കെ.എം മാണി രാജി വെക്കാന്‍ തീരുമാനിച്ചു !…

തലസ്ഥാനത്ത് നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍.. കെ.എം മാണി ഇന്നു തന്നെ രാജി വെക്കുമെന്ന് തീരുമാനമായി .ഇന്ന് രാത്രിക്ക് മുന്നില്‍ മാണിരാജി വെക്കുമെന്നറിയുന്നു. ഇന്നു തന്നെ രാജിയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. രാജിവയ്ക്കുകയല്ലാതെ ബദല്‍ മാര്‍ഗമില്ലെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയില്‍ അഭിപ്രായം രൂപപ്പെട്ടതോടെയാണ് മാണി രാജിക്ക് വഴങ്ങുന്നത്. രാജിവയ്ക്കുന്നതാണ് നല്ലതെന്ന് ജോസഫ് വിഭാഗവും നിലപാടെടുത്തിട്ടുണ്ട്. രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ധനമന്ത്രി കെ.എം.മാണിക്ക് ഒരു ദിവസം സമയം അനുവദിക്കാന്‍ യുഡിഎഫില്‍ ധാരണയായിരുന്നു. നാളത്തോടെ തീരുമാനമുണ്ടാകണം. ഇല്ലെങ്കില്‍ രാജി ആവശ്യപ്പെടുമെന്നു യുഡിഎഫ് നിലപാടു കടുപ്പിച്ചു.ധനകാര്യമന്ത്രി കെ.എം. മാണി രാജിവച്ചേ മതിയാകൂവെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. മാണിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഘടകകക്ഷികളുടെ നിലപാട് ഇതുതന്നെയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. സര്‍ക്കാര്‍ വീണാലും മാണി രാജിവച്ചേ തീരുവെന്നാണ് കോണ്‍ഗ്രസ് നിലപാട്.

സ്വമേധയാ രാജിവെക്കാന്‍ മാണിയ്‌ക്ക് ഒരു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും രാജിവെച്ചില്ലെങ്കില്‍ നാളെ രാജിവെക്കാന്‍ നിര്‍ദേശം നല്‍കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ യു.ഡി.എഫ്‌ നേതാക്കള്‍ നിഷേധിച്ചു. രാജിവെക്കാന്‍ ഒരു ദിവസത്തെ സമയം നല്‍കിയെന്ന വാര്‍ത്ത ശരിയല്ലെന്നും നേതാക്കള്‍ പ്രതികരിച്ചു. ഇതിനു പിന്നാലെയാണ്‌ മാണി സ്വമേധയാ രാജി തീരുമാനം അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്‌.മാണി ഗ്രൂപ്പിന്റെ തീരുമാനങ്ങള്‍ പുറത്തു വന്നതിന്‌ പിന്നാലെ വൈകുന്നേരം നാലു മണിക്ക്‌ യു.ഡി.എഫ്‌ യോഗം ചേരുന്നതായി നേതാക്കള്‍ അറിയിച്ചു. ഇതിനുശേഷമാകും മാണിയുടെ രാജി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
എന്നാല്‍, മാണിക്കൊപ്പം മുഴുവന്‍ കേരള കോണ്‍ഗ്രസ് മന്ത്രിമാരും രാജിവയ്ക്കണമെന്ന നിര്‍ദേശത്തോട് കേരള പാര്‍ട്ടിയിലെ ജോസഫ് വിഭാഗം വിയോജിച്ചു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിനോടും പി.ജെ.ജോസഫ്, മോന്‍സ് ജോസഫ്, ടി.യു. കുരുവിള എന്നിവര്‍ വിയോജിച്ചിട്ടുണ്ട്.ഇവര്‍ ചൊവ്വാഴ്ച തന്നെ പ്രത്യേകം യോഗം ചേരുന്നുണ്ട്. കേരള കോണ്‍ഗ്രസ് മറ്റൊരു പിളര്‍പ്പിലേയ്ക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.
കേരള കോണ്‍ഗ്രസ് ഒഴികെയുള്ള യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളെല്ലാവരും ഒരേസ്വരത്തില്‍ മാണിയുടെ രാജിയ്ക്കായി ആവശ്യം ഉന്നയിച്ചുകഴിഞ്ഞതാണ് മുന്നണിയില്‍ മാണി ഒറ്റപ്പെടാന്‍ കാരണം.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഘടകകക്ഷി നേതാക്കളുടെ യോഗത്തില്‍ മുസ്ലിംലീഗ്, ജെ.ഡി.യു, ആര്‍.എസ്.പി-ബി, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നിവരെല്ലാം മാണി രാജിവയ്ക്കണമെന്ന ശക്തമായ നിലപാടാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. യു.ഡി.എഫ് യോഗത്തില്‍ തീരുമാനമൊന്നുമായില്ലെങ്കിലും ഘടകകക്ഷി നേതാക്കളോട് തുടര്‍ ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്ത് തന്നെ തങ്ങാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.മാണിയുടെ ഭീഷണിക്കും സമ്മര്‍ദത്തിനും വഴങ്ങിക്കൊടുക്കേണ്ട എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. നേതാക്കളായ വി.ഡി.സതീശന്‍, ടി.എന്‍. പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ പരസ്യമായി തന്നെ ഈ ആവശ്യം ഉന്നയിച്ചു.
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം മുഖപ്രസംഗത്തിലും മാണിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. മാണിയുടെ രാജി അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ അമാന്തം അരുതെന്നും വീക്ഷണം മാണിയെ ഉപദേശിക്കുന്നു. കോടതി വിധി പ്രതികൂലമായപ്പോള്‍ രാജിവച്ച കെ.കരുണാകരന്റെയും കെ.പി.വിശ്വനാഥന്റെയും മാതൃക മാണിയും പിന്തുടരണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.യു.ഡി.എഫ് യോഗത്തിലേയ്ക്ക് കേരള കോണ്‍ഗ്രസിനെ ഔദ്യോഗികമായ ക്ഷണിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശത്തിലുള്ള തന്റെ അമര്‍ഷം കെ.എം. മാണി മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കള്‍ തന്റെ രാജി ആവശ്യപ്പെടുന്നത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന നിലപാടിലാണ് മാണി. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും മാണി ആരോപിച്ചിട്ടുണ്ട്.പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും ടൈറ്റാനിയം കേസില്‍ രമേശ് ചെന്നിത്തലയും രാജിവയ്ക്കാത്ത സാഹചര്യത്തില്‍ താന്‍ മാത്രം രാജിവയ്ക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്. കോടതി വ്യക്തിപരമായി തനിക്കെതിരെ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലഇതാണ് മാണിയുടെ നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top