ജിഷ വധക്കേസില്‍ തുടരന്വേഷണം വേണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളി

കൊച്ചി: ജിഷ വധക്കേസില്‍ തുടരന്വേഷണം വേണമെന്ന പ്രതി അമീറുള്‍ ഇസ്‌ലാമിന്റെ ആവശ്യം കോടതി തള്ളി. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. അതേസമയം ശിക്ഷാവിധിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം തുടരുകയാണ്. തെറ്റ് ചെയ്തിട്ടില്ലെന്ന് അമീര്‍ ഉള്‍ ഇസ്‌ലാം കോടതിയോട് പറഞ്ഞു. ജിഷയെ തനിക്ക് അറിയില്ല. ഭാര്യയും മക്കളും ഉണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഒരു കുട്ടിയുണ്ടെന്ന് മറുപടി നല്‍കി. പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് അസമീസ് ഭാഷ മാത്രമെന്ന് പ്രതിഭാഗം വാദിച്ചു. പൊലീസിന്റെ ചോദ്യങ്ങള്‍ പ്രതിക്ക് കൃത്യമായി മനസിലായിട്ടില്ലെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ശിക്ഷയെക്കുറിച്ച് മാത്രം പറഞ്ഞാല്‍ മതിയെന്ന് അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. ശിക്ഷയെ കുറിച്ചുളള ഇരുഭാഗത്തിന്റെയും വാദം അവസാനിച്ചതിന് ശേഷമാകും വിധി പ്രഖ്യാപിക്കുക. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ശിക്ഷ ജീവപര്യന്തത്തിലൊതുക്കണമെന്ന വാദമാവും പ്രതിഭാഗം ഉന്നയിക്കുക. കൊലപാതകം, മാനഭംഗം, മാരകമായി മുറിവേല്‍പ്പിക്കല്‍, വീട് അതിക്രമിച്ചു കടക്കല്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ നാലു വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്നാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്. കോടതിക്കു മുന്നില്‍ തെളിയിക്കപ്പെട്ട ഈ കുറ്റകൃത്യങ്ങളുടെ തീവ്രത കണക്കിലെടുത്തുളള ശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ വധശിക്ഷയെന്ന പ്രോസിക്യൂഷന്റെ ആവശ്യം സാധൂകരിക്കാന്‍ സഹായിക്കുന്ന തെളിവുകള്‍ കോടതിക്കുമുന്നില്‍ എത്തിയിട്ടില്ലെന്നാണ് പ്രതി ഭാഗത്തിന്റെ അവകാശവാദം. അതുകൊണ്ടു തന്നെ കുറ്റക്കാരനെന്ന് തെളിഞ്ഞെങ്കിലും ശിക്ഷ ജീവപര്യന്തത്തിലൊതുക്കണമെന്ന ആവശ്യമാവും അന്തിമവാദത്തില്‍ പ്രതിഭാഗം ഉയര്‍ത്തുക.

Top