14 വയസ്സുകാരനെ വിവാഹം കഴിച്ച യുവതി സഹികെട്ട് പൊലീസ് സ്റ്റേഷനില്‍; ഒടുക്കം നടന്നത്…  

 

 

 

ഇന്‍ഡോര്‍ : 14 വയസ്സുകാരനെ വിവാഹം കഴിച്ച യുവതി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഝാബുവാ ജില്ലയിലാണ് 14 വയസ്സുകാരനായ ബാലനെ കൊണ്ട് യുവതിയുടെ കല്യാണം കഴിപ്പിച്ച വാര്‍ത്ത പുറത്ത് വരുന്നത്. ഝാബുവായിലെ മേധാനഗറിലേക്കാണ് യുവതിയെ വീട്ടുകാര്‍ കല്യാണം കഴിപ്പിച്ചയച്ചത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിവാഹം. കല്യാണ സമയത്ത് വരന്‍ ആചാരം അനുസരിച്ച് മുഖം മറച്ചിരുന്നു.അതുകൊണ്ട് തന്നെ വരന്റെ മുഖം യുവതിക്ക് കാണുവാന്‍ കഴിഞ്ഞിരുന്നില്ല. വളരെ കുറച്ചു പേര്‍ മാത്രം പങ്കെടുത്ത് രാത്രിയായിരുന്നു വിവാഹം. ഇത്തരത്തില്‍ യുവതിയെ കബളിപ്പിച്ചായിരുന്നു വിവാഹം നടത്തിയത്. ഭര്‍തൃഗൃഹത്തിലെത്തിയപ്പോഴാണ് തനിക്ക് ചതി പറ്റിയ കാര്യം യുവതി തിരിച്ചറിഞ്ഞത്.അപ്പോള്‍ തന്നെ യുവതി ഇക്കാര്യം സ്വന്തം വീട്ടുകാരെ അറിയിച്ചപ്പോള്‍ എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കാനായിരുന്നു അവരുടെ ഉപദേശം.ഇതു പ്രകാരം ഭര്‍ത്താവിന്റെ വീട്ടില്‍ ജീവിച്ചു വരുന്നതിനിടയിലാണ് ഭര്‍തൃപിതാവ് യുവതിയോട് തെറ്റായ രീതിയില്‍ പെരുമാറാന്‍ തുടങ്ങിയത്. ആദ്യമൊക്കെ അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തിന്റെ പീഡനം ദിനം പ്രതി കൂടി വരുവാന്‍ തുടങ്ങി. ഇതിനെ കുറിച്ച് ഭര്‍ത്താവിന്റെ അമ്മയോട് പറഞ്ഞപ്പോള്‍ ഞങ്ങള്‍ നിന്റെ വീട്ടുകാര്‍ക്ക് പണം നല്‍കിയിട്ടുണ്ടെന്നും ഭര്‍തൃപിതാവിന്റെ പീഡനം സഹിക്കാന്‍ താന്‍ ബാധ്യസ്ഥയാണെന്നുമുള്ള തരത്തിലായിരുന്നു അവരുടെ സംസാരം. ഭര്‍ത്താവും യുവതിയുടെ തുണയ്‌ക്കെത്തിയില്ല. ഇതിനെ തുടര്‍ന്ന് സഹികെട്ടാണ് യുവതി പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയത്. അങ്ങനെയാണ് ഈ രഹസ്യ വിവാഹത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ചോദ്യം ചെയ്യലില്‍ നിയമം ലംഘിച്ച് ഇത്തരത്തില്‍ വിവാഹം നടത്തിയതായി ഇരുവീട്ടുകാരും സമ്മതിച്ചു. ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ ഭര്‍തൃപിതാവിനെതിരെ പൊലീസ് പീഡനത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

 

 

Top