ട്രെയിന്‍. നിലവില്‍ ഏഴ് മണിക്കൂറാണ് ഈ സ്ഥലങ്ങള്‍ തമ്മിലുള്ള ട്രെയിന്‍ യാത്രാ നേരം.
2017ല്‍ നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞാല്‍ പ്രത്യേക പാതയുടെ നിര്‍മാണം 2024 ല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ 300 കിലോ മീറ്റര്‍ വേഗതയില്‍ പായാന്‍ കഴിയുന്നതാണ് ഈ ബുള്ളറ്റ് ട്രെയിന്‍. ഒരു ലക്ഷം കോടി രൂപയാണ് ഈ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

Top