കര്‍ണാടകത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബംഗളൂരു: കര്‍ണാടകയില്‍  ബി.ജെ.പി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാമനഗര മണ്ഡലത്തില്‍ ജെ.ഡി.എസിന്റെ അനിത കുമാരസ്വാമിക്കെതിരെ മത്സരിക്കുന്ന എല്‍ ചന്ദ്രശേഖര്‍ ആണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നവംബര്‍ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ്.

കര്‍ണാടക രാമനഗരയിലെ ബി.ജെ.പി സ്ഥാനാര്‍ഥി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന എല്‍.ചന്ദ്രശേഖര്‍ ആണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ഇവിടുത്തെ ജെ.ഡി.എസ്‌കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ഥി. ഒരുമാസം മുമ്പാണ് ചന്ദ്രശേഖര്‍ ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്നത്. ബി.ജെ.പി നേതാക്കള്‍ പ്രചാരണത്തിന് എത്താത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ബി.ജെ.പിയില്‍ ഐക്യം ഇല്ലെന്നും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ പാര്‍ട്ടി പിന്തുണയ്ക്കുന്നില്ലെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു.കോൺഗ്രസ് നേതാവ് ഡി.കെ സുരേഷില്‍ നിന്നും ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് അംഗത്വം എടുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജെ.ഡി.എസിന്റെ ഉറച്ച കോട്ടയായ രാമനാഗരായില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എച്ച്.ഡി കുമാരസ്വാമി ആയിരുന്നു വിജയിച്ചത്. ചന്നപ്പട്ടണയില്‍ നിന്ന് കൂടി ജനവിധി തേടിയ കുമാരസ്വാമി ചന്നപട്ടണ നിലനിര്‍ത്തി രാമാനഗരയിലെ എം.എല്‍.എ സ്ഥാനം രാജി വെക്കുകയായിരുന്നു.

പാര്‍ട്ടിയുടെ മാത്രമല്ല ജനങ്ങളുടെയും താല്പര്യമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന് അനിതാ കുമാരസ്വാമി പ്രതികരിച്ചിരുന്നു. മധുഗിരിയില്‍ നിന്ന് നേരത്തെ നിയമസഭയിലെത്തിയ ചരിത്രവും അനിതയ്ക്കുണ്ട്.

രാമനഗര ജനതാദള്‍ എസിന്റെ ഉറച്ച മണ്ഡലമാണ്. കോണ്‍ഗ്രസിന്റെ പിന്തുണകൂടി ലഭിച്ചതോടെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ബി.ജെ.പി.ക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിയാത്ത മണ്ഡലം കൂടിയാണിത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ജനതാദള്‍ എസും തമ്മിലായിരുന്നു മത്സരം.

സഖ്യസര്‍ക്കാര്‍ രൂപവത്കരിച്ച സാഹചര്യത്തില്‍ മണ്ഡലം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായി. പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് നേതൃത്വം തീരുമാനമെടുത്തത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എച്ച്.ഡി. കുമാരസ്വാമിക്ക് ഇവിടെ 92,626 വോട്ട് ലഭിച്ചിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന് 69,990 വോട്ടും ലഭിച്ചു. ബി.ജെ.പി.ക്ക് ലഭിച്ചത് 4871 വോട്ടാണ്. ഒന്നും രണ്ടും സ്ഥാനത്തുള്ള പാര്‍ട്ടികള്‍ ഒന്നിച്ചാണ് മത്സരിക്കുന്നത്.

കര്‍ണ്ണാടകയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 3 നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ്. മാണ്ഡ്യ, ബല്ലാരി, ഷിവമോഗ എന്നീ ലോക്‌സഭാ സീറ്റുകളിലേക്കും ജമാകാന്ദി, രാമനഗര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.ഉപതെരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ബി.ജെ.പിക്ക് ലഭിച്ച ശക്തമായ തിരിച്ചടിയാണ് ചന്ദ്രശേഖറിന്റെ പിന്മാറ്റം.

 

 

Top