കുണ്ടറയിലെ പത്ത് വയസ്സ്‌കാരി അനുഭവിച്ചത് ക്രൂരപീഡനം; വിക്ടര്‍ മൂത്ത കുട്ടിയെയും പീഡിപ്പിച്ചു; പ്രതിയ്ക്ക് അമ്മയുടെ നിശബ്ദ സഹായം

കുണ്ടറയില്‍ ആത്മഹത്യ ചെയ്ത പത്ത് വയസ്സുകാരിയെ ആത്മഹത്യയില്‍ എത്തിക്കുന്നതിനായി മുത്തച്ഛന്‍ വിക്ടര്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ്. വിക്ടര്‍ ക്രൂരമായി കുട്ടിയോട് പെരുമാറിയത് ജീവന്‍ അവസാനിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന വിധമായിരുന്നു. മരണപ്പെട്ട കുട്ടിയുടെ മൂത്ത സഹോദരിയെയും ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും തെളിഞ്ഞു. സംഭവങ്ങള്‍ക്കെല്ലാം അമ്മയുടെ സഹായം ഉണ്ടായതായും പോലീസ്.

ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരി തന്നെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച മുതല്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. മൂത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കുണ്ടറ എസ്.ഐ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കൊല്ലം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസില്‍ കുട്ടിയുടെ അമ്മൂമ്മ ലതയെ (55) രണ്ടാം പ്രതിയാക്കും. വിക്ടര്‍ ഡാനിയേലിന്റെ ഭാര്യയാണ് ലത. അനിലയെയും ചേച്ചിയെയും പീഡിപ്പിക്കാന്‍ ഇവര്‍ ഒത്താശ നല്‍കിയതായി അന്വേഷണസംഘം കണ്ടെത്തി. കുട്ടികള്‍ പലപ്പോഴും പരാതിപ്പെട്ടെങ്കിലും ലത അത് കാര്യമാക്കിയില്ല. മനഃശാസ്ത്ര വിദഗ്ദ്ധരുടെ സഹായത്തോടെയുള്ള ചോദ്യം ചെയ്യലില്‍ ലത തന്നെ ഇക്കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് ഷീജയ്ക്ക് വിക്ടറിന്റെ പ്രവൃത്തികള്‍ ഇഷ്ടമായിരുന്നില്ല.

മക്കളുടെ പഠനച്ചെലവും വീട്ടുകാര്യങ്ങളും നോക്കുന്നത് വിക്ടര്‍ ആയതിനാല്‍ അയാളെ എതിര്‍ക്കാനും കഴിഞ്ഞിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അനിലയുടെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോള്‍ സംഭവങ്ങള്‍ മറച്ച് വച്ചത് മറ്റൊരു മകള്‍ കൂടി ഉള്ളതുകൊണ്ടാണെന്ന് ഇവര്‍ പറഞ്ഞു. വിക്ടറിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തിയ ശേഷമേ അന്തിമ പ്രതിപ്പട്ടിക തയ്യാറാക്കുകയുള്ളൂ. കുട്ടിയുടെ അമ്മയും പ്രതിപട്ടികയില്‍ ഉണ്ടാകുമോ എന്ന് അതിന് ശേഷം മാത്രമേ വ്യക്തമാകൂ.

വിക്ടറിന്റെ മകന്‍, വിക്ടറിന്റെ ഭാര്യ എന്നിവരുടെ മൊഴികളില്‍ നിന്നാണ് പത്ത് വയസുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛന്‍ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. മരിച്ചതിന്റെ തലേദിവസം ഉച്ചയ്ക്ക് 12 മണിക്കും നാന്തിരിക്കലിലെ വീട്ടില്‍ വച്ച് വിക്ടര്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി. പ്രതിയുടെ വീട്ടില്‍ വച്ച് നേരത്തേ പലതവണ പീഡിപ്പിച്ചിട്ടുണ്ട്. മാനഭംഗം (375), പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം (377), കുട്ടികളെ അത്മഹത്യയ്ക്ക് പ്രേരിപ്പിക്കല്‍ (305) എന്നീ വകുപ്പുകള്‍ക്ക് പുറമേ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിനെതിരെയുള്ള പോക്സോ ആക്ടും വിക്ടറിനെതിരെ ചുമത്തി.

വിക്ടര്‍ തന്നെയാണ് ജനുവരി 15ന് പെണ്‍കുട്ടിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ വിവരം കുണ്ടറ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. പെണ്‍കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും പൊലീസ് കാര്യമായെടുത്തില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കാര്യക്ഷമമായ അന്വേഷണം തുടങ്ങിയത്. ഇതേദിവസം തന്നെ വിക്ടര്‍, പെണ്‍കുട്ടിയുടെ അമ്മ, മുത്തശ്ശി എന്നിവരെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യംചെയ്യലിനോട് ഇവര്‍ സഹകരിച്ചില്ല. വിക്ടറെ ആദ്യംമുതല്‍ പൊലീസ് സംശയിച്ചിരുന്നു. പെണ്‍കുട്ടിയുടെ അമ്മ അന്വേഷണസംഘത്തോട് ഇനിയും സഹകരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് സൂചന.

Top