കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന്‍ പീഡിപ്പിച്ച പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ കൂടി പൊലീസില്‍ കീഴടങ്ങി. മൂന്ന് മുതല്‍ അഞ്ചു വരെ പ്രതികളായ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോ.സിസ്റ്റര്‍ ടെസ്സി ജോസ്, ഡോ: ഹൈദരാലി, സിസ്റ്റര്‍.ആന്‍സി മാത്യു എന്നിവരാണ് പേരാവൂര്‍ സിഐഎന്‍.സുനില്‍കുമാര്‍ മുന്‍പാകെ കീഴടങ്ങിയത്. ഫാ റോബിന്‍ വടക്കംഞ്ചേരിയുടെ പീഡനം മറച്ചുവച്ചതാണ് ഇവരെ കേസില്‍ പ്രതിയാക്കുന്നത്.
ബുധനാഴ്ച രാവിലെ 6.35 ഓടെയാണ് മൂവരും കീഴടങ്ങാനെത്തിയത്. ഇതോടെ പത്ത് പ്രതികളില്‍ എട്ടു പേരെയും അറസ്റ്റ് ചെയ്തു. ആറും ഏഴും പ്രതികളായ വയനാട് ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍ വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. ഇവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വാദം കേള്‍ക്കും. അതിന് ശേഷം അവരും കീഴടങ്ങുമെന്നാണ് സൂചന.
എന്നാല്‍ കീഴടങ്ങുന്ന പ്രതികള്‍ക്ക് അനായാസം ജാമ്യം ലഭിക്കുന്നതില്‍ വലിയെ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. വയനാട്ടില്‍ മനുഷ്യാവകാശ സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ഇരട്ട നീതിയാണ് ഇക്കാര്യത്തില്‍ നടപ്പാകാകുന്നതെന്നും ആരോപണമുണ്ട്. കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചവരും കൂട്ടാളികളും നിയമത്തിന്റെ മുന്നിലൂടെ പുഞ്ചിരിച്ച് നീങ്ങുമ്പോള്‍ പെട്ടെന്ന് ജാമ്യം കിട്ടി പുറത്തിറങ്ങുമ്പോള്‍ ആചാര പ്രകാരം വിവാഹം കഴിച്ച കുറ്റത്തിന് അനേകം ആദിവാസി യുവാക്കള്‍ നിയമത്തിന്റെ കാര്‍ക്കശ്ശ്യത്തില്‍ ജയിലഴിക്കുള്ളിലാണ്.
കൊട്ടിയൂര്‍ പീഡനക്കേസില്‍ ജാമ്യാപേക്ഷ നല്കിയ മൂന്ന് പ്രതികളോട് അന്വേഷണസംഘം മുന്‍പാകെ കീഴടങ്ങാന്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്. പ്രതികളുടെ അറസ്റ്റ് അന്നു തന്നെ രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കണം. തുടര്‍ന്ന് ഉപാധികളോടെ ജാമ്യം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. കണ്ണൂര്‍ ജില്ല വിട്ട് പോകുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി വാങ്ങണമെന്നും കോടതി നിര്‍ദ്ദേശത്തിലുണ്ട്.


