കത്‌വ പീഡനക്കേസിലെ പെൺകുട്ടിയെ കൊല്ലുന്നതിന് മുമ്പ് ഉയർന്ന തോതിലുള്ള മയക്ക് മരുന്നുകൾ നൽകിയതായി ഫൊറൻസിക് വിദഗ്ദർ. ആന്തരികവയവ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
മാനസിക രോഗികൾക്ക് നൽകുന്ന എപിട്രിൽ 0.5, കഞ്ചാവിന് പകരം പ്രാദേശികമായി ഉപയോഗിക്കുന്ന മാന്നാർ എന്നീ ലഹരിവസ്തുക്കളാണ് പെൺകുട്ടിയുടെ ശരീരത്തിൽ നിന്നും കണ്ടെത്തിയത്. എപിട്രിൽ മരുന്നിൽ ക്ലോനാസെപാം സോൾട്ട് എന്ന രാസവസ്തു അടങ്ങിയിരുന്നു. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാത്രമേ ഈ മരുന്ന് കഴിക്കാവു.
ശരീരത്തിൽ പ്രവേശിച്ച മരുന്നുകളുടെ പ്രവർത്തനംമൂലം ആദ്യം മയക്കത്തിലേക്ക് വീണ പെൺകുട്ടി പിന്നീട് അനങ്ങാൻ പോലുമാകാതെ അബോധവാസ്ഥയിലായി. ഇതിന് പുറമെയാണ് കഞ്ചാവിന് സമാനമായ മാന്നാർ നൽകിയത്.
ക്രൂര പീഡനം നടന്നെന്ന് പറയുമ്പോഴും എന്തുകൊണ്ട് പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിക്കുകയോ കരയുകയോ ചെയ്തില്ലെന്ന് നേരത്തെ പ്രതികളും ഇവരെ അനുകൂലിക്കൂന്നവരും ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം കൂടെയാണ് ഇതോടെ അന്വേഷണ സംഘം കണ്ടെത്തിയത്.
2018 ജനുവരിയിലാണ് ജമ്മുകശ്മീരിലെ കത്‌വയിൽ എട്ട് വയസുള്ള പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. പെൺകുട്ടി ഉൾപ്പെടുന്ന മുസ്‌ലിം സമുദായത്തെ പ്രദേശത്ത് നിന്നും ഒഴിവാക്കാൻ വേണ്ടിയായിരുന്നു ക്രൂരത.