പുതുവര്‍ഷപ്പുലയില്‍ കോഴിക്കോട് ചുംബിച്ചുണരും,രണ്ടാം ചുംബന സമരത്തിന് വേദിയൊരുങ്ങുന്നു.ഇത്തവണ സംഘാടകര്‍ ഞാറ്റുവേല

കോഴിക്കോട്:ജനുവരി ഒന്നിന് കോഴിക്കോട് വീണ്ടും ചുംബനസമരം നടക്കുമ്പോള്‍ വ്യാപക അക്രമത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്.ഫാസിസത്തിനും വളര്‍ന്ന് വരുന്ന അസഹിഷ്ണുതക്കും എതിരായി ചുംബന തെരുവ് എന്ന പേരിലാണ് സമരം നടക്കുന്നത്.ചുംബിച്ചും ,പാട്ടുപാടിയും,നൃത്തം ചെയ്തും,ചിത്രം വരച്ചും,പ്രതിഷേധിക്കുമെന്നാണ് സംഘാടകരായ ഞാറ്റുവേല സാംസ്‌കാരിക വേദി അറിയിച്ചിട്ടുള്ളത്.തീവ്ര ഇടതുപക്ഷ സ്വഭാവമുള്ള ഞാറ്റുവേല ചരിത്രത്തില്‍ ഇടം നേടിയ കൊച്ചി ചുംബന സമരത്തിലും പങ്കാളികളായിരുന്നു.സമരത്തില്‍ നക്‌സല്‍ അനുഭാവികളും മറ്റും കയറികൂടാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട് എന്നറിയുന്നു.ഞാറ്റുവേല പ്രവര്‍ത്തകരെ കുറിച്ചും പോലീസ് കാര്യമായ അന്വേഷണം നടത്തുന്നുണ്ട്.എന്നാല്‍ കഴിഞ്ഞ തവണ കൊച്ചിയിലും കോഴിക്കോടും നടന്ന ചുംബന സമരങ്ങളെ അപേക്ഷിച്ച് കാര്യമായ പ്രതിഷേധങ്ങള്‍ ഒന്നും തന്നെ ഇത് വരെ പ്രത്യക്ഷമായി സമരത്തിനെതിരായി ഉയര്‍ന്ന് വന്നിട്ടില്ല.എങ്കിലും യുവമോര്‍ച്ചയോ മറ്റ് ഹൈന്ദവ സംഘടനകളോ വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്താന്‍ തന്നെയാണ് സാധ്യതയെന്നാണ് പോലീസ് നിലപാട്.സമരം ഏറ്റുമുട്ടലിലേക്കും അക്രമത്തിലേക്കും നീങ്ങിയാല്‍ ഇരുകൂട്ടരേയും അറസ്റ്റ് ചെയ്യാന്‍ വരെ പോലീസ് മുതിര്‍ന്നേക്കും.ഇത് സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്.ജില്ലാ ഭരണകൂടവും കളക്ടറും വിഷയത്തില്‍ കൃത്യമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ക്രമസമാധാനപ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ പെട്ടന്ന് തന്നെ ഇടപെടണമെന്നാണ് ജില്ലാ ഭരണകൂടം പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണ് സൂചന.ഒരു ഉദാഹരണം മുന്‍പിലുള്ളപ്പോള്‍ എങ്ങിനെ പ്രതികരിക്കണമെന്ന് പോലീസിന് വ്യക്തമായ ധാരണകളുണ്ട്.സമരത്തെ പ്രതിരോധിക്കാന്‍ ആരും വന്നില്ലെങ്കില്‍ പിന്നെ സമരം നടന്നോട്ടെ എന്നാണ് പോലീസ് നിലപാട്.അതേസമയം പ്രതിഷേധവും അക്രമവും ഉണ്ടായാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.

Top