ശ്രീനഗർ: രാജ്യത്തെ നടുക്കിയ കത്വ ബലാത്സംഗ കേസ് ജമ്മുകാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീംകോടതിയിലേക്ക്.കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തമായ സാഹചര്യത്തിലാണ് ആവശ്യവുമായി കുടുംബം രംഗത്തെത്തിയിരിക്കുന്നത്. അതിനിടെ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രതികള്‍ക്ക് അനുകൂലനിലപാട് സ്വീകരിച്ചെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.
പൊലീസുകാരടക്കമുള്ളവരെ പ്രതിചേര്‍ത്തതിനെതിരെ ഹിന്ദു ഏക്താ മഞ്ച് നടത്തിയ മാര്‍ച്ചിൽ ബിജെപി മന്ത്രിമാരായിരുന്ന ചന്ദ്രപ്രകാശ് ഗംഗയും ലാല്‍ സിങ്ങും പങ്കെടുത്തതു വൻ വിവാദമായിരുന്നു. പാര്‍ട്ടി പറഞ്ഞതു പ്രകാരമാണ് ആ മാര്‍ച്ചില്‍ പങ്കെടുത്തതെന്ന മന്ത്രിമാരുടെ വെളിപ്പെടുത്തലും വിവാദത്തിന് എരിവേറ്റി. ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നു പെണ്‍കുട്ടിയുടെ കുടുംബവും പ്രതിപക്ഷപാര്‍ട്ടികളായ കോണ്‍ഗ്രസും സിപിഎമ്മും ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കേവലം എട്ടുവയസുമാത്രമുള്ള പെണ്‍കുട്ടിയെ മൂന്ന് തവണയാണു കൂട്ടമാനഭംഗത്തിനിരയാക്കിയത്. സംരക്ഷണം നൽകേണ്ട രണ്ടു പൊലീസുകാർ ഉൾപ്പെടുന്ന ആറംഗസംഘമാണു കുട്ടിയെ പീഡിപ്പിച്ചത്. പീഡിപ്പിക്കുന്നതിനു മുൻപു കുഞ്ഞിനെ മയക്കുമരുന്നു കുത്തിവച്ചിരുന്നു. അതിനുശേഷം പ്രതികൾ കുട്ടിയെ പീഡിപ്പിച്ചു. കുട്ടിയെ പിന്നീടു ക്ഷേത്രത്തിനുള്ളിലെ ദേവസ്ഥാനത്തുനിന്നിറക്കി കിടത്തി മുഖ്യപ്രതി ചില പൂജകള്‍ നടത്തി.പിന്നീടു കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ടു രണ്ടുവട്ടം തലയ്ക്കടിച്ചു. തലക്കടിച്ചുകൊല്ലുന്നതിനു മുൻപു പൊലീസുകാരൻ വീണ്ടും കുട്ടിയെ പീഡിപ്പിച്ചു. ഇത്തരത്തിലാണ് പോസ്മോർട്ടം റിപ്പോർട്ടിലും എഫ്ഐആറിലും കുട്ടിയുടെ മരണത്തെക്കുറിച്ചു പറയുന്നത്. ജമ്മു കശ്മീരിലെ കഠ്‌വയിലെ രസന എന്ന ഗ്രാമത്തിലാണ് ഇൗ കൊടുംക്രൂരത നടന്നത്.
മുസ്‌ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ പിതാവ് മുഹമ്മദ് യൂസഫ് ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി.ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചു. പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുത്തിയ പ്രതികളെ പിന്തുണച്ചത് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരമെന്ന് മുന്‍മന്ത്രി ചന്ദര്‍പ്രകാശ് ഗംഗ പറഞ്ഞിരുന്നു.